പന്തളം: കൊവിഡ് പ്രതിസന്ധിയിൽ വിപണി മുടങ്ങിയതോടെ നട്ടംതിരിയുകയാണ് വെറ്റില കർഷകർ. ചന്തകളും കടകളും അടച്ചതാണ് കർഷകരെ വലച്ചത്.
പാകമായ വെറ്റില ആഴ്ചയിലൊരിക്കൽ വിളവെടുക്കണം. ഇല്ലെങ്കിൽ വെറ്റില മൂത്ത് ഉപയോഗശൂന്യമാകും. പുതിയ കണ്ണിയും പൊട്ടുകയില്ല. പറിച്ചെടുക്കുന്ന വെറ്റില വിപണനം നടത്താനാകാതെ നഷ്ടമാകുകയാണിപ്പോൾ.
അടുത്ത കാലംവരെ മദ്ധ്യതിരുവിതാംകൂറിലെ പ്രധാന വെറ്റിലച്ചന്തയായിരുന്നു പന്തളം കുറുന്തോട്ടയംച്ചന്ത. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും മൊത്തക്കച്ചവടക്കാരെത്തി ഇവിടെ നിന്നാണ് വെറ്റില കൊണ്ടുപോയിരുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് വിപണനം പൂർണമായും മുടങ്ങി.
വർഷത്തിൽ രണ്ടു തവണയാണ് വെറ്റില കൃഷി ചെയ്യുന്നത്.
വാരംകോരി പാത്തിയുണ്ടാക്കി ഒന്നരയടി അകലത്തിൽ പാത്തിയിലാണ് വെറ്റത്തല നടുന്നത്. വയണയിലയാേ തെങ്ങോലയോ കൊണ്ടു തലയ്ക്കു തണുപ്പിടും. മൂന്നുമാസം രാവിലെയും വൈകിട്ടും മുടങ്ങാതെ വെള്ളം തളിക്കണം. തണുപ്പെടുത്ത് മാറ്റി കഴിഞ്ഞ് ഈറ്റനാട്ടി അരവച്ചു കെട്ടണം. നാലുമാസം കഴിയുമ്പോൾ കുരുപ്പുകൾ നാട്ടിമേൽവച്ചുകെട്ടി തെങ്ങുഓല കൊണ്ടു തണുപ്പിടണം. 15 ദിവസത്തിലൊരിക്കൽ വളമിടുകയും രാവിലെയും വൈകിട്ടും നനയ്ക്കുകയും വേണം. 200 മൂടിനു 10 കിലോവളം വീതമാണിടേണ്ടത്. രണ്ടുവർഷം കേടുകൂടാതെ വെറ്റിലയെടുത്ത് കെട്ടിന് 70 രൂപയിൽ കൂടുതൽ ലഭിക്കുകയും ഒരു തവണ നടാനുള്ള തലയും ലഭിച്ചാൽ മാത്രമേ നഷ്ടമില്ലാതെ കർഷകന് പിടിച്ചു നില്ക്കാൻ കഴിയൂ.
മരുന്നിന് മുതൽ മന്ത്രവാദത്തിന് വരെ
നാലുംകൂട്ടി മുറുക്കുന്നതിന് മാത്രമല്ല വെറ്റില ഉപയോഗിക്കുന്നത്. വിവിധ ചടങ്ങുകൾക്കും മംഗളകർമ്മങ്ങൾക്കും ദക്ഷിണ നൽകുന്നത് വെറ്റിലയിലാണ്. വെറ്റില ജ്യോതിഷത്തിനും വിവിധ താന്ത്രിക - മാന്ത്രിക പൂജകൾക്കും വെറ്റില കൂടിയേ തീരൂ. ചില ക്ഷേത്രങ്ങളിൽ വെറ്റില മാല ഏറെ പ്രധാനമാണ്. ഹൈന്ദവാചാരപ്രകാരം ലക്ഷ്മീദേവിയുടെ സ്ഥാനമാണ് വെറ്റിലയ്ക്കുള്ളത്. ഏറെ ഔഷധഗുണമുള്ള വെറ്റില നീര് ആയുർവേദ
മരുന്നുകൾക്കും ഉപയോഗിക്കുന്നു.
വെറ്റില കെട്ടിന്
ഇപ്പോഴത്തെ വില : 10 - 20 രൂ
മുൻപത്തെ വില : 80 -120 രൂ
ഇപ്പോൾ വെറ്റില വാങ്ങാൻ വ്യാപാരികൾ എത്തുന്നില്ല.
നൂറുകെട്ട് വെറ്റില അടുക്കിക്കെട്ടി ചന്തകളിൽ കൊണ്ടു പോകണമെങ്കിൽ കുറഞ്ഞത് മൂന്ന് പേരുടെ അദ്ധ്വാനം വേണം.
ബേബി ജോൺ, വെറ്റില കർഷകൻ
പൂഴിക്കാട് തെക്ക് തറയിൽ വാടികയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |