ആലപ്പുഴ: പ്രളയജലത്തിൽ നിന്ന് ഒരുവിധം കരകയറിയെങ്കിലും വെള്ളപ്പൊക്കം വന്നതോടെ നിലനിൽപ്പിനായി പോരാടുന്ന കുട്ടനാട്ടുകാർക്ക് ഫിഷറീസ് വകുപ്പ് മന്ത്രി എന്നു പറയുന്നതുപോലെ, കുട്ടനാട് വകുപ്പ് മന്ത്രി വേണം. കുട്ടനാട് വികസന അതോറിട്ടിയും വേണം.
സർക്കാരുകൾ കാട്ടിക്കൂട്ടുന്നതൊക്കെ പരാജയമാകുന്ന പശ്ചാത്തലത്തിലാണ് 'സേവ് കുട്ടനാട് കാമ്പയിൻ' വഴി ജനങ്ങളുടെ ഇടപെടൽ.
കുട്ടനാട് പാക്കേജെന്ന പേരിൽ ചെലവഴിച്ച കോടികൾ വെള്ളത്തിൽ വരച്ച വരപോലെയായി. അമിത ജലത്തെ പുറന്തള്ളുന്നതിന് പ്രഖ്യാപിക്കുന്ന പദ്ധതികൾ പൂർണമായി നടപ്പിലാക്കിയിട്ടില്ല. എലിവേറ്റഡ് ഹൈവേ ഉൾപ്പെടുന്ന ബൃഹത്തായ പദ്ധതിയായി ആലപ്പുഴ - ചങ്ങനാശേരി റോഡ് നവീകരണം ആരംഭിച്ചിട്ടുണ്ട്. വെള്ളം കയറുമ്പോൾ രക്ഷപ്പെടാൻ നല്ലവഴി ലഭിക്കുമെന്നതിനപ്പുറം കുട്ടനാടിനെ മുങ്ങാതെ രക്ഷിക്കാൻ ഈ പദ്ധതിക്കുമാവില്ല. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് കുട്ടനാട് വകുപ്പുമന്ത്രി വേണമെന്ന് അവർ ആവശ്യപ്പെടുന്നത്.
..............
രക്ഷാമാർഗ്ഗം
വേമ്പനാട്ട് കായലിന്റെയും ആറുകളുടെയും തോടുകളുടെയും ആഴം കൂട്ടണം
ആലപ്പുഴ നഗരത്തിലെ കനാലുകൾ ആഴം കൂട്ടി ഒഴുക്കുള്ളതാക്കണം
തണ്ണീർമുക്കം, തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ യഥാസമയം തുറക്കണം
ഷട്ടറുകൾ തുറക്കാതെ വെള്ളം കടലിലേക്ക് പമ്പ് ചെയ്യുന്ന സംവിധാനം വേണം
പാടശേഖരങ്ങളുടെ പുറംബണ്ടുകൾ പൂർണമായും നവീകരിക്കണം
...............
കുട്ടനാടിന് കെണിയായത്
കായൽ കൈയേറ്റവും നികത്തലും
ജലാശയങ്ങളിൽ നീരൊഴുക്ക് കുറഞ്ഞു
പരമ്പരാഗത കട്ടകുത്തൽ നിലച്ചു
ഏകീകൃത കൃഷി സമ്പ്രദായം മാറി
കുട്ടനാട് പാക്കേജ് തകിടംമറിഞ്ഞു
പില്ലർ വീടുകൾ
പലരും പില്ലർ വീടുകൾ പണിതാണ് താമസിക്കുന്നത്. ചെറിയ വെള്ളപ്പൊക്കത്തിൽ വീട് വിട്ടുപോകേണ്ടിവരില്ലെന്നതാണ് ഗുണം. കായൽ നികത്തി രൂപപ്പെട്ട കുട്ടനാട്ടിൽ ഇത്തരം നിർമിതികൾ പരിസ്ഥിതിക്ക് താങ്ങാനാവുമോ എന്ന് ആശങ്കയുണ്ട്. മറ്റിടങ്ങളിലേക്ക് താമസം മാറുന്നവരുടെ എണ്ണവും കൂടി.
......................
കുട്ടനാടിന്റെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണാൻ വകുപ്പ് രൂപീകരിക്കണം. വിവിധ പ്രവൃത്തികളുടെ ഏകോപനം ഉണ്ടായാലേ വെള്ളപ്പൊക്കം ഒഴിവാക്കാൻ സാധിക്കൂ. ഇതിന് വികസന അതോറിട്ടിയോ മന്ത്രിയോ വേണം. ബഡ്ജറ്റിൽ കുട്ടനാട് അവഗണിക്കപ്പെട്ടതും ഖേദകരമാണ്.
- ജിംസൺ ജോൺ,
സേവ് കുട്ടനാട് കാമ്പയിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |