തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം തേടി പൊതുഭരണവകുപ്പ്. . ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലാണ്.
സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും അറസ്റ്റുമാണ് ശിവശങ്കറിന്റെ സസ്പെൻഷനിലേക്ക് നയിച്ചത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കേസിൽ ശിവശങ്കറിന്റെ പങ്കിനെ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾ സർക്കാരിനു കൈമാറിയിട്ടില്ല. ശക്തമായ തെളിവുകൾ കോടതിയിലെത്തിക്കാനും കഴിഞ്ഞിട്ടില്ല. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തലുകൾ ഗുരുതര കുറ്റകൃത്യമല്ലാത്തതിനാൽ സർക്കാരിനു വേണമെങ്കിൽ സസ്‌പെൻഷൻ പിൻവലിക്കാം.
2023 ജനുവരി വരെ ശിവശങ്കറിനു സർവീസുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ശേഷമായിരിക്കും തുടർനടപടി. അഴിമതി കേസുകളിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥർ മുൻപ് സസ്‌പെൻഷനുശേഷം സർവീസിലേക്കു തിരിച്ചു വന്നിട്ടുണ്ട്.
ക്രിമിനൽ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിനു സസ്‌പെൻഡ് ചെയ്യാം. അഴിമതിക്കേസ് അല്ലെങ്കിൽ സസ്‌പെൻഷൻ കാലാവധി ഒരു വർഷമാണ്. അതിനുശേഷം സസ്‌പെൻഷൻ കാലാവധി നീട്ടണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി വേണം. ഇല്ലെങ്കിൽ സസ്‌പെൻഷൻ സ്വമേധയാ പിൻവലിക്കപ്പെടും. പരമാവധി രണ്ടുവർഷം മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെൻഷനിൽ നിർത്താൻ കഴിയൂ. ആദ്യം 30 ദിവസത്തേക്കും പിന്നീട് 60ഉം 90ഉം ദിവസങ്ങളായാണ് സസ്‌പെൻഷൻ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |