സുൽത്താൻ ബത്തേരി: സൂര്യകാന്തി പാടങ്ങൾ കാണാൻ ഇനി കർണാടക വരെ ചെല്ലേണ്ടതില്ല. ഫ്‌ളവർ സിറ്റിയായി അറിയപ്പെടുന്ന സുൽത്താൻ ബത്തേരിയിൽ സൂര്യകാന്തി പൂക്കൾ പൂത്തുവിടർന്ന് മഞ്ഞപ്പാടം തീർത്തിരിക്കുകയാണ്. ദേശീയപാതയിൽ മൂലങ്കാവിലാണ് കണ്ണിന് കുളിർമ്മയേകുന്ന കാഴ്ച.
ബത്തേരി നഗരസഭയുടെ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് മൂലങ്കാവ് സെന്റ് ജൂഡ് അയൽകൂട്ടം സൂര്യകാന്തി പാടം ഒരുക്കിയത്. കർണാടകയിൽ നിന്ന് വിത്ത് കൊണ്ടുവന്ന് പാവുകയായിരുന്നു.
ഓണത്തിന് പൂക്കളമൊരുക്കാനെന്ന പോലെ വിവാഹത്തിനും മറ്റു ആഘോഷങ്ങൾക്കുമെല്ലാം പൂക്കൾക്കായി മലയാളികൾ കർണാടകയെയാണ് ആശ്രയിക്കുന്നത്. പൂക്കൃഷി കൂടുതലായും മൈസൂർ. ഗുണ്ടൽപേട്ട എന്നിവിടങ്ങളിലാണ്.
വിചാരിച്ചാൽ നടക്കാത്തതില്ല എന്ന ചിന്തയോടെ പൂക്കൃഷിയിലേക്ക് തിരിയുകയായിരുന്നു സെന്റ് ജൂഡ് അയൽകൂട്ടം. 'ഗ്രീൻ സിറ്റി, ഫ്‌ളവർ സിറ്റി, ക്ലീൻ സിറ്റി" പദ്ധതിയ്ക്ക് തുടക്കമിട്ട് പട്ടണം മുഴുവൻ പൂച്ചെടികൾ വെച്ച് പിടിപ്പിച്ചുവന്ന നഗരസഭയുടെ സഹകരണം കൂടിയായതോടെ പൂക്കൃഷി ഫലപ്രാപ്തിയിലെത്തി.
ബത്തേരി പട്ടണത്തിൽ നിന്ന് നാല് കിലോമീറ്റർ മാറി മൈസൂർ റോഡിലെ ഈ വർണവസന്തം കാണാൻ ലോക്ക് ഡൗണിനിടയിലും കുറേപ്പെരെങ്കിലും എത്തുന്നുണ്ട്. കർണാടകയിലാണെങ്കിൽ പൂപ്പാടത്തേക്ക് കടന്ന് പടമെടുക്കാൻ ഫീയുണ്ട്. ഇവിടെ അത് തീർത്തും സൗജന്യം. ഒരു നിബന്ധനയേയുള്ളു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം.
ദേശീയപാതയോരത്ത് പൂപ്പാടം ഒരുക്കാൻ സ്ഥലം സൗജന്യമായി നൽകിയത് സുനിൽ റാത്തപ്പള്ളി, ഷാജി മുതിരക്കാലായിൽ, കുഞ്ഞ് കളപ്പുര എന്നിവരാണ്. കൃഷിയ്ക്ക് വെള്ളമുറപ്പാക്കാൻ മോട്ടോർ എത്തിച്ചത് ബത്തേരിയിലെ വസ്ത്ര വ്യാപാരി മേക്കാടൻ അസീസും.
ലോക്ക് ഡൗൺ വിലക്കുകൾക്ക് ഇവിടെ ഇളവുകൾ വന്നാലും അയൽസംസ്ഥാനത്തേക്കുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണം തുടർന്നേക്കും. അതുകൊണ്ടു തന്നെ വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികളുടെ മനം നിറയ്ക്കുന്ന കാഴ്ചയായിരിക്കും ഇവിടത്തെ ഈ പൂപ്പാടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |