ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. വാക്‌സിൻ നയത്തിൽ തുല്യതയില്ലെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 'കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിൽ തുല്യതയില്ലെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്. രാജ്യത്തുടനീളമുള്ള സ്വകാര്യ ആശുപത്രികൾക്ക് 2021 മെയ് വരെ 1.2 കോടി ഡോസ് വാക്‌സിനുകളാണ് ലഭിച്ചത്. അത് നൽകിയിട്ടുള്ളത് സുതാര്യമായാണ്- ഹർഷവർദ്ധൻ ട്വീറ്റ് ചെയ്തു. വാർത്താക്കുറിപ്പും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ അടിസ്ഥാന രഹിതവും ഊഹാപോഹവുമാണ്. സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകാൻ അനുവദിക്കുന്നത് സർക്കാരിന്റെ വാക്‌സിൻ പ്രവർത്തനങ്ങളുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിൻ നയം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയും കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ വാക്‌സിൻ നയം സമ്പൂർണ പരാജയമാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. വാക്‌സിന് വിലയീടാക്കുന്നത്, 45 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകാൻ വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഭരണകൂട നയങ്ങൾ മൂലം ലംഘിക്കപ്പെടുമ്പോൾ കോടതികൾക്ക് നിശബ്ദമായി കണ്ടുകൊണ്ടിരിക്കാൻ സാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |