ന്യൂഡൽഹി: ഹരിയാനയിലെ തോഹാനയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് കർഷകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തോഹസദർ പൊലീസ് സ്റ്റേഷന് മുന്നിൽ കർഷകർ നടത്തുന്ന സമരം തുടരുന്നു. ജെ.ജെ.പി എം.എൽ.എ ദേവേന്ദ്ര സിംഗ് ബാബ്‌ലിയുടെ വാഹനം തടഞ്ഞു, അദ്ദേഹത്തെ മർദ്ദിക്കാൻ ശ്രമിച്ചു എന്നീ കാരണങ്ങൾ പറഞ്ഞാണ് കർഷകർക്കെതിരെ കേസെടുത്തിട്ടുള്ളത്.
സംഘർഷത്തിനിടെ എം.എൽ.എ മോശം വാക്കുകൾ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കർഷകർ അദ്ദേഹത്തിന്റെ വീട് വളഞ്ഞിരുന്നു. ഇതിനെതിരെ കേസെടുക്കുകയും മുപ്പതോളം പ്രക്ഷോഭകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, സമാധാനപരമായി പ്രക്ഷോഭം നടത്തണമെന്ന് കർഷക നേതാവ് ഗുർനം സിംഗ് ചാദുനി പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
കർഷകർ ക്രമസമാധാനം തകർക്കുന്നതിനെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 'സമാധാനപരമായ രീതിയിൽ പ്രതിഷേധം നടത്തുകയാണെങ്കിൽ സർക്കാരിന് എതിർപ്പില്ല. ആരെങ്കിലും ക്രമസമാധാനം കൈയ്യിലെടുത്താൽ അത് അംഗീകരിക്കില്ല' അദ്ദേഹം പറഞ്ഞു.
ഇത്തരം കേസുകളിൽ നിയമപ്രകാരം എന്ത് നടപടിയെടുക്കേണ്ടതുണ്ടെങ്കിലും മടികാണിക്കരുതെന്ന് ഡെപ്യൂട്ടി കമീഷണർമാരോട് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജും സമാനമായ നിർദേശം നൽകിയിട്ടുണ്ട്.
മാപ്പു പറഞ്ഞ് എം.എൽ.എ
പ്രതിഷേധ റാലിക്കിടെ കർഷകരെ അധിക്ഷേപിച്ച ഹരിയാന എം.എൽ.എ ദേവേന്ദ്ര സിംഗ് ബാബ്‌ലി മാപ്പ് പറഞ്ഞു.'ജൂൺ ഒന്നിന് നടന്ന സംഭവത്തിൽ ഞാൻ മാപ്പ് ചോദിക്കുന്നു. ഒരു ജനപ്രതിനിധിയെന്ന നിലയിൽ അത്തരം വാക്കുകൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലായിരുന്നു. അതിൽ ഖേദിക്കുന്നു, ക്ഷമ ചോദിക്കുന്നു' കർഷക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ബാബ്‌ലി പറഞ്ഞു.
എം.എൽ.എക്കെതിരെ സമരനേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച നൂറുകണക്കിന് പേർ തോഹാന പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് കൂടിക്കാഴ്ചയുണ്ടായതും ക്ഷമ പറഞ്ഞതും.മാപ്പ് പറഞ്ഞില്ലെങ്കിൽ തിങ്കളാഴ്ച ഹരിയാനയിലുടനീളമുള്ള പൊലീസ് സ്റ്റേഷനുകൾ ഉപരോധിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ക്ഷമാപണം സ്വീകരിച്ചതായി ടികായത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |