യുവതിയിൽ കൊവിഡ് വൈറസ് സാന്നിധ്യം 216 ദിവസങ്ങൾ
കേപ്ടൗൺ: എച്ച്‌ഐവി ബാധിതയായ ദക്ഷിണാഫ്രിക്കൻ യുവതിയിൽ കൊവിഡ് വൈറസിന് അപകടകരമായ മുപ്പതിലധികം വ്യതിയാനങ്ങൾ സംഭവിച്ചതായി കണ്ടെത്തി. 36 കാരിയായ യുവതിയിൽ 216 ദിവസത്തോളം വൈറസ് സാന്നിധ്യം നിലനിന്നുവെന്ന് വിവരം. ദക്ഷിണാഫ്രിക്കയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് പ്രതിപാദിക്കുന്നത്.
2006 ലാണ് ക്വാസുലു നതാൽ സ്വദേശിയായ യുവതിയ്ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. തുടർന്ന് പ്രതിരോധശേഷി കുറഞ്ഞുവന്നു. 2020 സെപ്റ്റംബറിൽ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
യുവതിയിൽ വൈറസിന്റെ സ്വഭാവത്തിന് മാറ്റം വരുത്തുന്ന പതിമൂന്ന് വകഭേദങ്ങളും പത്തൊമ്പത് ജനികതവ്യതിയാനങ്ങളും സംഭവിച്ചതായാണ് റിപ്പോർട്ട്. അപകടശേഷി കൂടിയ വൈറസ് വകഭേദങ്ങളായ E484K, N510Y എന്നിവയും ഇവയിൽ ഉൾപ്പെടുന്നു.
യുവതിയിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകർന്നിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്ന് ഗവേഷകർ പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നതാൽ മേഖലയിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. പ്രായപൂർത്തിയായ നാല് പേരിൽ ഒരാളെങ്കിലും എച്ച്‌ഐവി പോസിറ്റീവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ കൊവിഡ് ബാധയുണ്ടായാൽ കൂടുതൽ വകഭേദങ്ങൾ രൂപപ്പെടാനുള്ള സാദ്ധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല.
പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളുടെ ശരീരത്തിൽ കൊവിഡ് വൈറസിന് ദീർഘകാലം തുടരാനാവുമെന്ന് റിപ്പോർട്ട് തയാറാക്കിയ ജെനിറ്റിസിസ്റ്റ് ട്യുലിയോ ഡി ഒലിവൈറ പറയുന്നു. പഠനം നടത്തിയ യുവതിയിൽ കൊവിഡിന്റെ നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമായിരുന്നതെന്നും അവർ വ്യക്തമാക്കി.
കൊവിഡ് ബാധിച്ച എച്ച്‌ഐവി ബാധിതരെ കണ്ടെത്താനുള്ളപരിശോധന ഊർജ്ജിതപ്പെടുത്തുന്നത് മരണനിരക്കും രോഗവ്യാപനവും തടയാൻ സഹായിക്കുമെന്നും ഇതുവഴി കൊവിഡിന്റെ പുതിയ തരംഗങ്ങളുണ്ടാകുന്നത് പ്രതിരോധിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. എച്ച്‌ഐവി ബാധിതരിലെ വൈറസ് വ്യതിയാനം ഏറ്റവുമധികം ബാധിക്കാനുള്ള സാധ്യത ഇന്ത്യയിലായിരിക്കുമെന്നും ട്യുലിയോ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |