തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി തുടർന്ന് പൊലീസ്. ഭക്ഷ്യവസ്തുക്കൾ, പച്ചക്കറികൾ, പാൽ, മീൻ, മാസം, ഇലക്ട്രിക്കൽ, പ്ലംബിംഗ് വസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകളും ബേക്കറികളും മാത്രമേ ഇന്നലെ പ്രവർത്തിച്ചുള്ളു. അതേസമയം മെഡിക്കൽ ആവശ്യങ്ങൾക്ക് വന്നവരെയടക്കം നഗരാതിർത്തികളിൽ തടഞ്ഞത് വാക്കുതർക്കങ്ങൾക്കിടയാക്കി. വഞ്ചിയൂർ ഡെലിവറി ബോയിയുടെ വാഹനം പിടിച്ചെടുത്തെന്നും ശ്രീകാര്യത്ത് അവശ്യസാധനങ്ങൾ വാങ്ങാനെത്തിയ ആൾക്ക് പിഴചുമത്തിയെന്നും പരാതിയുയർന്നു. രാവിലെ 9 മുതൽ വൈകിട്ട് 7.30 വരെ കടകൾക്ക് പ്രവർത്തനാനുമതിയുണ്ടെങ്കിലും പൊലീസ് ഇതിന് മുൻപ് കടകൾ അടപ്പിച്ചതായി ആക്ഷേപം ഉയർന്നു. റൂറൽ മേഖലകളിൽ 1378 കേസുകളിൽ 718 പേരെ അറസ്റ്റ് ചെയ്യുകയും 1108 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 5271 പേർക്കെതിരെ പിഴയും ചുമത്തി. ഇൗ പ്രദേശങ്ങളിൽ റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കി. സിറ്റിയിൽ ഇന്നലെ 486 കേസുകളിൽ 37 പേരെ പിടികൂടി. 271 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക്ഡൗൺ അവസാനിക്കുന്ന ബുധനാഴ്ച വരെ കർശന പരിശോധന തുടരുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം പരിഗണിച്ചാകും നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. ജില്ലയിൽ കൊവിഡ് വ്യാപനം താരതമ്യേന കൂടുതലാണെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടം. അങ്ങനെയെങ്കിൽ നിയന്ത്രണങ്ങൾ തുടരാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |