തിരുവനന്തപുരം: മാസ്കിനും സാനിറ്രൈസറിനും മറ്റ് കൊവിഡ് പ്രതിരോധ സാമഗ്രികൾക്കും സർക്കാർ നിശ്ചയിച്ച വിലയേക്കാൾ അമിത വില ഈടാക്കുന്ന കടകൾക്കെതിരെ പരിശോധന ശക്തമാക്കി ജില്ലയിലെ ലീഗൽ മെട്രോളജി വകുപ്പ്. ഉപകരണങ്ങൾക്ക് കൊള്ള വില ഈടാക്കുന്നുവെന്ന പരാതികൾ കൂടിയതോടെയാണ് നടപടികൾ കർശനമാക്കിയത്. വകുപ്പ് മന്ത്രി ജി.ആർ. അനിലും ഉദ്യോഗസ്ഥർക്ക് കർശന പരിശോധന നടത്താൻ നിർദ്ദേശം നൽകിയിരുന്നു. മെഡിക്കൽ സ്റ്റോറുകളും സർജിക്കൽസ് കടകളും കേന്ദ്രീകരിച്ചാണ് പരിശോധന. കൊവിഡ് സാമഗ്രികൾ ചെറിയ തോതിൽ വിൽക്കുന്ന കടകളിലും പരിശോധന നടത്തുന്നുണ്ട്.
ഇന്നലെ വരെ 38 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ രേഖപ്പെടുത്തിയത്. വില കൂട്ടിയതും കൃത്യമായ വില രേഖപ്പെടുത്താത്തതുമാണ് കൂടുതൽ കേസുകളും. ജില്ലയിൽ ഒരു ഫ്ളൈംഗ് സ്വകാഡിന്റെ നേതൃത്വത്തിലും 7 സർക്കിളുകളും കേന്ദ്രീകരിച്ചാണ് ലീഗൽ മെട്രോളജി പരിശോധന നടത്തുന്നത്.
തിരുവനന്തപുരം, നെയ്യാറ്റിൻകര സർക്കിൾ 1, നെയ്യാറ്റിൻകര സർക്കിൾ 2, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ, കാട്ടാക്കട എന്നീ സർക്കിളുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.
അമിത വില ഈടാക്കിയതിന് 5000 രൂപ മുതൽ ഫൈൻ നൽകുന്നുണ്ട്. ഇത് ഒടുക്കിയില്ലെങ്കിൽ കോടതി നടപടികൾ നേരിടേണ്ടി വരും.കൂട്ട് കച്ചവടത്തിനാണ് കടകൾ നടത്തുന്നതെങ്കിൽ ഓരോരുത്തർക്കും 5000 രൂപ വീതം ഫൈൻ ഈടാക്കും. ഇന്നലെ വരെ ജില്ലയിൽ 87,000 രൂപ ഫൈൻ ഇനത്തിൽ ഈടാക്കി.
ഇനം, സർക്കാർ നിശ്ചയിച്ച വില, കടകൾ ഈടാക്കുന്ന വില എന്ന ക്രമത്തിൽ
പി.പി.ഇ കിറ്റ് - 273 രൂപ 300 മുതൽ 800 രൂപ വരെ
എൻ 95 മാസ്‌ക് - 22 രൂപ 30 മുതൽ 60 രൂപ വരെ
ട്രിപ്പിൾ ലെയർ മാസ്‌ക് - 3.90 രൂപ 5 രൂപ മുതൽ 12 രൂപ വരെ
സാനിറ്റൈസർ 500 മില്ലി - 192 രൂപ 200 മുതൽ 400 രൂപ വരെ
എൻ.ആർ.ബി മാസ്‌ക് - 80 രൂപ 90 മുതൽ 140 വരെ
ഓക്സിമീറ്ററിന് 1500 രൂപ - 1600 രൂപ 2200 വരെ
ഓക്സിജൻ മാസ്‌ക് - 54 രൂപ 60 മുതൽ 110 രൂപ വരെ
പരാതികൾ വരുന്നുണ്ട്. പരിശോധന ശക്തമാണ്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും.
എസ്. ജയ, ഡെപ്യൂട്ടി കൺട്രോളർ ലീഗൽ
മെട്രോളജി തിരുവനന്തപുരം
വിലക്കയറ്റം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് സുതാര്യ ആപ്പ് വഴിയും 8281698020,9188525701,8281698011,8281698014 അറിയിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |