മഴക്കാലപൂർവ ശുചീകരണത്തിന് വെല്ലുവിളി
തിരുവനന്തപുരം: നഗരസഭയിൽ വാർഡ് അടിസ്ഥാനത്തിൽ നടത്തുന്ന മഴക്കാലപൂർവ ശുചീകരണത്തിന് വെല്ലുവിളിയായി സ്ഥലപരിമിതി. ഓടകളിൽ നിന്ന് പുറത്തെടുക്കുന്ന മാലിന്യവും മറ്റും നിക്ഷേപിക്കാൻ സ്ഥലമില്ലാതെ കുഴഞ്ഞിരിക്കുന്ന അവസ്ഥയാണ് നിലവിൽ. ഇത്തരത്തിൽ ഓടകളിൽ നിന്ന് പുറത്തെടുക്കുന്ന മാലിന്യങ്ങൾ ഓടകളുടെ മുകളിൽ തന്നെയാണ് ഇപ്പോൾ നിക്ഷേപിച്ചിരിക്കുന്നത്. ഈ മാലിന്യങ്ങൾ മാറ്രി നിക്ഷേപിക്കാനുള്ള സ്ഥലസൗകര്യം നഗരസഭ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പലതവണ നടന്നെങ്കിലും നടപടികളൊന്നും ആയിട്ടില്ല. ഓടയുടെ മുകളിൽ തന്നെ മാലിന്യം നിക്ഷേപിച്ചാൽ അടുത്ത മഴയിൽ ഇവ വീണ്ടും ഓടയിലേക്ക് ഒലിച്ചിറങ്ങും. നഗരത്തിലെ പ്രധാന തോടുകളായ പാർവതി പുത്തനാർ, ആമയിഴഞ്ചാൻ തോട്, കരിയിൽ തോട് എന്നിവയിലെ മാലിന്യങ്ങളും മണ്ണും പൂർണമായി നീക്കിയിട്ടില്ല. ഈ തോടുകളിൽ മഴക്കാലപൂർവ ശുചീകരണമാണ് നടക്കുന്നതെങ്കിലും കാലവർഷം എത്തിയിട്ടും ശുചീകരണം എങ്ങുമെത്തിയിട്ടില്ല. അഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന കരിയിൽ തോടിലെ മാലിന്യങ്ങൾ ഇതുവരെ നീക്കം ചെയ്യാൻ തുടങ്ങിയിട്ടില്ല. മുട്ടത്തറ, ശ്രീവരാഹം, കമലേശ്വരം, പെരുന്താന്നി, അമ്പലത്തറ എന്നീ വാർഡുകളിലൂടെ കടന്നുപോകുന്ന തോട്ടിൽ മാലിന്യവും മണ്ണും നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. മൈനർ ഇറിഗേഷന്റെ അധീനതിയിലുള്ള തോടാണിത്. മഴക്കാലപൂർവ ശുചീകരണം കളക്ടറും മന്ത്രിമാരും ഉൾപ്പെടെ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടും പണികൾ എങ്ങുമെത്തിയിട്ടില്ല. റോഡ് ഫണ്ട് ബോർഡ്, പി.ഡബ്യു.ഡി, ഇറിഗേഷൻ എന്നിവയുടെ ഓടകളുടെ ശുചീകരണവും ഇതുവരെ നടന്നിട്ടില്ല. ശുചീകരണത്തിന് ആവശ്യമായ വാഹനങ്ങളുടെ ദൗർലഭ്യവും രണ്ടാംഘട്ട ഫണ്ട് അനുവദിക്കാത്തതുമാണ് ജോലികൾ വൈകാൻ കാരണമെന്നാണ് ആക്ഷേപം.
പേരിൽ മാത്രമൊതുങ്ങി ഓപ്പറേഷൻ അനന്ത
ശക്തമായ മഴയെത്തിക്കഴിഞ്ഞാൽ തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങുന്നത് ഒഴിവാക്കാനായി ആരംഭിച്ച ഓപ്പറേഷൻ അനന്തയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്. പുതിയ മന്ത്രിസഭ അധികാരമേറ്റശേഷം റവന്യൂ, നഗരാസൂത്രണ വകുപ്പുകൾ നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ പുതിയ പദ്ധതിക്ക് രൂപം നൽകുകയോ ഓപ്പറേഷൻ അനന്ത തുടരുകയോ ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊന്നും നടന്നിട്ടില്ല. പദ്ധതികളൊക്കെ കടലാസിലൊതുങ്ങിയതോടെ കാലവർഷത്തിലെ കനത്ത മഴയിൽ നഗരം മുങ്ങുമെന്ന ആശങ്കയിലാണ് നഗരവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |