തിരുവനന്തപുരം: കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ കടപുഴകിയ തണൽ മരത്തിന്റെ ശേഷിപ്പുകൾ കലാരൂപങ്ങളാകും. മരത്തിന്റെ വേരുകളും കുറ്റിയുമെല്ലാം വിറകുകൊള്ളിയാക്കരുതെന്ന പരിസ്ഥിതി സ്നേഹികളുടെ ആവശ്യത്തിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് ഇടപ്പെട്ടതോടെയാണ് കലാരൂപങ്ങളാക്കാൻ നടപടിയായത്.
പതിറ്റാണ്ടുകളായി കവടിയാർ വെള്ളയമ്പലം റോഡിൽ യാത്രികർക്ക് തണലായിരുന്ന വൻമരമാണ് മഴയെ തുടർന്ന് വീണത്. ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ വീണ മരത്തിന്റെ വേരും ബാക്കി ഭാഗങ്ങളും വിറക് കഷണങ്ങളാക്കാതെ പകരം തലസ്ഥാനത്തിന്റെ ചരിത്രം പറയുന്ന കലാരൂപങ്ങളാക്കി സംരക്ഷിക്കണമെന്നായിരുന്നു പരിസ്ഥിതി സ്നേഹികളുടെ ആവശ്യം. ചീഫ് സെക്രട്ടറിയുടെ മുന്നിൽ ആവശ്യമെത്തിയതോടെ വേണ്ട ഇടപെടലുകൾ അദ്ദേഹം നടത്തി. മരത്തിന്റെ ചില്ല കലാരൂപമാക്കാൻ പി.ഡബ്ല്യു.ഡിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫൈൻ ആർട്സ് കോളേജിലെ കലാകാരൻമാരുമായി ആലോചിച്ച് ശില്പങ്ങൾ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ വീടിന് മുന്നിൽ ഒരു പുളിമരവും ചീഫ് സെക്രട്ടറി നട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |