SignIn
Kerala Kaumudi Online
Friday, 19 April 2024 9.20 AM IST

കിഴക്കൻ വരവ് കനത്താൽ വെള്ളത്തിലാവും ജില്ല

tt

ആലപ്പുഴ: മലയോര മേഖലകളിൽ മഴ തുടരുന്നതും ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളപ്പൊക്ക ഭീതി സൃഷ്ടിക്കുന്നു. പമ്പ ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാൽ വെള്ളപ്പൊക്കം രൂക്ഷമാവാനും സാദ്ധ്യതയുണ്ട്.

ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ യാത്ര ദുരിതപൂർണ്ണമാണ്. വെള്ളത്തിന്റെ വരവ് കൂടിയതോടെ പമ്പ - അച്ചൻ കോവിൽ, മണിമല ആറുകളുടെ തീരപ്രദേശങ്ങൾ വെള്ളത്തിലായി. ജില്ലയിലെ ആറ് താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചു. കിഴക്കൻ വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് തോട്ടപ്പള്ളി പൊഴിമുഖവും കായംകുളം പൊഴിയും തണ്ണീർമുക്കം ബണ്ടുമാണ്. ഇതിൽ തോട്ടപ്പള്ളി പൊഴിമുഖവും തണ്ണീർമുക്കം ബണ്ടും തുറന്നു കിടക്കുകയാണെങ്കിലും കായംകുളം കായലിലേക്ക് വെള്ളം ഒഴുകിയെത്തുന്ന തൃക്കുന്നപ്പുഴ ചീപ്പിന്റെ രണ്ട് ഷട്ടറുകളുടെ ഭാഗത്തും ഇപ്പോൾ ബണ്ട് നിർമ്മിച്ചതിനാൽ നീരൊഴുക്ക് തടസപ്പെട്ട സ്ഥിതിയാണ്. പ്രളയ ജലം ഒഴുകിയെത്തുന്നത് ലീഡിംഗ് ചാനൽ, ദേശീയ ജലപാത, ഡാണാപ്പടി തോട്, പുളിക്കീഴ് ആറ് എന്നിവിടങ്ങളിലൂടെയാണ്. കുട്ടനാട്ടിലെ പ്രധാന തോടുകളിലെയും ലീഡിംഗ് ചാനലിന്റെയും ആഴക്കുറവ് ഇത്തവണയും പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് ജനം. ചെങ്ങന്നൂർ താലൂക്കിലൂടെ പമ്പയാറും മാവേലിക്കര താലൂക്കിലൂടെ അച്ചൻ കോവിലാറും തൊടിയൂർ-ആറാട്ടുപുഴ തോടുമാണ് പ്രധാനമായും ഒഴുകുന്നത്. ഇവ കരകവിഞ്ഞ് ഒഴുകാനുള്ള സാദ്ധ്യതയുള്ളതിനാൽ പാണ്ടനാട്, ചെങ്ങന്നൂർ നഗരസഭ, തിരുവൻവണ്ടൂർ, മാവേലിക്കര ടൗൺ, ചുനക്കര, കറ്റാനം തെക്കേക്കര പ്രദേശങ്ങളിൽ ആവശ്യമായ മുന്നോരുക്കങ്ങൾ നടത്തിയതായി റവന്യു അധികൃതർ വിശദീകരിക്കുന്നു. താലൂക്ക് അടിസ്ഥാനത്തിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനായി സ്കൂളുകൾ, പള്ളി ഹാൾ, ഓഡിറ്റോറിയങ്ങൾ, പൊതു കെട്ടിടങ്ങൾ എന്നിവയാണ് കണ്ടെത്തിയത്.

നേരിടാനൊരുക്കം

ഏത് പ്രതിസന്ധിയും നേരിടാൻ ജില്ലയിലെ ആറു താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് റവന്യുവകുപ്പ് തയ്യാറെടുപ്പുകൾ ആരംഭിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ എ, ബി, സി വിഭാഗങ്ങളായി ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതിനുള്ള കെട്ടിടങ്ങൾ കണ്ടെത്തി. ആരോഗ്യം, പഞ്ചായത്ത്, കെ.എസ്.ഇ.ബി, ഫയർഫോഴ്സ്, പൊലീസ്, ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പുകളെ ഓരോ താലൂക്കിലും ഏകോപിപ്പിച്ച് തഹസിൽദാർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിൽ വെള്ളപ്പൊക്കത്തോടൊപ്പം കടലാക്രമണവും അനുഭവപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ അതനുസരിച്ചുള്ള പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.

മാറ്റിപ്പാർപ്പിക്കും

2018ന് സമാനമായ പ്രളയം അനുഭവപ്പെട്ടാൽ കുട്ടനാട് താലൂക്കിലെ മുഴുവൻ കുടുംബങ്ങളെയും മാറ്റി പാർപ്പിക്കാനുള്ള ക്രമീകരണം ആരംഭിച്ചു. ആലപ്പുഴ നഗരത്തിലെ എസ്.ഡി കോളേജ് ആണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. താലൂക്കിന്റെ കിഴക്കു ഭാഗത്തെ കുടുംബങ്ങളെ ചങ്ങനാശേരി ഭാഗത്തേക്കു മാറ്റാനാണ് തീരുമാനം.ഇതിനായി കുട്ടനാട് തഹസീൽദാർ ബന്ധപ്പെട്ട തഹസീൽദർമാർക്ക് രേഖാമൂലമുള്ള അറിയിപ്പ് ഇന്നലെ അയച്ചു.

ദുരിതാശ്വാസ കേന്ദ്രങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ

 ചേർത്തല- 50  അമ്പലപ്പുഴ-52  കുട്ടനാട്-41  കാർത്തികപ്പള്ളി-112  മാവേലിക്കര-83  ചെങ്ങന്നൂർ-48

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.