അഗളി: അട്ടപ്പാടിയിലെ ഊരുകളിൽ ജൂൺ നാലുവരെയുള്ള കണക്ക് പ്രകാരം 45 വയസിന് മുകളിലുള്ള 77% (7302) പേർക്കും വാക്സിൻ ലഭിച്ചു. 18 വയസിന് മുകളിലുള്ള 8% (1100) വാക്സിനെടുത്തു. ഒരു മാസത്തിനകം ഊരുകളിൽ എല്ലാവർക്കും വാക്സിൻ നൽകാനാകുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷ.
ഊരുകളിൽ കൊവിഡ് പോസിറ്റീവാകുന്ന ഗർഭിണികളെ അഗളി സി.എച്ച്.സി.യിലെ സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി ആവശ്യമായ പരിചരണം നൽകുന്നുണ്ട്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂടുതൽ വെന്റിലേറ്ററും സജ്ജമാക്കും.
692 കിടക്കകൾ സജ്ജം
അട്ടപ്പാടിയിൽ മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ഒരു സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, അഞ്ച് ഡി.സി.സി, ഒരു കൊവിഡ് ആശുപത്രി എന്നിവടങ്ങളിലായി 692 കിടക്കകൾ നിലവിൽ സജ്ജീകരിച്ചിട്ടുണ്ട്. അഗളി ഭൂതിവഴിയിൽ 60, ഷോളയൂരിൽ 104, അഗളി പ്രീമെട്രിക് ഹോസ്റ്റലിൽ 60 ഉൾപ്പെടെ 224 കിടക്കകളോടെ മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും, അഗളി സി.എച്ച്.സിയിൽ 20 കിടക്കകളോടെ ഒരു സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ കിലയിൽ 80, പുതൂരിൽ 75, ഷോളയൂർ കല്ലാക്കര ഹോസ്റ്റലിൽ 80, മുക്കാലി എം.ആർ.എസിൽ 100, പുതൂർ (രണ്ട്) 100 എന്നിങ്ങനെ 435 കിടക്കകളോടെ അഞ്ച് ഡൊമസിലറി കെയർ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.
2400 ഭക്ഷ്യ കിറ്റുകൾ
കൊവിഡ് കാലത്ത് അട്ടപ്പാടിയിലെ ഊരുകളിൽ ഭക്ഷ്യഭദ്രത ലക്ഷ്യമിട്ട് ഐ.ടി.ഡി.പി മുഖേന 2400 ലധികം ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. മഴക്കാലത്തേക്ക് 13തരം ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന 3500 ഓളം കിറ്റ് തയ്യാറാക്കി വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |