കണ്ണൂർ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും മകനും ക്രിമിനൽ രാഷ്ട്രീയത്തിന്റെ നേതാക്കളായി മാറുകയാണെന്ന് കരുതേണ്ടിവരുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഇരുവരും കുഴൽപ്പണ ഇടപാടിൽ പ്രതിസ്ഥാനത്താണെന്ന റിപ്പോർട്ട് ബി.ജെ.പിയുടെ ക്രിമിനൽ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. സുരേന്ദ്രൻ മഞ്ചേശ്വരത്തും കൊടകരയിലും വയനാട്ടിലും കുഴൽപ്പണ ഇടപാടിലും തിരഞ്ഞെടുപ്പ് അഴിമതിയിലും പ്രതിസ്ഥാനത്താണ്. തിരഞ്ഞെടുപ്പ് അഴിമതി സംബന്ധിച്ച കേസ് എടുക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.വി. രമേശൻ കോടതിയെ സമീപിക്കുന്നുണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
എം.വി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
അച്ഛനും മകനും ക്രിമിനൽ രാഷ്ട്രീയക്കാരോ?
കുടുംബരാഷ്ട്രീയം ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. കേരളത്തിലും ഇത്തരത്തിൽ ചില ഉദാഹരണങ്ങൾ ഉണ്ട്. കുടുംബമഹിമയും രാഷ്ട്രീയമഹിമയുമാണ് അതിൽ കാണാൻ കഴിയുന്നത്. പലപ്പോഴും അങ്ങനെ വേർതിരിച്ചും ശരിയായും കാണാൻ പല മാധ്യമങ്ങളും ശ്രമിക്കാറില്ല. കുടുംബ രാഷ്ട്രീയം ക്രിമിനൽ രാഷ്ട്രീയത്തിന് വഴിമാറി കൊടുക്കുന്ന പാർട്ടിയായി ബിജെപി മാറി. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മകനും കുഴൽപ്പണ ഇടപാടിൽ പ്രതിസ്ഥാനത്താണെന്ന റിപ്പോർട്ട് ബിജെപിയുടെ ക്രിമിനൽ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. കുഴൽപ്പണ ഇടപാടിലെ പ്രധാന പ്രതി ധർമരാജൻ ബിജെപിക്കാരൻ ആണെന്ന് വ്യക്തമായിക്കഴിഞ്ഞു. ധർമരാജനും സുരേന്ദ്രന്റെ മകനും തമ്മിലുള്ള ഫോൺ കോൾ ബന്ധവും കൂടിക്കാഴ്ചയും പുറത്തു വന്നുകഴിഞ്ഞു. കെ.സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും കുഴൽപ്പണ ഇടപാടിൽ കണ്ണികളാണ്. കെ.സുരേന്ദ്രനും ജെആർപി നേതാവും തമ്മിലുള്ള ഫോൺ സംഭാഷണം തെളിവായി പരിഗണിച്ചാൽ കെ.സുരേന്ദ്രൻ നേരിട്ട് സി.കെ ജാനുവിന് പണം നൽകാൻ ഏർപ്പാടുണ്ടാക്കി എന്നതും ജനങ്ങൾ മനസ്സിലാക്കിയ കാര്യമാണ്. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥി കൂടിയായ കെ.സുരേന്ദ്രനാണ് പണവും പ്രലോഭനങ്ങളും നൽകി ബി എസ് പി സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചതെന്ന വിവരവും പുറത്തുവന്നു. പ്രാഥമിക അന്വേഷണം പൂർത്തീകരിച്ച് ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ ക്രൈം രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അഴിമതി സംബന്ധിച്ച കേസ് എടുക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി.വി രമേശൻ കോടതിയെ സമീപിക്കുന്നുണ്ട്. കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും കൊടകരയിലും വയനാട്ടിലും കുഴൽപ്പണ ഇടപാടിലും തെരഞ്ഞെടുപ്പ് അഴിമതിയിലും പ്രതിസ്ഥാനത്താണ്. നിയമമനുസരിച്ച് ഒരു സ്ഥാനാർത്ഥിക്ക് കാശ് നൽകി നോമിനേഷൻ നൽകാൻ പ്രേരിപ്പിച്ചാലും പിൻവലിപ്പിച്ചാലും കുറ്റകരമാണ്. അതാണ് മഞ്ചേശ്വരത്തും സുൽത്താൻ ബത്തേരിയിലും നടന്നത്. ഈ കേസുകളിൽ എല്ലാം സുരേന്ദ്രൻ മാത്രമല്ല മകനും കൂടി ഉണ്ടാവാൻ ഇടയുണ്ട്. മകന്റെ ഫോണിൽ നിന്നാണ് പലരുമായിട്ടും ബന്ധപ്പെട്ടതെന്ന വിവരം പുറത്തുവന്നിരിക്കയാണ്. ചുരുക്കത്തിൽ അച്ഛനും മകനും ക്രിമിനൽ രാഷ്ട്രീയത്തിന്റെ നേതാക്കളായി മാറുകയാണ് എന്ന് വേണം കരുതാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |