പൊൻകുന്നം : വില്പനക്കായി സൂക്ഷിച്ചിരുന്ന 20 ലിറ്റർ ചാരായവും വാറ്റാനായി ഒരുക്കിവച്ചിരുന്ന 385 ലിറ്റർ കോടയും എക്‌സൈസ് പിടികൂടി. ഇളങ്ങുളം പൗർണ്ണമിയിൽ ആർ.അശോക് കുമാറിന്റെ (35) ഇരുനില വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. എക്‌സൈസ് സംഘത്തെ കണ്ട പ്രതി മുകൾനിലയുടെ പിന്നിലെ വാതിലിലൂടെ ചാടി റബർത്തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.ആർ.സുൽഫിക്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.സഞ്ജീവ് കുമാർറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. അശോക് കുമാറിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. പഴയ വാഹനങ്ങളുടെ കച്ചവടം നടത്തുന്ന പ്രതി ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് ചാരായക്കച്ചവടം കൊഴുപ്പിച്ചിരുന്നത്. ലിറ്ററിന് 2000 മുതൽ 2500 രൂപ വരെയായിരുന്നു വില. ഗ്യാസ് സിലിണ്ടറും സ്റ്റൗവും മറ്റു സാമഗ്രികളും ചാരായം വിറ്റ വകയിൽ സൂക്ഷിച്ചിരുന്ന 23,000 രൂപയും കണ്ടെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് കെ.നന്ദ്യാട്ട്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.എസ്.ശ്രീലേഷ്, എം.ജി.അഭിലാഷ്, കെ.എസ്.നിമേഷ്, ഡ്രൈവർ എം.കെ.മുരളീധരൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |