ഗർഭപാത്രത്തോടു ചേർന്നുള്ള ട്യൂബ് പൊട്ടിയത് മരണകാരണം
പാലാ : അരുണാപുരം മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണിയായിരുന്ന യുവതി മരിച്ചത് ഗർഭപാത്രത്തോടു ചേർന്നുള്ള ട്യൂബ് പൊട്ടിയത് മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മേവട വാഴകാട്ട് അഹല്യ (26) കഴിഞ്ഞ മാർച്ച് 21 നാണ് മരിച്ചത്. സംഭവത്തിൽ, അഹല്യയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അരുണാപുരം മരിയൻ മെഡിക്കൽ ആശുപത്രിക്കെതിരെ പാലാ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഉന്നതസ്വാധീനം മൂലം പൊലീസിന്റെ അന്വേഷണം വഴിമുട്ടുകയാണെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ബന്ധപ്പെട്ട എല്ലാവരിൽ നിന്ന് മൊഴിയെടുത്തതായും പൊലീസ് പറയുന്നു. ഒന്നര മാസം ഗർഭിണിയായിരുന്ന അഹല്യ ആദ്യം മുതൽ മരിയൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. പലതവണ സ്‌കാൻ ചെയ്തിട്ടും ഗർഭം ട്യൂബിലാണെന്ന് കണ്ടെത്താനായില്ല. രക്തസ്രാവം ഉണ്ടായതിനെതുടർന്ന് അഹല്യയ്ക്ക് കുത്തിവയ്പ് എടുക്കുകയും ഇതോടെ ആരോഗ്യസ്ഥിതി മോശമാകുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ അഹല്യക്ക് ഹൃദയാഘാതം ഉണ്ടായതും ആശുപത്രി അധികൃതർ മറച്ചുവച്ചു. തുടർന്ന് കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 21 ന് പുലർച്ചെ മരിച്ചു.ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് മരിയൻ മെഡിക്കൽ സെന്റർ അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ഷേർളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |