SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.08 PM IST

കൊവിഡും ലോക്ക് ഡൗണും വേനൽമഴയും ; കണ്ണീർപ്പാടത്ത് നെൽക്കർഷകർ

paddy

തൃശൂർ: വേനൽമഴയിൽ വെള്ളത്തിലായ നെല്ല് ഇരട്ടിയിലേറെ നഷ്ടം സഹിച്ച് കൊയ്‌തെടുത്തിട്ടും നെല്ല് കൊണ്ടുപോകാനാളില്ലാതെ ഒരുവശത്ത് കർഷകർ കണ്ണീരുകുടിയ്ക്കുമ്പോൾ, കൂനിന്മേൽകുരുവായി നെൽപ്പാടങ്ങളിൽ വേരുറയ്ക്കുകയാണ് വരിനെല്ല് (കള).

തീരദേശ മേഖലയിലെ കോൾപ്പടവ് പാടശേഖരങ്ങളിൽ നിന്ന് കൊയ്‌തെടുത്ത് ചാക്കിലാക്കിയ നെല്ല് കല്ല്യാണ മണ്ഡപങ്ങളിലും മറ്റ് ഹാളുകളിലും കൂട്ടിയിട്ടിരിക്കുകയാണ്. പുന്നയൂർക്കുളം മേഖലയിൽ വേനൽ മഴയിൽ 200 ഏക്കറോളം കൃഷിയാണ് മുങ്ങിയത്. നൂറിലേറെ ഏക്കറിൽ കൊയ്ത്ത് നടത്താനാകാതെ ഉപേക്ഷിച്ചു. ഏപ്രിലിൽ മഴ പെയ്യുന്നതിന് മുൻപ് കൊയ്‌തെടുത്ത നെല്ലും പലഭാഗങ്ങളിലായി കെട്ടിക്കിടക്കുന്നു. വേനലിൽ കൊയ്‌തെടുത്ത നെല്ലിന് വരെ കിഴിവ് ഈടാക്കുകയും ചെയ്തു.

കൊയ്ത്ത് പൂർത്തിയാക്കാൻ ദിവസം മാത്രമുള്ളപ്പോഴായിരുന്നു ചുഴലിക്കാറ്റും വേനൽമഴയും ശക്തമായത്. വെള്ളം വറ്റിച്ച് കൊയ്ത്ത് നടത്താൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അമ്പതിനായിരത്തിലേറെ രൂപയാണ് ചില കർഷകർക്ക് നഷ്ടമുണ്ടായത്. ഇൻഷ്വറൻസ് തുക ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇതിന് കർഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷയില്ലെന്നും നെല്ല് സംഭരണത്തിൽ കാര്യക്ഷമതയില്ലെന്നും കർഷകർ പറയുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 2006 മുതൽ സപ്ലൈകോയാണ് നെല്ല് സംഭരണം തുടങ്ങിയത്. കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ഗുണ നിലവാരത്തിന്റെയും തറവിലയുടെയും അടിസ്ഥാനത്തിലാണിത്. സംസ്ഥാന സർക്കാരിന്റെ വിഹിതം 52 പൈസ വർദ്ധിപ്പിച്ചതിനാൽ അടുത്ത സീസൺ മുതൽ നെല്ലിന് 28 രൂപ വില നൽകുമെന്നാണ് പറയുന്നത്. നെല്ല് സംഭരണത്തിനായി supplycopaddy.in എന്ന വെബ്‌സൈറ്റിലൂടെ കർഷകർക്ക് രജിസ്റ്റർ ചെയ്യാം.

കളശല്യം രൂക്ഷം

ലോക്ഡൗണും കൊവിഡ് വ്യാപനവും കാരണം ഞാറുനടാൻ പണിക്കാരെ കിട്ടാനില്ലാത്തതിനാൽ മിക്ക പാടങ്ങളിലും കളനിറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. കള നിറഞ്ഞാൽ കർഷകർക്ക് വൻനഷ്ടമുണ്ടാകും. കള പറിക്കാനുള്ള തൊഴിലാളികളെ കിട്ടാനില്ലാതായതോടെ കളനാശിനി പ്രയോഗം വ്യാപകമാകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കതിരിട്ട വരിനെല്ലിനെ നിയന്ത്രിക്കാനായി കാർഷിക സർവകലാശാല 'കെ.എ.യു. വീഡ് വൈപ്പർ' എന്ന ഉപകരണം വികസിപ്പിച്ചിരുന്നു. നെല്ലിനേക്കാൾ ഉയരത്തിൽ വരിയുടെ കതിരു നിൽക്കുമ്പോൾ അവയെ മാത്രം കളനാശിനിയായ ഗ്‌ളൂഫോസിനെറ്റ് അമോണിയം ഉപയോഗിച്ച് നശിപ്പിക്കുന്ന ലഘുയന്ത്രമാണിത്.

നഷ്ടം ഇങ്ങനെ

വേനൽമഴയിൽ കൃഷിനാശം: 10 കോടി
വിളഞ്ഞ നെൽക്കൃഷിനാശം: 1.58 കോടി

വിളനാശം സംഭവിച്ച കർഷകർക്ക് ഇൻഷ്വറൻസ് ലഭ്യമാവുന്നതിന് തടസമുണ്ടാവില്ല. കൃഷി ഓഫീസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർ സജീവമായി രംഗത്തുണ്ട്. വിവരം ശേഖരിക്കാനും തുടങ്ങിയിട്ടുണ്ട്.

ജയശ്രീ
പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഇൻ ചാർജ്
തൃശൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, PADDY AGRICULTURE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.