പാടം : ആദ്യം കാട്ടുപന്നികൾ എത്തി കാർഷിക വിളകൾ നശിപ്പിച്ചു, പിന്നീട് കാട്ടാനകളുടെയും കുരങ്ങുകളുടെയും ഉൗഴമായിരുന്നു. ഇപ്പോൾ മലമ്പാമ്പുകളുടെ കടന്നുകയറ്റമാണ്.
കോന്നി ഡി.എഫ്.ഒ യുടെ കീഴിലുള്ള നടുവത്തുമൂഴി റേഞ്ചിൽപ്പെട്ട പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
കലഞ്ഞൂർ പഞ്ചായത്തിന്റെ കിഴക്കൻ മലയോര മേഖലയായ ഗുരു മന്ദിരംപടി, തുമ്പമൺ കോൺ, കുറിഞ്ഞി, കിടങ്ങ്മുരുപ്പ്, പാറുവേലിൽ, വെള്ളംതെറ്റി പ്രദേശങ്ങളിലെ ജനങ്ങൾ കാട്ടുമൃഗ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്. കൃഷിയും കന്നുകാലി വളർത്തലും ഉപജീവനമാർഗമാക്കിയ പ്രദേശവാസികളുടെ ജീവിതം കാടിറങ്ങുന്ന മൃഗങ്ങളുടെ ശല്യത്തിൽ വഴിമുട്ടിയിരിക്കുന്നു.
കാട്ടുപന്നിയാണ് ആദ്യം കർഷകർക്ക് ഭീഷണിയായത്. ഇതിനെ ഒരു പരിധിവരെ തടഞ്ഞു നിറുത്താൻ കർഷകർ വിവിധ മാർഗങ്ങൾ പരീക്ഷിച്ച് മടുത്തതിന് പിന്നാലെയാണ് കാട്ടാനകളുടെ വരവ്.
ആനകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റബർ ഉൾപ്പെടെയുള്ള മരങ്ങൾ ഒടിക്കുകയും പ്ലാവുകളിലെ ചക്കകൾ തിന്നുന്നതും പതിവാണ്.
ഇതിനെ പ്രതിരോധിക്കാൻ നാട്ടുകാർ ഉറക്കമിളച്ചു ആഴികൂട്ടിയും പടക്കം പൊട്ടിച്ചും കാത്തിരിക്കുന്നു. കാട്ടുപന്നികൾ നാണ്യ വിളകൾ നശിപ്പിക്കുക മാത്രമല്ല രാത്രിയിൽ പുറത്തിറങ്ങുന്നവരെ ആക്രമിക്കുന്നുമുണ്ട്. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്ത നിരവധിപ്പേർക്ക് പന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റു.
കുരങ്ങുകൾ കൂട്ടമായി ഇറങ്ങി തേങ്ങ, വഴക്കുലകൾ എന്നിവ വ്യാപകമായി നശിപ്പിക്കുന്നു. ഇതിനിടെയാണ് പെരുമ്പാമ്പുകളുടെ ശല്യവും. കഴിഞ്ഞ ഒരാഴ്ചക്കിടെ ജനവാസ മേഖലയിൽ നിന്ന് മൂന്ന് പെരുമ്പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി ഉൾവനത്തിൽ വിട്ടു. ഇതിൽ 2 എണ്ണം കൃഷിയിടങ്ങളിൽ നിന്നും ഒരെണ്ണം ആട്ടിൻക്കൂട്ടിൽ നിന്നുമാണ് പിടിയിലായത്.
പരാതി നൽകി, പരിഹാരം ഇല്ല
വനംവകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും പലവട്ടം നാട്ടുകാർ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. കാർഷികമേഖലയിൽ ഉപജീവനം നയിച്ചുവന്ന ഒരുവലിയവിഭാഗം പ്രതിസന്ധിയിലാണ്.
വനാതിർത്തിയിൽ കിടങ്ങുകൾ കുഴിച്ചും സോളാർ വേലികൾ സ്ഥാപിച്ചും ഒരു പരിധി വരെ വന്യമൃഗശല്യം തടയാൻ പറ്റും. ഇക്കാര്യത്തിൽ വനംവകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്. ദുരിതം കണ്ടില്ലെന്ന് നടിച്ചാൽ ശക്തമായ പ്രക്ഷോഭങ്ങളുമായി നാട്ടുകാർ രംഗത്തിറങ്ങും.
പാടം ഹരികുമാർ,
മുൻ പ്രസിഡന്റ്, വനസംരക്ഷണ സമിതി, പാടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |