അത്തിക്കയം : നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി കൊച്ചുകുളം മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം. തുടർച്ചയായ 10 ദിവസമായി കൊച്ചുകുളം, ചണ്ണ, കുടമുരുട്ടി മേഖലയിലെ കൃഷിയിടങ്ങൾ കാട്ടാനകൾ നാശം വിതയ്ക്കുകയാണ്. ചണ്ണ മേഖലയിൽ വനംവകുപ്പ് സ്ഥാപിച്ച സൗരോർജ വേലി കാട്ടാന നശിപ്പിച്ചു. കൊല്ലംച്ചിറ ബാബു പാട്ടത്തിന് കൃഷി ചെയ്ത കപ്പ, വാഴ എന്നിവ ഇന്നലെ രാത്രിയിൽ പൂർണ്ണമായി നശിപ്പിച്ചു. ഇവിടെ മതിൽ തകർത്തു. ചിറപറമ്പിൽ പ്രഭാകരൻ, മഹേഷ് എന്നിവരുടെ പുരയിടത്തിലെ കൃഷിയും പ്ലാവിലെ ചക്കയും ആന നശിപ്പിച്ചു. പെരുന്തേനരുവിയിലേക്കുള്ള വനപാതയിൽ രണ്ടു ദിവസമായി പകൽ സമയങ്ങളിലും ആനയുടെ സാന്നിദ്ധ്യം ഉണ്ട്.
വന്യജീവികളെ തുരത്തുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും നടപടികൾ വേണം. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തും.
ജനകീയ കർഷക സമിതി
തണ്ണിത്തോട് വനപാതയിൽ ആനശല്യം
തണ്ണിത്തോട്: ലോക്ക് ഡൗണിനെ തുടർന്ന് വാഹനത്തിരക്ക് കുറഞ്ഞതോടെ കോന്നി തണ്ണിത്തോട് വനപാതയിൽ കാട്ടാനകളുടെ സാന്നിദ്ധ്യം ഏറുന്നു. മുണ്ടോമൂഴി, ഇലവുങ്കൽ , പേരുവാലി എലിമുള്ളംപ്ലാക്കൽ തുടങ്ങിയ ഭാഗങ്ങളിലാണ് രാത്രിയും പകലും ഒരുപോലെ കാട്ടാനകൾ റോഡ് മുറിച്ചുകടക്കുന്നത്. രാത്രിയിൽ റോഡിൽ വെളിച്ചമില്ലങ്കിൽ വാഹനയാത്രക്കാർ കാട്ടാനകളുടെ മുന്നിലകപ്പെടാൻ സാദ്ധ്യത ഏറെയാണ്. മുൻപ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് നിരവധി വാഹനങ്ങൾ എത്തുമായിരുന്നെങ്കിലും ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചതോടെ സഞ്ചാരികളുടെ വരവും നിലച്ചു.
പേരുവാലിയിലെ ബാംബൂഹട്ടുകൾക്ക് കാട്ടാനകളുടെ ആക്രമണം ഉണ്ടാവാതിരിക്കാൻ വൈദ്യുതവേലിയും വനംവകുപ്പ് വാച്ചുമാൻമാരുമുണ്ട്. രാത്രിയിൽ ബാംബൂ ഹട്ടുകളുടെ സമീപത്തു കാട്ടാനകളുടെ നിരന്തര സാന്നിദ്ധ്യമുള്ളതായി വനപാലകർ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ബൈക്ക് യാത്രക്കാർ ഇലവുങ്കലിൽ കാട്ടാനയുടെ മുന്നിൽപ്പെട്ടിരുന്നു.
പേരുവാലി മുതൽ മുണ്ടോമൂഴി വരെ അഞ്ചു സ്ഥലങ്ങളിലും മുണ്ടോമൂഴി പാലം മുതൽ ഇലവുങ്കൽ വരെ നാല് ഭാഗങ്ങളിലും കാട്ടാനകളുടെ സഞ്ചാര പാതകളുള്ളതായി യാത്രക്കാർ പറയുന്നു.
കാട്ടാനകൾക്ക് പുറമെ കാട്ടുപോത്തുകൾ , മ്ലാവുകൾ, കാട്ടുപന്നികൾ കുരങ്ങുകൾ എന്നിവയെല്ലാം ഇപ്പോൾ റോഡിലേക്കിറങ്ങുന്നു.
കോട്ടമൺപാറയിൽ എല്ലാം തകർത്ത് കാട്ടാനകൾ
കോട്ടമൺപാറയിൽ തുടർച്ചയായി വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസം കൃഷി സ്ഥലത്തെ ഷെഡ് തകർത്തു. വാഴകൾ പിഴുതും ചേന, ചേമ്പ്, കാച്ചിൽ കൃഷികൾ ചവിട്ടി നശിപ്പിക്കുകയും ചെയ്യുന്നു. കാർഷിക വിളകൾ കാട്ടുമൃഗങ്ങൾ തകർത്തത് കാണേണ്ടി വരുന്ന കർഷകർ മറ്റ് വരുമാന മാർഗമില്ലാതെ വലിയ കടക്കെണിയിലേക്ക് നീങ്ങുകയാണ്.
കർഷകർക്ക് വലിയ നഷ്ടമുണ്ടായിട്ടും കൃഷിവകുപ്പോ വനംവകുപ്പോ അടിയന്തര നടപടികൾ എടുക്കുന്നില്ലെന്നാണ് പരാതി. കൃഷി സ്ഥലത്തേക്ക് കാട്ടനകളും മറ്റ് മൃഗങ്ങളും കയറാതിരിക്കാൻ സൗരോർജ വേലി സ്ഥാപിക്കണം. ആനകൾക്ക് പുറമേ മലയണ്ണാൻ, കുരങ്ങ്, കാട്ടുപന്നികൾ തുടങ്ങിയവയും നാശം വിതയ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |