ന്യൂഡൽഹി: കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം, റെക്കാർഡിംഗ് എന്നിവയുമായി ബന്ധപ്പെട്ട മാതൃക ചട്ടങ്ങളുടെ കരട് രൂപം സുപ്രീംകോടതിയുടെ ഇ- കമ്മിറ്റി പുറത്തിറക്കി. സുപ്രീംകോടതി ജഡ്ജിയും ഇ- കമ്മിറ്റി അദ്ധ്യക്ഷനുമായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കരട് മാതൃക ചട്ടത്തിൻ മേലുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും കത്തയച്ചു.
ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന നീതി ലഭ്യതയ്ക്കായുള്ള അവകാശത്തിൽ കോടതി നടപടികൾ തത്സമയം വീക്ഷിക്കാൻ ഉള്ള അവകാശവും അന്തർലീനമായിരിക്കുന്നതായി അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
നടപടികളിൽ സുതാര്യത വർദ്ധിപ്പിക്കാനും, കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനും, നീതിവേഗത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടുകൊണ്ട്,കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്ന പദ്ധതിക്ക് സമിതി പ്രത്യേക പ്രാധാന്യം നൽകുന്നു .
ഇത് സംബന്ധിച്ച മാതൃകാ ചട്ട രൂപീകരണത്തിനായി ബോംബെ, ഡൽഹി, മദ്രാസ് , കർണാടക ഹൈക്കോടതികളിലെ ജഡ്ജിമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഉപ സമിതിക്ക് രൂപം നൽകിയിരുന്നു. പൊതുജനങ്ങൾക്ക് കരട് രൂപത്തിൻ മേലുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ മാസം 30ന് മുമ്പ് അറിയിക്കാം. ഇമെയിൽ വിലാസം ecommittee@aij.gov.in
കരടിലെ പ്രധാന നിർദേശങ്ങൾ
രാജ്യത്തെ എല്ലാ കോടതികളിലും സാങ്കേതിക സജീകരണങ്ങളോടെയുള്ള ഡി.സി. മുറികൾ (ഡെഡിക്കേറ്റഡ് കൺട്രോൾ റൂം) ആരംഭിക്കണം
ചുരുങ്ങിയത് അഞ്ച് വശങ്ങളിലൂടെ കോടതി നടപടികൾ കാണാൻ കാമറകൾ സ്ഥാപിക്കണം
വൈവാഹിക പ്രശ്‌നങ്ങൾ, പീഡനക്കേസുകൾ, ലിംഗപരമായ കേസുകൾ, ജുവനൈൽകേസുകൾ തുടങ്ങിയവ ലൈവ് സ്ട്രീമിംഗിൽ നിന്ന് ഒഴിവാക്കാം.
കോടതി നടപടികൾ റെക്കാഡായി സൂക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |