പത്തനംതിട്ട: വാഹന സൗകര്യം ഏർപ്പെടുത്താതിരുന്നതിന്റെ പേരിൽ എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പുകളിൽ പരാതിപ്രവാഹം. ജില്ലയിൽ ആറ് ക്യാമ്പുകളാണുള്ളത്. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30വരെയാണ് മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തനം. യാത്രാ സൗകര്യം ഇല്ലാത്തതിനാൽ ഇന്നലെ ക്യാമ്പുകളിൽ ഹാജർനില കുറവായിരുന്നു. രാവിലെ 10ന് ആരംഭിക്കേണ്ട ക്യാമ്പ് ഉച്ചയോടെയാണ് പലയിടത്തും തുടങ്ങിയത്.
ഉച്ചകഴിഞ്ഞ് ആരംഭിച്ച ആദ്യദിവസത്തെ പരിശോധന അവസാനിക്കുമ്പോൾ സന്ധ്യയായിരുന്നു. ബസുകൾ ഓടാത്ത സാഹചര്യത്തിൽ സ്വന്തം വാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമൊക്കെയാണ് ഏറെപ്പേരും എത്തിയത്. മൂല്യനിർണയ ക്യാമ്പുകളുടെ ആവശ്യത്തിന് കെ.എസ്.ആർ.ടി.സി തുടങ്ങിയത് പത്തനംതിട്ട - തിരുവല്ല റൂട്ടിൽ ഒരു ബസാണ്. രാവിലെ എട്ടിന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് ഒമ്പതിന് തിരുവല്ലയിലെത്തി മടങ്ങുന്നതാണ് സമയ ക്രമീകരണം. വൈകുന്നേരം നാലിന് പത്തനംതിട്ടയിൽ നിന്നു പുറപ്പെട്ട് തിരുവല്ലയിലെത്തി മടങ്ങും. ഈ ബസ് അദ്ധ്യാപകരുടെ സമയക്രമവുമായി യോജിച്ചതല്ല. ഇന്നലെ വൈകിട്ട് പലർക്കും ബസ് ലഭിച്ചതുമില്ല. പത്തനംതിട്ടയിൽ നിന്ന് പുനലൂർ, അടൂർ ഭാഗങ്ങളിലേക്ക് ഓരോ ബസുകളുണ്ടെങ്കിലും അദ്ധ്യാപകർക്കു പ്രയോജനപ്പെടുന്നില്ല.
തിരുവല്ല എം.ജി.എം, ഇരുവെള്ളിപ്ര സെന്റ് തോമസ്, ഇരവിപേരൂർ സെന്റ് തോമസ്, കോഴഞ്ചേരി സെന്റ് തോമസ്, കാരംവേലി എസ്.എൻ.ഡി.പി എന്നിവിടങ്ങളിലാണ് മൂല്യനിർണയ ക്യാമ്പുകൾ. വിവിധ പ്രദേശങ്ങളിലുള്ള അദ്ധ്യാപകരെ ഇവിടെങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |