പത്തനംതിട്ട: ജില്ലയിൽ എലിപ്പനിയെന്ന് സംശയിക്കുന്ന അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ്.
പത്തനംതിട്ട, തിരുവല്ല, പന്തളം നഗരസഭകൾ, ചാത്തങ്കരി, ചെന്നീർക്കര, ഇലന്തൂർ, കൂടൽ, കുന്നന്താനം, റാന്നി പെരുനാട് പഞ്ചായത്തുകളിലുമാണ് രോഗം സ്ഥിരികരിച്ചത്. ജില്ലയിൽ ഈ വർഷം ഇതുവരെ അഞ്ചു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 31 പേർക്ക് സംശയാസ്പദമായ രോഗബാധയും ഉണ്ടായിട്ടുണ്ട്.
എലിപ്പനിക്കും ഡെങ്കിക്കുമെതിരെ കനത്ത ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. എ.എൽ.ഷീജ അറിയിച്ചു.
എലിപ്പനി പ്രതിരോധിക്കാൻ വെളളത്തിലോ മലിനജല പരിസരങ്ങളിലോ ഇറങ്ങുന്നവർ കൈയ്യുറ, ഗംബൂട്ടുകൾ, മാസ്‌ക് എന്നിവ ഉപയോഗിക്കണം. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവരും മലിന ജലവുമായി സമ്പർക്കം വന്നവരും ഡോക്‌സി സൈക്ലിൻ ഗുളിക 200 എം.ജി (100 എം.ജി യുടെ രണ്ട് ഗുളിക) ആഴ്ചയിലൊരിക്കൽ കഴിക്കണം. ഗുളിക എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്.
കൊവിഡ് കാലമായതിനാൽ പനി, മറ്റ് രോഗലക്ഷണങ്ങളോ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ ചികിത്സ തേടണം.
പകരുന്നത് ഇങ്ങനെ
മൃഗങ്ങളുടെയും എലിയുടെയും മൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. കടുത്ത പനി, തലവേദന, പേശിവേദന, വയറുവേദന, ഛർദ്ദി തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ആരംഭഘട്ടത്തിൽ ചികിത്സിക്കാതിരുന്നാൽ വൃക്ക, കരൾ, ശ്വാസകോശം, തലച്ചോറ് തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിച്ച് മരണത്തിന് കാരണമാകും.
തൊലിയിലുളള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു ശരീരത്തിൽ പ്രവേശിക്കാം.
ഞായറാഴ്ചകളിൽ ഡ്രൈഡേ
ഡെങ്കി തടയാൻ എല്ലാ ഞായാറാഴ്ചകളിലും വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം. ശുദ്ധജലത്തിൽ മുട്ടയിട്ടു പെരുകുന്ന ഈഡിസ് വിഭാ ഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. കടുത്തപനി, തലവേദന, ശരീരവേദന, കണ്ണിന് പിന്നിൽ വേദന, പേശികൾക്കും സന്ധികൾക്കും വേദന, രുചിയില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
മഴ ശക്തമായതോടെ ജില്ലയിൽ കൊതുകുകളുടെ സാന്ദ്രത വളരെ കൂടുതലാണ്. പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം മുനിസിപ്പാലിറ്റികളിലും മലയാലപ്പുഴ, ചിറ്റാർ, മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിലെ പല വാർഡുകളിലും കൊതുകുകളുടെ സാന്ദ്രത കൂടുതലാണ്.
കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർഗം.
'' ജില്ലയുടെ പലഭാഗങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊവിഡ് രോഗബാധയോടൊപ്പം മറ്റു പകർച്ചവ്യാധികളും വ്യാപകമായാൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകും. ശുചീകരണ പ്രവർത്തനങ്ങളിലൂടെ കൊതുക്, എലി, ഈച്ച എന്നിവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം.
ഡോ. എ.എൽ.ഷീജ, ജില്ലാ മെഡിക്കൽ ഒാഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |