ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ ക്ഷാമം നേരിടുന്നതിനിടയിൽ ഒരു സന്തോഷ വാർത്ത. വാക്സിന് പകരം മൂക്കിലടിക്കാവുന്ന ആന്റിബോഡി സ്‌പ്രേ വികസിപ്പിച്ച് ഗവേഷകർ. യൂണിവേഴ്സ്റ്റി ഓഫ് ടെക്‌സാസ് ഹെൽത്ത് കെയർ സെന്ററിലെ ഗവേഷകരാണ് ആന്റിബോഡി നേസൽ സ്‌പ്രേ നിർമ്മിച്ചത്. നേച്ചർ ജേണലിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. കൊവിഡ് വകഭേദങ്ങളെ ചെറുക്കാൻ നേസൽ സ്‌പ്രേയ്ക്ക് കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. എലികളിൽ നടത്തിയ പരീക്ഷണത്തിലൂടെ ഇക്കാര്യം തെളിയിക്കാനായെന്നും റിപ്പോർട്ടിൽ പറയുന്നു.
ശാസ്ത്രജ്ഞർ നിർമ്മിച്ച ഹൈബ്രിഡ് ആന്റിബോഡിക്ക് അണുബാധയുള്ള എലിയുടെ ശ്വാസകോശത്തിലെ സാർസ് കോവ് 2 വൈറസിന്റെ അളവ് ഗണ്യമായി കുറക്കാനായി. അണുബാധയുണ്ടാകുന്നതിന് ആറുമണിക്കൂർ മുമ്പാണ് എലിയിൽ ഈ സ്‌പ്രേ ഉപയോഗിച്ചത്. ആറുമണിക്കൂറിന് ശേഷം വീണ്ടും സ്‌പ്രേ നൽകി. ഇതോടെ എലിയുടെ ശ്വാസകോശത്തിലെ വൈറസ് വ്യാപനം കുറഞ്ഞുവന്നു. കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനുള്ള തയാറെടുപ്പിലാണ് ഗവേഷകർ. ഈ ആന്റിബോഡി നേരിട്ട് മൂക്കിലൂടെ നൽകാനാവുമെന്നതാണ് പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |