SignIn
Kerala Kaumudi Online
Friday, 29 March 2024 6.33 PM IST

കടലമ്മയുടെ ജീവനെടുക്കുന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾ

sea

കൊച്ചി: അനുദിനം കുറയുന്ന മത്സ്യസമ്പത്ത്, അശാസ്ത്രീയമായ മത്സ്യബന്ധനം, കരയിൽ നിന്നു തള്ളുന്ന പ്‌ളാസ്റ്റിക് മാലിന്യങ്ങൾ നശിപ്പിക്കുന്ന ജൈവസമ്പത്ത്. മനുഷ്യർ ജാഗ്രത പാലിച്ചില്ലെങ്കിൽ മത്സ്യങ്ങൾ കടലിൽ വച്ചേ വിഷമയമാവുന്ന കാലം അകലെയല്ലെന്ന് ശാസ്ത്രജ്ഞർ. ലോകം ഇന്ന് കടൽദിനം ആചരിക്കുമ്പോൾ, കടലമ്മയെക്കുറിച്ചറിയാനും പറയാനും ഏറെ ബാക്കി.

പ്‌ളാസ്റ്റിക് അടിയുന്നു
ഓരോ 60 സെക്കൻഡിലും ഒരു ട്രക്ക് ലോഡ് പ്‌ളാസ്റ്റിക് മാലിന്യങ്ങൾ വീതം കടലിലെത്തുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കടലിന്റെ ജൈവഘടനയ്ക്ക് വലിയ ആഘാതമാണിതു സൃഷ്ടിക്കുന്നതെന്ന് ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്‌നോളജി മുൻഡയറക്ടറും ഐ.ഐ.ടി അദ്ധ്യാപകനുമായ ഡോ. ആത്മാനന്ദ് 'കേരളകൗമുദി'യോട് പറഞ്ഞു.
ലക്ഷക്കണക്കിന് ടൺ മാലിന്യങ്ങൾ അടിത്തട്ടിൽ അടിഞ്ഞുകിടക്കുകയാണ്. കടലിലെത്തുന്ന പ്‌ളാസ്റ്റിക് തരികളായി മാറും. ഇവയെ മത്സ്യങ്ങൾ വിഴുങ്ങും. പെട്രോളിയം ഉപോത്പന്നമായ പ്‌ളാസ്റ്റിക് കടലിലെ രാസപ്രക്രിയയിൽ വിഷമായും മാറാം. ഇവയെ വിഴുങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് മനുഷ്യർക്ക് രോഗങ്ങൾക്ക് കാരണമാകും.
ദശലക്ഷക്കണക്കിന് മത്സ്യങ്ങളും കടൽജീവികളും കടൽപ്പക്ഷികളും പ്‌ളാസ്റ്റിക്കിന് ഇരകളായി നശിക്കുന്നു. തൊണ്ട, ദഹനേന്ദ്രിയം എന്നിവയിൽ പ്‌ളാസ്റ്റിക് കണികകൾ കുടുങ്ങിയാണ് ചാകുന്നത്. ചെമ്മീൻ ഉൾപ്പെടെ നൂറോളം സമുദ്രവിഭവങ്ങളിൽ പ്‌ളാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. മുത്തുച്ചിപ്പികളുടെ പ്രത്യുത്പാദനശേഷിയെ ബാധിച്ചതായും കണ്ടെത്തി.

സമുദ്ര വിഭവങ്ങൾ ആഭ്യന്തരമായും കയറ്റിയയച്ചും വരുമാനം നേടുന്ന ബ്‌ളു ഇക്കോണമിക്കും ഭീഷണിയാണ് കടൽ മലിനീകരണം. പ്‌ളാസ്റ്റിക്കിന് പുറമെ, പെട്രോളിയം ഉത്പന്നങ്ങൾ ചോർന്ന് കടലിൽ കലരുന്നതും മത്സ്യങ്ങളുടെ വളർച്ചയ്ക്ക് ഭീഷണിയാണ്.


പോംവഴികൾ

കടലിലും ജലാശയങ്ങളിലും പ്‌ളാസ്റ്റിക് മാലിന്യം കലരുന്നത് തടയുക
പ്ളാസ്റ്റിക് സംസ്‌കരണം, പുനരുത്പാദനം ശക്തമാക്കുക
അനാവശ്യമായ പ്‌ളാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണം കുറയ്ക്കുക
(നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി )

കടൽ

ഭൂമിയുടെ 70 ശതമാനം
5.3 ശതമാനം മാത്രമാണ് സംരക്ഷിതം
50 മുതൽ 80 ശതമാനം ഓക്‌സിജൻ ഉദ്പാദിപ്പിക്കുന്നു
ലോകത്ത് 50 ദശലക്ഷം ജനങ്ങൾക്ക് ഉപജീവനമാർഗം

"ഫിഷറീസ് സർവേ ഒഫ് ഇന്ത്യയുടെ ഗവേഷണ കപ്പലുകൾക്ക് മത്സ്യത്തിനൊപ്പം പ്‌ളാസ്റ്റിക് മാലിന്യങ്ങളും ലഭിക്കാറുണ്ട്. ഇവയുടെ അളവ് കണ്ടെത്താൻ ഇന്ത്യയിൽ ഗവേഷണം കാര്യമായി നടന്നിട്ടില്ല".

-ഡോ.എം.കെ. സജീവൻ
കേരള ഫിഷറീസ് സമുദ്ര സർവകലാശാല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OCEAN PLASTIC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.