തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി. 'അക്കാന്തേസിയ' സസ്യകുടുംബത്തിലെ അംഗമായ 'റങ്കിയലോൺജിഫോളിയ' എന്ന ശ്രീലങ്കൻ സസ്യത്തിന്റെ ഉപജാതിയായ ഇതിന് 'റങ്കിയലോൺജിഫോളിയ സബ്സ്പീഷ് കേരളൻസിസ് ' എന്ന് പേരിട്ടു. പശ്ചിമഘട്ടത്തിലെ കേരള വനമേഖലയിൽ നിന്ന് കണ്ടെത്തിയതിയതിനാലാണ് 'കേരളൻസിസ് ' എന്ന പേരിട്ടത്.
കൊല്ലത്തെ ചെന്തുരുണി വന്യജീവിസങ്കേതത്തിലും തിരുവനന്തപുരം ബ്രൈമൂർ വനമേഖലയിലും മാത്രം കണ്ടുവരുന്ന ഈ സസ്യത്തെക്കുറിച്ചുള്ള ലേഖനം കേരളം സർവകലാശാല ബോട്ടണി വിഭാഗത്തിന്റെ ജേണൽ ആയ 'എബ്രഹാമിയ ഇന്റർനാഷണൽ ജേണൽ ഒഫ് പ്ലാന്റ് സയൻസിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിക്കും. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ ഇ.എസ്. സന്തോഷ്‌കുമാർ, ഡോ. സാം പി. മാത്യു, കേരള സർവകലാശാല ബൊട്ടാണിക്കൽ ഡിപ്പാർട്ട്മെന്റിലെ ഗവേഷകനായിരുന്ന ഡോ. ആർ.ജഗദീശൻ, കേരള സർവകലാശാല സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി ഡയറക്ടറായ ഡോ എം. ഗംഗാപ്രസാദ് എന്നിവരാണ് ഗവേഷണത്തിൽ പ്രവർത്തിച്ചവർ.
19 ഇനം മാത്രം
റങ്കിയ എന്ന ജനുസിൽപെട്ട സസ്യം രാജ്യത്താകെ 19 ഇനമേയുള്ളൂ. ഇതിൽ 15 ഉം പശ്ചിമഘട്ടത്തിലാണ്.
പിങ്കിൽ വെള്ള കലർന്ന നിറമുള്ള പൂക്കളാണ് ആകർഷണം. ആഗസ്റ്റ് മുതൽ ഫെബ്രുവരി വരെ മാത്രമേ സസ്യം നിലനിൽക്കാറുള്ളൂ.
നിത്യഹരിത വനങ്ങളും ചോലക്കാടുകളും നിറഞ്ഞതാണ് ഇവയുടെ ആവാസവ്യവസ്ഥ.
ഇത് തെക്കൻ പശ്ചിമഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്.
"ഈ സസ്യത്തിന്റെ ഔഷധഗുണങ്ങളും മറ്റും ഇനിയും ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പുരോഗമിക്കുന്നു "
- ഡോ എം.എ. ഗംഗാപ്രസാദ്
ജൈവവൈവിധ്യ കേന്ദ്രം ഡയറക്ടർ, കേരള സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |