തിരുവനന്തപുരം: അനർഹരെ ഒഴിവാക്കിയതിന്റെ പേരിൽ വാർദ്ധക്യകാല പെൻഷൻ നിഷേധിക്കപ്പെട്ട 102 കാരി പരവൂർ നെടുവള്ളി ചാലിൽ ജാനമ്മയുടെ സങ്കടത്തിന് പരിഹാരമാവും. ജാനമ്മയുടെ ദുരിതം ശ്രദ്ധയിൽപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്റെ ഓഫീസിൽ നിന്ന് വിഷയത്തിൽ ഇടപെടലുണ്ടാവുമെന്ന് അറിയിച്ചു. ഇന്നലെ 'കേരളകൗമുദി' യാണ് ജാനമ്മയുടെ പെൻഷൻ നഷ്ടമായ വാർത്ത പ്രസിദ്ധീകരിച്ചത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത വൃദ്ധയ്ക്ക്, അനധികൃതമായി പെൻഷൻ കൈപ്പറ്രുന്നവരെ ഒഴിവാക്കാൻ അധികൃതർ സ്വീകരിച്ച നടപടിയിലാണ് പെൻഷൻ നഷ്ടമായത്. പൂതക്കുളം പഞ്ചായത്ത് ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് അടക്കം അപേക്ഷ നൽകിയെങ്കിലും ഇപ്പോൾ അപേക്ഷ കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്.
മസ്റ്ററിംഗ് നടത്തി പെൻഷൻ നൽകും
പരവൂർ: നൂറ്റിരണ്ട് വയസുകാരി ജാനമ്മയ്ക്ക് വൈകാതെ വാർദ്ധക്യ പെൻഷൻ ലഭ്യമാക്കുമെന്ന് പൂതക്കുളം പഞ്ചായത്ത് സെക്രട്ടറി ഷീജ പറഞ്ഞു.
ജാനമ്മ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാൻ അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിംഗ് നടത്തണം. പ്രായാധിക്യം കാരണം വിരലുകൾ ചുക്കിച്ചുളിഞ്ഞതിനാൽ ബയോമെട്രിക് യന്ത്രത്തിൽ വിരൽ പതിച്ചാലും പാടുകൾ ലഭിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്ഷയ അധികൃതർ പഞ്ചായത്തിന് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി ലൈഫ് സർട്ടിഫിക്കറ്റ് നൽകും. ഈ ലൈഫ് സർട്ടിഫിക്കറ്റ് ക്ഷേമപെൻഷൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്താൽ പെൻഷൻ ലഭിക്കും.സർക്കാർ അടുത്തതവണ മസ്റ്ററിംഗ് അനുവദിക്കുമ്പോൾ ലൈഫ് സർട്ടിഫിക്കറ്റ് നൽകി പെൻഷൻ ലഭ്യമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
''പഞ്ചായത്തുമായി ബന്ധപ്പെട്ട് ജാനമ്മയ്ക്ക് പെൻഷൻ ലഭിക്കാനുള്ള ഇടപെടൽ നടത്തും.
ജി.എസ്. ജയലാൽ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |