തിരുവനന്തപുരം: വ്യാജവാറ്റ്, കഞ്ചാവ്, കള്ളനോട്ട് ബിസിനസുമായി ബന്ധപ്പെട്ട് പൊലീസും എക്സൈസും തിരഞ്ഞുവന്ന പ്രതി പാങ്ങോട് കൊച്ചാലുംമൂട് തോട്ടുംപുറത്തു വീട്ടിൽ (ഇർഷാദ് മൻസിൽ) ഇർഷാദിനെ(42) എക്സൈസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ രണ്ടാം തീയതി പാലോട് തട്ടുപാലത്തിന് സമീപം ഇയാളുടെ വാടക വീട്ടിൽ നിന്ന് 40 ലിറ്റർ ചാരായവും 1220 ലിറ്റർ കോടയും കണ്ടെടുത്ത കേസിലാണ് അറസ്റ്റ്. വാടക വീട്ടിൽ നിന്ന് ഒളിവിൽപോയ ഇയാളെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇന്നലെ പിടികൂടാനായത്. വീടിന്റെ മുറ്റത്തുണ്ടായിരുന്ന കാറിൽ നിന്ന് 1,61,500 രൂപയുടെ കള്ളനോട്ടും എക്സൈസ് കണ്ടെത്തിയിരുന്നു. കള്ളനോട്ട് കേസിൽ പൊലീസ് ഇയാളുടെ പാങ്ങോട് കൊച്ചാലുംമൂട് ജംഗ്ഷന് സമീപത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ എയർഗണ്ണും രഹസ്യ അറയിൽ നിന്ന് 2.5 കിലോ കഞ്ചാവും 36,500 രൂപയും കണ്ടെടുത്തിരുന്നു. നോട്ട് ഇരട്ടിപ്പ്, മുക്കുപണ്ടം പണയം വയ്പ്, കള്ളനോട്ട് കൈവശം വയ്ക്കൽ തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലുണ്ട്. കഴിഞ്ഞ ലോക് ഡൗൺ കാലത്ത് വ്യാജച്ചാരായ കേസിൽ ജയിലിലായിരുന്നു.
കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ്
വ്യാജവാറ്റ് കേസിൽ റിമാൻഡിലായ ഇർഷാദിനെ കള്ളനോട്ട്, കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.കള്ളനോട്ടിന്റെയും കഞ്ചാവിന്റെയും ഉറവിടം കണ്ടെത്തുന്നതിനും എയർഗണിനെപ്പറ്റി അന്വേഷിക്കുന്നതിനുമായി ഇയാളെ ഒരാഴ്ചത്തെ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. മണലൂറ്റ്, മരം മുറി, പൊലീസിനെ ആക്രമിക്കൽ, വാറ്റ് തുടങ്ങി നിരവധി കേസുകളിൽ ഇയാൾ മുമ്പും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |