തിരുവനന്തപുരം: സംസ്ഥാന സർക്കാർ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന് കേന്ദ്ര സഹായം ഒട്ടുമില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ നിയമസഭയെ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഫണ്ടുപയോഗിച്ചാണ് കിറ്റ് വിതരണമെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. പൂർണമായും സംസ്ഥാന സർക്കാരിന്റെ വിഹിതമുപയോഗിച്ചാണ് വിതരണം. ജനങ്ങളോടുള്ള സർക്കാരിന്റെ അനുകമ്പയും സ്‌നേഹവുമാണ് ഇതിന് പിന്നിൽ. ഭക്ഷ്യ ദൗർലഭ്യമുള്ള സംസ്ഥാനമെന്ന പരിഗണന കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ടില്ല. പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാനം മെച്ചപ്പെട്ട പ്രവർത്തനമാണ് കഴിഞ്ഞ അഞ്ചു വർഷവും കാഴ്ച്ച വച്ചത്. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായകമായ നടപടികൾ ഉണ്ടായിട്ടില്ല.
നീല, വെള്ള കാർഡുടമകൾക്ക് മേയ്, ജൂൺ, ജൂലായ് മാസങ്ങളിൽ പത്ത് കിലോ സ്‌പെഷ്യൽ അരി 15 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. സെർവർ തകരാർ പരിഹരിക്കുന്നതിന് ഐ.ടി മിഷനും എൻ.ഐ.സിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നുണ്ട്. ആധാർ സർവർ ഏജൻസിയിലെ തകരാറുകളും പരിഹരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |