SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.27 PM IST

അടുപ്പ് അണയാതെ വാറ്റുകേന്ദ്രങ്ങൾ

tt

 ഇടപെടൽ കടുപ്പിച്ച് എക്സൈസ്

ആലപ്പുഴ: ജില്ലയിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ പിടികൂടിയത് 181.65 ലിറ്റർ വാറ്റുചാരായം. കൊവിഡ് പശ്ചാത്തലത്തിൽ മദ്യ ഷോപ്പുകൾ അടഞ്ഞു കിടക്കുന്നതിനാൽ ശക്തമായ ഇടപെടലാണ് എക്സൈസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്.

കണ്ടെയ്ൻമെന്റ് സോണുകളിലടക്കം വീടുകളും പൊതു ഇടങ്ങളും കേന്ദ്രീകരിച്ച് വാറ്റ് സജീവമാണ്. കൊവിഡ് പോസിറ്റീവായി കഴിയുന്നവരുടെ വീടുകളും പരിസരങ്ങളും വാറ്റാനും ചാരായം സൂക്ഷിക്കാനുമുള്ള സൗകര്യ കേന്ദ്രങ്ങളായി കരുതുന്ന സംഘങ്ങളുണ്ട്. വീട്ടിലെ ഏതെങ്കിലുമൊരംഗത്തിന്റെ സഹകരണത്തോടെയാണ് ഇത്തരം ഇടപാടുകൾ നടക്കാറുള്ളതെന്ന് എക്സൈസ് പറയുന്നു. കൊവിഡ് പോസിറ്റീവായി വീട്ടിൽ ഒറ്റയ്ക്കു കഴിയുകയായിരുന്ന യുവാവിന്റെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ചാരായം എക്സൈസ് സംഘം പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്. അന്വേഷണ സംഘത്തെക്കണ്ട് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പോസിറ്റീവായതിനാൽ പിന്നാലെ ഓടാൻ ഉദ്യോഗസ്ഥർക്കും അത്ര ധൈര്യമുണ്ടായില്ല. ഈ സംഘത്തിലെ ഉദ്യോഗസ്ഥരെല്ലാം പിന്നീട് കൊവിഡ് പരിശോധനയ്ക്ക് വിധേയരാവേണ്ടിയും വന്നു!

ഇരുചെവിയറിയാതെ ഒന്നോ രണ്ടോ പേർ മാത്രം പങ്കാളികളായി നടത്തുന്ന വാറ്റാണ് പിടികൂടാൻ ബുദ്ധിമുട്ടുള്ളതെന്ന് എക്സൈസ് സംഘം പറയുന്നു. കാരണം, വിവരം ചോർന്നു കിട്ടില്ല. മൂന്നോ അതിൽ കൂടുതലോ അംഗങ്ങളുണ്ടെങ്കിൽ എങ്ങനെയെങ്കിലും രഹസ്യം ചോരും. പണത്തിന്റെയും ചാരായത്തിന്റെയും പങ്കുവയ്ക്കലിലുള്ള തർക്കവും രാത്രിയിലെ വാറ്റ് പ്രക്രിയയിൽ 'ഉഴപ്പു' കാട്ടിയതുമായി ബന്ധപ്പെട്ട വഴക്കുകളും ഒക്കെയാണ് എക്സൈസിന് വിവരം ചോർന്നുകിട്ടാൻ വഴിതെളിക്കുന്നത്. വാറ്റിയെടുക്കുന്ന ചാരായം ചില്ലറ വില്പന ഒഴിവാക്കി ലിറ്ററിന് 1200-1300 രൂപയ്ക്ക് മൊത്തക്കച്ചവടം നടത്തുന്നവരുണ്ട്. ചില്ലറ വില്പനക്കാർ ഇത് 1500 മുതൽ 1800 രൂപയ്ക്കുവരെ കച്ചവടം നടത്തും. 2000 രൂപയ്ക്കു മുകളിൽ വാങ്ങുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പൊലീസ് 20 ലിറ്റർ വാറ്റുമായി പിടികൂടിയ യുവാവ്, 2000-2500 രൂപ വരെ ലിറ്ററിന് വാങ്ങിയാണ് കച്ചവടം നടത്തിയിരുന്നത്. അര ലിറ്ററിന് 750- 800 രൂപയ്ക്കാണ് ഗ്രാമീണ മേഖലകളിൽ വാറ്റ് വില്പന നടക്കുന്നത്.

 ലോക്ക്ഡൗൺ നീട്ടാൻ പ്രാർത്ഥന!

ലോക്ക്ഡൗൺ കാലയളവ് നീട്ടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നത് ഒരുപക്ഷേ വാറ്റുകാരാവും. കാരണം അത്രയ്ക്കാണ് ഇതിലൂടെ ലഭിക്കുന്ന വരുമാനം. 1000-1500 രൂപ മുടക്കിയാൽ ഏറ്റവും കുറഞ്ഞത് 12,500-13,000 രൂപവരെ കയ്യിലിരിക്കും. അല്പസ്വൽപ്പം കൃത്രിമം കാട്ടിയാൽ വരുമാനം പിന്നെയും കൂടും. അതുകൊണ്ടുതന്നെയാണ് ഈ രംഗത്ത് കൈ വയ്ക്കുന്നവർ പിൻമാറാൻ തയ്യാറാവാത്തതെന്ന് എക്സൈസ് അധികൃതർ പറയുന്നു. പ്രദേശവാസികളായ ഉപഭോക്താക്കളെ പിണക്കുന്ന വാറ്റുകാർക്ക് അധികം വൈകാതെ തന്നെ പണി കിട്ടിയിട്ടുമുണ്ട്. ഭാര്യയ്ക്കും 20 വയസുള്ള മകൾക്കുമൊപ്പം അടുക്കളയിൽ വാറ്റ് നടത്തി ഹോൾസെയിലായി ഇടപാട് നടത്തിയിരുന്ന ഹരിപ്പാട് സ്വദേശയായ ഗൃഹനാഥൻ എക്സൈസിന്റെ പിടിയിലായത് 'കൊതിക്കെറുവു'കാരായ പ്രദേശവാസികൾ വിവരം ചോർത്തി നൽകിയതിലൂടെയായിരുന്നു.

............................................

എക്സൈസിന്റെ കണക്ക്

 രണ്ടു മാസം നടത്തിയ റെയ്ഡ്: 1932

 അബ്കാരി കേസുകൾ: 230

 പ്രതികൾ: 168

 അറസ്റ്റ്: 91

 വ്യാജമദ്യം: 39.5 ലിറ്റർ

 വിദേശനിർമ്മിത മദ്യം: 275.5 ലിറ്റർ

 വാഷ്: 14,488 ലിറ്റർ

 ബിയർ: 11.05 ലിറ്റർ

 അരിഷ്ടം: 190.55 ലിറ്റർ

 കള്ള്: 99.5 ലിറ്റർ

 കഞ്ചാവ്: 13.21 കിലോ

 പുകയില ഉത്പന്നങ്ങൾ: 30.99 കിലോ

 പിടികൂടിയ വാഹനങ്ങൾ: 6

..........

ഹെൽപ് ഡെസ്ക്


വാറ്റ് സംബന്ധമായ പരാതികൾ ഉൾപ്പെടെ അറിയിക്കാനുള്ള നമ്പർ: 0477 2230182, 0477 2251639

....................................

ജില്ലയിൽ അബ്കാരി കേസുകൾ വർദ്ധിക്കുകയാണ്. പൊതുജനങ്ങളുടെ സഹകരണം കൂടി ഉണ്ടായാൽ വാറ്റ് സംഘങ്ങളെ അമർച്ച ചെയ്യാൻ കഴിയും

(എക്സൈസ് വകുപ്പ് അധികൃതർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.