പാലക്കാട്: കൊവിഡ് രണ്ടാംതരംഗത്തിലും വിശ്രമമില്ലാതെ ശുചീകരണ പ്രവർത്തനങ്ങളുമായി മന്നോട്ടുപോകുകയാണ് ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ. സാമൂഹിക അകലം പാലിച്ചും രോഗം പടരാതെ ശ്രദ്ധിച്ചുമാണ് പ്രവർത്തനം. ലോക്ക് ഡൗൺ മൂലം വരുമാനം നിലച്ച പലർക്കും ആശ്വാസമാണ് ഇതിൽ നിന്നുള്ള വരുമാനം.
ഒന്നാം ലോക്ക് ഡൗണിന് ശേഷം പദ്ധതിയിൽ ചേർന്നവരുടെ എണ്ണം കൂടി. നിലവിൽ അഞ്ചുപേർക്ക് മാത്രമാണ് ഒരിടത്ത് ജോലിയെടുക്കാൻ അനുമതി. പല സ്ഥലങ്ങളും കണ്ടെയിൻമെന്റ് സോണായതോടെ കൂടുതൽ നിയന്ത്രണത്തോടെയാണ് ശൂചീകരണം. 75ന് മുകളിൽ പ്രായമുള്ളവരെ തൽക്കാലം ജോലിയിൽ നിന്ന് മാറ്റിനിറുത്തിയിട്ടുണ്ട്. ലോക്ക് ഡൗണിൽ പൊതുപദ്ധതികൾ നിലച്ചതിനാൽ സ്വകാര്യവ്യക്തികളുടെ കരാറുകളാണ് കൂടുതലായി ഏറ്റെടുക്കുന്നത്. മഴക്കുഴി-തോട്ടം-വേലി നിർമ്മാണം തുടങ്ങിയവയാണ് അധികവും. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ ഒരു കോടി തൊഴിൽ ദിനമാണുണ്ടായിരുന്നത്.
തൊഴിലുറപ്പ് തൊഴിലാളികളെ പോലെ ശുചിത്വം ഉറപ്പാക്കാൻ ഹരിത കർമ്മ സേന വളണ്ടിയർമാരും രംഗത്തുണ്ട്. 2500 വളണ്ടിയർമാരാണ് ജില്ലയിലുള്ളത്. ഒരു യൂണിറ്റിനെ മൂന്നുടീമായി തിരിച്ചാണ് പ്രവർത്തനം. മാസ്‌ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ് തുടങ്ങിയ ആശുപത്രി മാലിന്യം ശേഖരിച്ച് ഐ.എം.എയുടെ മാലിന്യ സംസ്‌കരണ പ്ലാന്റായ ഇമേജിന് കൈമാറും. ലോക്ക് ഡൗണിലും മാലിന്യ സംസ്‌കരണം തടസപ്പെടാതിരിക്കാന്ന് ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ജോലി പുരോഗമിക്കുന്നത്.
കുടുംബശ്രീയും രംഗത്ത്
മഴക്കാല പൂർവ ശുചീകരണത്തിൽ പങ്കാളിയായി കുടുംബശ്രീയും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ ജനകീയ ശുചീകരണത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളും പങ്കുവഹിക്കുന്നു. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശുചീകരണം. പഞ്ചായത്തുകളിൽ ഏകോപന ചുമതല റിസോഴ്സ് പേഴ്സൺമാർക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |