കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസിന് കരുത്തും ആത്മവിശ്വാസവും നൽകിയ കെ. സുധാകരൻ കെ.പി.സി.സിയുടെ അമരത്ത് എത്തുമ്പോൾ ജന്മനാടിന് ആവേശം. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പടക്കം പൊട്ടിച്ചും മധുരം നൽകിയും പുതിയ സ്ഥാനലബ്ധിയിലെ ആഹ്ലാദം പങ്കിട്ടു. കൈക്കരുത്തിന്റെ രാഷ്ട്രീയം വാഴുന്ന കണ്ണൂരിൽ കോൺഗ്രസ് പാർട്ടി പ്രതിരോധത്തിന്റെ രാവണൻകോട്ട കെട്ടിയത് കെ. സുധാകരൻ എന്ന ശക്തനായ നേതാവിലൂടെയാണ്. ഈ കണ്ണൂരിന്റെ കെ.എസിന് കേരളത്തിലെ പാർട്ടിയെ നയിക്കാനുള്ള നിയോഗം കൈവരുമ്പോൾ ജില്ലയിലെ കോൺഗ്രസ് അണികളുടെ ആവേശം ആകാശത്തോളമാണ്.
സി.കെ. ഗോവിന്ദൻ നായർക്കുശേഷമാണ് കണ്ണൂരിൽ നിന്നു രണ്ടാമതായി ഒരാൾ കോൺഗ്രസിന്റെ അമരത്ത് എത്തുന്നത്. പിണറായിയുടെയും കോടിയേരിയുടെയും തട്ടകത്തിൽ കളിച്ചുവളർന്ന കണ്ണൂർ കളരിയിലെ കളി അറിയുന്ന നേതാവ് എന്ന പരിഗണനയിലാണ് ഹൈക്കമാൻഡ് സുധാകരന് പുതിയ സ്ഥാനം നൽകിയത്. ഇടതിന്റെ പൊന്നാപുരം കോട്ടയായ കണ്ണൂരിൽ സുധാകരൻ സ്വീകരിച്ച ശൈലിയുടെ പേരിൽ നേതാക്കൾക്കിടയിൽ ഏറെ വിമർശനങ്ങൾക്ക് വിധേയനായ ഈ നേതാവ് പക്ഷെ, തന്റെ തീപ്പൊരി പ്രസംഗങ്ങളിലൂടെ യുവാക്കളായ ഒരുപറ്റം അണികളുടെ ആവേശമായി മാറുകയാണുണ്ടായത്.
അന്ന് ജില്ലയിൽ എൻ. രാമകൃഷ്ണനായിരുന്നു കോൺഗ്രസിന്റെ അവസാന വാക്ക്. എൻ. രാമകൃഷ്ണന്റെ നോമിനിയായ മാതമംഗലം കുഞ്ഞികൃഷ്ണനെ സംഘടനാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് സുധാകരൻ ഡി.സി.സി പ്രസിഡന്റായത്.
തുടർന്നിങ്ങോട്ട് പാർട്ടിയിൽ കെ.എസിന്റെ കാലമായിരുന്നു. പിന്നീട് എം.വി. രാഘവൻ സി.പി.എം വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറിയപ്പോൾ കരുണാകരന്റെ ആശീർവാദത്തോടെ അദ്ദേഹത്തോടൊപ്പം കണ്ണൂരിൽ തോളോട് തോൾ ചേർന്നു പ്രവർത്തിച്ചു. തുടർന്നിങ്ങോട്ട് സി.പി.എമ്മിനെ വെല്ലുവിളിച്ചും പ്രതിരോധിച്ചുമുള്ള നാൾവഴികളിലൂടെ കെ. സുധാകരനെന്ന നേതാവ് കണ്ണൂരെന്ന രാഷ്ട്രീയ അതിർത്തി ഭേദിച്ച് വളരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |