കൊച്ചി: പത്തു രൂപയ്ക്ക് ഭക്ഷണവുമായി കൊച്ചി കോർപ്പറേഷൻ. കേന്ദ്രീകൃത അടുക്കളയിൽ പാകം ചെയ്ത ഗുണമേൻമയുള്ള സമീകൃത ആഹാരം വ്യാപകമായി ലഭ്യമാക്കാനുള്ള പദ്ധതിക്ക് കോർപ്പറേഷൻ തുടക്കമിടുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ഭക്ഷണവിതരണ ശൃംഖല ആരംഭിക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും. കമ്പനികളുടെ സി.എസ്.ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ) ഫണ്ട് അടുക്കള നടത്തിപ്പിനായി ഉപയോഗിക്കും. സഹായ വാഗ്‌ദാനവുമായി നിരവധി കമ്പനികൾ മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഭരണസമിതി വൃത്തങ്ങൾ പറഞ്ഞു. കൊവിഡ് ബാധിതനായി ക്വാറന്റൈനിൽ കഴിയുന്ന മേയർ അഡ്വ. എം.അനിൽകുമാർ രോഗവിമുക്തനായി തിരിച്ചെത്തിയാലുടൻ പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ലിബ്ര ഹോട്ടൽ കേന്ദ്രീകൃത പാചകശാലയാക്കും
എറണാകുളം നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടൽ കേന്ദ്രീകൃത പാചകശാലയായി മാറും. നഗരത്തിലെ പാവങ്ങൾക്കുള്ള ഉച്ചഭക്ഷണവും അത്താഴവും ഇവിടെ തയ്യാറാക്കും. നിലവിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ കിയോസ്കുകൾ വഴി ഭക്ഷണം വിവിധ പ്രദേശങ്ങളിൽ എത്തിച്ച് ആവശ്യക്കാർക്ക് നൽകാനാണ് ഉദ്ദേശം.
പദ്ധതിക്ക് മുന്നോടിയായി ലിബ്ര ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കോടികൾ വിലമതിക്കുന്ന ഈ സ്ഥലം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഷീ ലോഡ്‌ജായി മാറ്റുമെന്നതുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ കഴിഞ്ഞ ബഡ്ജറ്റുകളിൽ ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല. കെട്ടിടത്തിൽ സാമൂഹ്യവിരുദ്ധർ തമ്പടിച്ചു. പരിസരം മാലിന്യകേന്ദ്രമായി. മഴക്കാലത്ത് പ്രദേശം വെള്ളക്കെട്ടിലാകുന്നത് പതിവാണ്.
സമൂഹ അടുക്കള പ്രചോദനമായി
ലിബ്ര ഹോട്ടലിന്റെ മുഖഛായ മാറ്റുന്നതിനുള്ള നടപടികൾക്ക് കോർപ്പറേഷൻ തുടക്കം കുറിച്ചു. പ്ളംബിംഗ്, ഇലക്‌ട്രിക്കൽ പ്രവൃത്തികൾ നടന്നുവരുന്നു.നഗരത്തിലെ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കുമായി കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ രണ്ടര ലക്ഷത്തോളം ഭക്ഷണപൊതികൾ കോർപ്പറേഷൻ സൗജന്യമായി വിതരണം ചെയ്തിരുന്നു. പൊതുജനങ്ങളും വിവിധ സംഘടനകളും നൽകുന്ന പണം ഉപയോഗിച്ചാണ് എറണാകുളം സൗത്ത് ടി.ഡി.എം ഹാളിലെ സമൂഹ അടുക്കള മുന്നോട്ടുനീങ്ങുന്നത്.
പുറമെ കുടുംബശ്രീയുടെ നേതൃത്വത്തിൽ പത്ത് ജനകീയ ഹോട്ടലുകളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. 20 രൂപയാണ് ഇവിടെ ഒരു നേരത്തെ ഭക്ഷണത്തിന് ഈടാക്കുന്നത്.
പത്തു വർഷത്തിനു ശേഷം കൊച്ചി കോർപ്പറേഷൻ ഭരണത്തിൽ തിരിച്ചെത്തിയ എൽ.ഡി.എഫ് കന്നിബഡ്ജറ്റിൽ സ്മാർട്ട് കിച്ചൺ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമൂഹ അടുക്കളയിൽ നിന്ന് ലഭിച്ച പ്രചോദനം ഉൾക്കൊണ്ട് സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കാനാണ് ശ്രമം.
ഉൗണ് @10
ഉച്ചയ്ക്കും രാത്രിയുമാണ് ഉൗണ് നൽകുക. ചോറും ഒരു തോരനും കറിയുമുണ്ടാകും. വിതരണത്തിന് വാർഡുകൾ തോറും പിങ്ക് കഫേ എന്ന പേരിൽ വനിതാ കൗണ്ടറുകളും ആലോചനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |