കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് രവി പൂജാരി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയത് ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നിന്ന്. ഇയാളെ പിടികൂടാൻ ഇന്റർപോളിന്റെയടക്കം സഹായം തേടിയിരിക്കെയാണ് ക്രിമിനൽ സംഘങ്ങളുടെ സഹായത്തോടെ രാജ്യത്ത് ഉടനീളം ഇത്തരം പദ്ധതികൾ നടപ്പാക്കിയത്.
ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അഡി. സി.ജെ.എം കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വെടിവയ്പ് കേസിന്റെ സെനഗൽ ബന്ധം സൂചിപ്പിച്ചത്. കൂട്ടുപ്രതികളുടെ വിവരങ്ങളൊന്നും റിപ്പോർട്ടിൽ ഇല്ല. കേസിൽ മൂന്നാം പ്രതിയാണ് പൂജാരി.
പരാതിക്കാരി ലീനാ മരിയ പോളും പ്രതികളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് എ.ടി.എസ് വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു. ലീനയുടെ കൈകളിൽ എത്തിയ ഹവാല പണം തട്ടുക മാത്രമായിരുന്നു പൂജാരിയുടെ ലക്ഷ്യം.
മൂന്നിനും അഞ്ചിനും ഇടയിൽ
ബ്യൂട്ടിപാർലർ കേസിൽ എ.ടി.എസിന് ഇനി അറിയേണ്ടത് മൂന്നാം പ്രതിയായ രവി പൂജാരിക്കും അഞ്ചാം പ്രതിയായ നിസാം സലിമിനും ഇടയിൽ എത്ര പ്രതികളുണ്ടെന്നും അവർക്ക് കേസുമായുള്ള ബന്ധവും മാത്രം. സാമ്പത്തിക ഇടപാട്, കൂടിക്കാഴ്ച എന്നിവയെല്ലാമാണ് തേടുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് രവി പൂജാരി തന്നെ വെളിപ്പെടുത്തിയിരുന്നു. കാസർകോട് സ്വദേശി ജിയ (സിയ), മോനായി, ഡോ. അജാസ്, പെരുമ്പാവൂരിലെ ഗുണ്ട തുടങ്ങിയവരുടെ ഇടപെടലുകളാണ് എ.ടി.എസ് നിരീക്ഷണത്തിലുള്ളത്.
ബേവിഞ്ച കേസിൽ കസ്റ്റഡിയിൽ വാങ്ങും
കാസർകോട് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരൻ എം.ടി. മുഹമ്മദ് കുഞ്ഞിയെ ഭീഷണിപ്പെടുത്തുകയും വീടിനു നേരെ വെടി വയ്‌ക്കുകയും ചെയ്ത കേസിൽ പ്രതിയായ രവി പൂജാരിയെ എ.ടി.എസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങും. ഈ കേസിലും പൂജാരിയെ ചോദ്യം ചെയ്തിരുന്നു.
സെനഗൽ ഇടത്താവളം
പൂജാരിയെ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ചതോടെയാണ് ഇയാൾ ആഫ്രിക്കയിലേക്ക് കടന്നത്. ഗിനി, ഐവറി കോസ്റ്റ്, സെനഗൽ, ബുർകിന ഫാസോ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. ഇവിടങ്ങളിൽ ഇയാൾക്ക് ഹോട്ടൽ ശൃംഖലയുണ്ട്. ആന്റണി ഫെർണാണ്ടസ് എന്ന പേരിൽ ഭാര്യക്കും കുട്ടികൾക്കും ഒപ്പമായിരുന്നു വാസം. സെനഗൽ തലസ്ഥാനമായ ഡാക്കറിലെ ബാർബർ ഷോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്.
രവി പൂജാരി വീണ്ടും ബംഗളൂരു ജയിലിൽ
ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിലായിരുന്ന കൊടുംകുറ്റവാളി രവി പൂജാരിയെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തിരികെ എത്തിച്ചു. ഇന്നലെ രാത്രി 8.50 ന് ഇൻഡിഗോ വിമാനത്തിലാണ് പൂജാരിയുമായി സംഘം മടങ്ങിയത്. എ.ടി.എസ് ഉദ്യോഗസ്ഥർക്കാെപ്പം ബംഗളുരു പൊലീസും സുരക്ഷയൊരുക്കി.
കസ്റ്റഡി അവസാനിച്ചതോടെ ഇന്നലെ വൈകിട്ടാണ് പൂജാരിയെ കൊച്ചിയിലെ അഡി.സി.ജെ.എം കോടതിയിൽ ഹാജരാക്കിയത്. ശബ്ദസാമ്പിളും റിമാൻഡ് റിപ്പോർട്ടം കൈമാറി. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ പരപ്പന അഗ്രഹാര ജയിലിലേക്ക് തിരികെ കൊണ്ടുപോകാൻ നിർദ്ദേശിച്ച കോടതി ജൂൺ 22ന് വീഡിയോ കോൺഫറൻസിലൂടെ വീണ്ടും ഹാജരാക്കാനും ഉത്തരവിട്ടു.
ചലച്ചിത്ര നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെ വെടിവച്ച കേസിൽ ഇയാളെ മേയ് 31 നാണ് കേരള പൊലീസിലെ ഭീകര വിരുദ്ധ വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.
2018 ഡിസംബർ 15 നാണ് പനമ്പിള്ളി നഗറിലെ പാർലറിനു നേരെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവച്ചത്. എറണാകുളം സ്വദേശികളായ ബിലാൽ, വിപിൻ എന്നിവരാണ് വെടിവച്ചതെന്ന് കണ്ടെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ടതു ലീന മരിയ നൽകാത്തതിനാൽ രവി പൂജാരിയാണ് ഇവരെ നിയോഗിച്ചതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |