കുട്ടികളുടെ പേരിൽ പണം പിരിക്കരുത്
ദത്തിനായി പരസ്യപ്പെടുത്തരുത്
ന്യൂഡൽഹി: കൊവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും സുപ്രീംകോടതി നിർദ്ദേശം നൽകി. മാതാപിതാക്കളിൽ ഒരാളോ രണ്ടുപേരുമോ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് സർക്കാർ പ്രത്യേകം ഊന്നൽ നൽകണമെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ അവിടെ തന്നെ തുടരാൻ അനുവദിക്കണം. പി.എം. കെയർ വഴിയുള്ള കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജിലെ നടപടികൾ പൂർത്തിയാകും വരെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ആറ് മാസത്തേക്കെങ്കിലും അവിടെ തുടരാനും ശേഷം മറ്റ് സജ്ജീകരണങ്ങൾ ഒരുക്കാനും സംസ്ഥാന - കേന്ദ്ര ഭരണപ്രദേശ സർക്കാരുകൾ മുൻകൈയെടുക്കണമെന്ന് കേസിലെ അമിക്കസ് ക്യൂറി അഭിഭാഷകൻ ഗൗരവ് അഗർവാൾ നിർദ്ദേശിച്ചത് കോടതി അംഗീകരിച്ചു.
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും എൻ.സി.പി.സി.ആർ. വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത വിവരങ്ങൾ പ്രകാരം ജൂൺ 6 വരെ 30,071 കുട്ടികൾ പൂർണമായോ ഭാഗികമായോ കൊവിഡ് മൂലം അനാഥരായിട്ടുണ്ട്. ഇതിൽ 274 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടവരാണ്.
കുട്ടികളുടെ പേരിൽ പണപിരിവ് വേണ്ട
കൊവിഡിൽ അനാഥരായ കുട്ടികളുടെ പേരിൽ സന്നദ്ധസംഘടനകൾ വഴിയോ അല്ലാതെയോ പണപ്പിരിവ് പാടില്ലെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. കുട്ടികളുടെ വിവരങ്ങൾ പരസ്യപ്പെടുത്തി ദത്തിനായി ആളെ ക്ഷണിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടികളെ അനധികൃതമായി ദത്ത് നൽകാനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ പലഭാഗത്തും റിപ്പോർട്ട് ചെയ്തെന്ന് ദേശീയ ശിശു സംരക്ഷണ സമിതിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് കോടതിയെ അറിയിച്ചതിന് പിന്നാലെയാണിത്.
ഉത്തരവിലെ മറ്റ് നിർദ്ദേശങ്ങൾ
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും എൻ.സി.പി.സി.ആർ. വെബ്സൈറ്റിൽ കൊവിഡിൽ അനാഥരാകുന്ന കുട്ടികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം.
ജില്ലാ ശിശുക്ഷേമ സമിതികൾ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കണം. റേഷൻ, വസ്ത്രം, മരുന്ന് അടക്കമുള്ള പ്രഥമികാവശ്യങ്ങൾ നിറവേറ്റണം.
ജില്ലാ ശിശു ക്ഷേമ സമിതി ഓഫീസർ കുട്ടികളുടെ വിവരങ്ങൾ സൂക്ഷിക്കണം. കുട്ടികളുടെ സുഖവിവരങ്ങൾ ഫോണിൽ വിളിച്ച് അന്വേഷിക്കണം.
നിലവിൽ കുട്ടി നിൽക്കുന്ന ഇടം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയാൽ കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |