തിരുവനന്തപുരം: വയനാട്ടിലെ മുട്ടിൽ മരം മുറിച്ചു കടത്തിയ കേസിൽ പ്രതിപക്ഷം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
ഒരു ഉന്നതന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നും ഇത്തരം മരങ്ങൾ മുറിക്കാൻ പാടില്ലെന്ന തരത്തിൽ സെക്രട്ടേറിയറ്റിലെ റവന്യു വിഭാഗത്തിൽ രൂപംകൊണ്ട ഉത്തരവ് തിരുത്തിയെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.ടി. തോമസ് ആരോപിച്ചു.
മന്ത്രി എ.കെ. ശശീന്ദ്രൻ
ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ച് കടത്തിയത്. കോഴിക്കോട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥന് വീഴ്ച പറ്റിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും. പലയിടത്തും ഇത്തരത്തിൽ മരംമുറിച്ചതായി ആരോപണമുണ്ട്. അന്വേഷിക്കാൻ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം നടപടിയുണ്ടാകും.
10 കോടി മതിപ്പ് വിലയുള്ള തടിയാണ് വയനാട്ടിൽ കടത്തിയത്. ഇതെല്ലാം പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് സമയത്താണ് മരംമുറി നടന്നത്. കോഴിക്കോട് വിജിലൻസ് കൺസർവേറ്റർ ചുമതല ഉണ്ടായിരുന്ന ടി.എൻ. സാജൻ കേസ് വഴി തിരിച്ചുവിടുന്നു എന്ന പരാതി കിട്ടി. പരിശോധിച്ച് നടപടി സ്വീകരിക്കും.
മന്ത്രി കെ. രാജൻ
കർഷകരെ സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് 2020 ഒക്‌ടോബറിൽ റവന്യുവകുപ്പ് പട്ടയ ഭൂമിയിൽ മരംമുറിക്കാൻ ഉത്തരവിറക്കിയത്. 2005ലെ നിയമപ്രകാരമായിരുന്നു ഉത്തരവ്. ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന് കണ്ടതോടെ 2021 ഫെബ്രുവരിയിൽ റദ്ദുചെയ്തു.
വി.ഡി. സതീശൻ
2020 ഒക്‌ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ് മരം മുറി നടന്നത്. പട്ടയ ഭൂമിയിൽ നിന്ന് ചന്ദനമരങ്ങൾ ഒഴികെയുള്ളവ മുറിക്കാമെന്ന റവന്യൂ സെക്രട്ടറിയുടെ ഉത്തരവാണ് മറയായത്. തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിചിത്ര ഉത്തരവ് ആരുടെ നിർദ്ദേശപ്രകാരമാണ് ഇറക്കിയത്.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ് എന്നിവരും സർക്കാരിനെ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |