തിരുവനന്തപുരം:കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പിയെ കളിയാക്കിയ എം.മുകേഷിന് നിയമസഭയിൽ അൻവർ സാദത്തിന്റെ ചൂടൻ മറുപടി. കൊല്ലത്ത് കടലിൽ ചാടിയ രാഹുൽ ഗാന്ധിയെ കേരളത്തിന്റെ ടൂറിസം അംബാസഡറായി പ്രഖ്യാപിക്കണമെന്ന് ബഡ്ജറ്റ് ചർച്ചയിൽ മുകേഷ് പരിഹാസരൂപേണ ആവശ്യപ്പെട്ടു. രാഹുൽ കടലിൽ ചാടിയെങ്കിലും കൂടെ ഒറ്ര കോൺഗ്രസുകാരനും ചാടിയില്ല. വലിയനേതാക്കൾ പൊതുവേ ദീർഘദർശികളാണെന്നും യു.ഡി.എഫിന്റെ കേരളത്തിലെ സ്ഥിതി മുൻകൂട്ടിക്കണ്ടാണ് പ്രതീകാത്മകമായി രാഹുൽ കടലിൽ ചാടിയതെന്നും മുകേഷ് കളിയാക്കി.
തുടർന്ന് പ്രസംഗിച്ച ആലുവ അംഗം അൻവർ സാദത്ത് മുകേഷിന് മറുപടി നൽകി. രാഹുൽ ഗാന്ധിയെ ബി.ജെ.പി മോശക്കാരാനാക്കാൻ ശ്രമിക്കുന്നതുപോലെ എൽ.ഡി.എഫും ചെയ്യുകയാണെന്നാരോപിച്ച അദ്ദേഹം ഇതാണ് നിലപാടെങ്കിൽ പണ്ട് സിനിമയിൽ പറഞ്ഞതുപോലെ തോമസ് കുട്ടി വിട്ടോടാ എന്നേ പറയാനുള്ളൂ.
ആരോ എഴുതിക്കൊടുത്ത യാതൊരു നിലവാരവുമില്ലാത്ത സ്ക്രിപ്റ്റ് അതേപടി വായിക്കുകയാണ് മുകേഷ് ചെയ്തതെന്നും അൻവർ സാദത്ത് ആരോപിച്ചു. രാഹുൽഗാന്ധി താമസിച്ച ഹോട്ടലിലെ ബില്ല് അടച്ചില്ലെന്ന് മുകേഷ് പറഞ്ഞതോടെ പി.സി.വിഷ്ണുനാഥ് ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും മുകേഷ് പ്രസംഗം തുടർന്നു. സ്പീക്കർ പലതവണ പറഞ്ഞിട്ടും മുകേഷ് കേൾക്കുന്നുണ്ടായിരുന്നില്ല. ഞാൻ വഴങ്ങുന്നില്ല എന്നു മാത്രമാണ് മുകേഷ് പറഞ്ഞത്. പിന്നീട് ഭരണകക്ഷി ബെഞ്ചുകളിൽ നിന്ന് അംഗങ്ങൾ വിളിച്ചുപറഞ്ഞപ്പോഴാണ് മുകേഷ് പ്രസംഗം നിറുത്തിയത്. റൂമിന്റെ വാടക കൊടുത്തെന്ന് ഹോട്ടൽ മാനേജർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിഷ്ണുനാഥ് പറഞ്ഞതോടെ പൈസ കൊടുത്തിട്ടുണ്ടെങ്കിൽ ഒ.കെ, ആ ഹോട്ടലുകാരൻ രക്ഷപ്പെടട്ടെ'' എന്നായിരുന്നു മുകേഷിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |