ന്യൂഡൽഹി:പുതിയ ഐ.ടി. മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്നും അതിന് അല്പം സമയം അനുവദിക്കണമെന്നും ട്വിറ്റർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്നും ഇനിയും അത് തുടരുമെന്നും ട്വിറ്റർ വക്താവ് വ്യക്തമാക്കി.
ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് ഉറപ്പു നൽകിയ ട്വിറ്റർ, പുതിയ ഡിജിറ്റൽ നിയമ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും മറ്റും രണ്ടാഴ്ചത്തെ സാവകാശവും തേടി. കൊവിഡ് കാരണം സാങ്കേതിക നടപടികൾക്ക് സാവകാശം വേണമെന്നതുൾപ്പെടെ കേന്ദ്രസർക്കാരുമായി ചർച്ച ചെയ്തു. സർക്കാരുമായി ക്രിയാത്മക ചർച്ച തുടരുമെന്നും ട്വിറ്റർ വ്യക്തമാക്കി.
ഐ.ടി. ഭേദഗതി നിയമം നടപ്പാക്കാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം നടപടികൾ ആരംഭിച്ചിരുന്നു. അന്ത്യശാസനം നൽകി ട്വിറ്ററിന് നോട്ടീസും അയച്ചു. നിയമം നടപ്പിലാക്കിയില്ലെങ്കിൽ ട്വിറ്ററിന്റെ നിയമപരിരക്ഷ പിൻവലിക്കുമെന്നും കേന്ദ്രം അറിയിച്ചു.
2021ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ നിയമം നടപ്പിലാക്കാൻ വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഇതിനായി മൂന്ന് മാസവും അനുവദിച്ചിരുന്നു. ഈ കാലാവധി മാർച്ച് 25ന് അർദ്ധരാത്രി അവസാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |