കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന കെ. സുന്ദരയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ പ്രതിയാക്കി ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ജില്ല പൊലീസ് മേധാവി പി.ബി. രാജീവ്, ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ബദിയടുക്ക പൊലീസ്, കേസ് ഫയലുകൾ കൈമാറിയതിനെ തുടർന്ന് കാസർകോട് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി സതീഷ് കുമാർ ആലക്കാലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.
ബദിയടുക്ക സ്റ്റേഷന് പുറത്തുള്ള മണ്ഡലത്തിലെ മറ്റു പൊലീസ് സ്റ്റേഷനുകളും അന്വേഷണത്തിന്റെ പരിധിയിൽ വരും. പ്രമുഖരായ പലരെയും ചോദ്യം ചെയ്യേണ്ടിയും വരും. അതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ഉന്നതതല നിർദ്ദേശമുണ്ടായത്. അതേസമയം ജില്ല ക്രൈംബ്രാഞ്ചിന് കേസിന്റെ എഫ്.ഐ.ആർ മാത്രമാണ് നൽകിയതെന്നും സുന്ദരയുടെ മൊഴിയെടുത്തു ലോക്കൽ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിന് ഇതോടെ പ്രസക്തിയില്ലാതായെന്നും ഒരുന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തിലെ എൽ. ഡി. എഫ് സ്ഥാനാർത്ഥി വി.വി.രമേശന്റെ ഹർജി പരിഗണിച്ച് കാസർകോട് ജുഡിഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട് ) നൽകിയ നിർദ്ദേശ പ്രകാരമാണ് 171 ബി (പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കൽ) വകുപ്പ് പ്രകാരം തിങ്കളാഴ്ച പൊലീസ് കേസെടുത്തത്. സുന്ദരയ്‌ക്ക് പണം നൽകിയ, കൊടകര കുഴൽപ്പണ കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്ക്ക്, സുരേഷ് നായ്ക് , അശോക് ഷെട്ടി തുടങ്ങിയ ബി.ജെ.പി പ്രവർത്തകരെ പ്രതി ചേർക്കുന്നതും തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ പാർപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തുന്നതും സംബന്ധിച്ച് ക്രൈംബ്രാഞ്ച് പരിശോധിക്കും.
ഷേണിയിലെ ബന്ധുവീട്ടിലേക്ക് സുന്ദര താമസം മാറ്റി
കാസർകോട്: മത്സരരംഗത്തുനിന്ന് പിന്മാറാൻ കോഴ നൽകിയത് വിവാദമായതോടെ കെ.സുന്ദര അക്രമ ഭീതികാരണം മാതാവിനൊപ്പം താമസം മാറി. തന്റെ ജീവന് ഭീഷണിയുണ്ടെന്ന സുന്ദരയുടെ പരാതിയെ തുടർന്ന് പൊലീസ് സംരക്ഷണം നൽകിയിരുന്നു. എൻമകജെ പഞ്ചായത്തിൽ പെർളയ്ക്കടുത്ത് ബി.ജെ.പി പാർട്ടി ഗ്രാമമായ പദ്രെയിൽ നിന്ന് അതേ പഞ്ചായത്തിലെ കോൺഗ്രസ് ആധിപത്യ മേഖലയായ ഷേണിയിൽ മാതൃസഹോദരിയുടെ വീട്ടിലേക്കാണ് താമസം മാറിയത്. പൊലീസ് സംരക്ഷണവുമുണ്ട്. സുന്ദര നേരത്തെ യു.ഡി.എഫ് അനുഭാവിയായിരുന്നു. അടുത്ത കാലത്താണ് ബി.എസ്.പിയിൽ ചേർന്നത്. ഭാര്യയും മൂന്ന് മക്കളുമുള്ള സുന്ദര അവരുമായി അകന്ന് മാതാവിനൊപ്പമായിരുന്നു താമസം. കൊടകര കുഴൽപ്പണ ഇടപാട് വിവരങ്ങൾ അറിഞ്ഞതിനെ തുടർന്ന് താനും ബി.ജെ.പി നേതാക്കളുമായി നടത്തിയ പണമിടപാട് സുന്ദര ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പിന്നീടാണ് മൊഴിയെടുത്തതും കേസായതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |