SignIn
Kerala Kaumudi Online
Thursday, 25 April 2024 1.14 PM IST

ഗ്രൂപ്പ് സമ്മർദ്ദം മറി കടന്ന് സുധാകരന്റെ സ്ഥാന ലബ്ധി

k-sudhakaran

സംസ്ഥാന കോൺഗ്രസിന്റെ കടിഞ്ഞാൺ കെ.സി. വേണുഗോപാലിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ പതിറ്റാണ്ടുകളായി തുടരുന്ന ഗ്രൂപ്പ് ശാക്തിക ചേരികളെ അപ്രസക്തമാക്കിയാണ് കെ.പി.സി.സി അദ്ധ്യക്ഷപദത്തിലേക്ക് കെ. സുധാകരന്റെ സ്ഥാനലബ്ധി. പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെത്തിയതിന് പിന്നാലെയുള്ള സുധാകരന്റെയും വരവ് സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെ പൊളിച്ചെഴുതിയേക്കാം.

ഒന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന ഉമ്മൻ ചാണ്ടി- രമേശ് ചെന്നിത്തല അച്ചുതണ്ടിന് മുകളിലേക്ക് പുതിയ അധികാരകേന്ദ്രങ്ങൾ തുറക്കപ്പെടുമ്പോൾ, എ.ഐ.സി.സിയുടെ സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിലേക്ക് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ മാറ്റപ്പെടുന്നതിന്റെയും സൂചനകളുയരുന്നു.

കൃത്യമായ ആസൂത്രണത്തോടെയാണ് സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തെത്തുന്നത്. പൂർണ്ണമായും രാഹുൽഗാന്ധിയുടെ തീരുമാനം. പിന്നിൽ,സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സ്വാധീനവും. അഖിലേന്ത്യാ നേതൃത്വത്തിൽ ആന്റണിയേക്കാളും സ്വാധീനശക്തിയായി വേണുഗോപാൽ മാറ്റപ്പെട്ടതിന്റെ വിളംബരം കൂടിയാണിത്.

സതീശനെ പ്രതിപക്ഷനേതാവായി പ്രഖ്യാപിച്ചപ്പോൾ തന്നെ, സുധാകരന്റെ കാര്യത്തിലും ഏറെക്കുറെ ധാരണയായതായിരുന്നു. സതീശന്റെ നിയമനം രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും ചൊടിപ്പിച്ചെന്ന പ്രതീതിയുണർന്നപ്പോൾ, അവരെക്കൂടി വിശ്വാസത്തിലെടുത്ത് മതി പ്രഖ്യാപനമെന്നായി സോണിയാ ഗാന്ധി അതിന്റെ ഭാഗമാണ്, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ വിവിധ നേതാക്കളുമായി നടത്തിയ ടെലഫോൺ ചർച്ച.

എടുത്ത തീരുമാനം പ്രഖ്യാപിക്കുന്നതിന് പകരം ഇങ്ങനെയൊരു പ്രഹസനം വേണോയെന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ താരിഖ് അൻവറോട് ചോദിച്ചതായാണറിവ്. പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പിൽ താൻ അപമാനിക്കപ്പെട്ടെന്ന വികാരം പേറുന്ന രമേശ് ചെന്നിത്തലയും, രമേശിനെ പിന്തുണയ്ക്കാനുള്ള തീരുമാനം തള്ളിയതിൽ നീരസമുള്ള ഉമ്മൻ ചാണ്ടിയും പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് നിർദ്ദേശമൊന്നും വച്ചില്ല. മുല്ലപ്പള്ളിയും പ്രത്യേകിച്ചൊരു പേരും പറഞ്ഞില്ല. മുതിർന്ന നേതാക്കൾക്ക് പുറമേ, എം.പിമാരുമായും എം.എൽ.എമാരുമായും രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായും മറ്റ് കെ.പി.സി.സി ഭാരവാഹികളുമായും താരിഖ് അൻവർ സംസാരിച്ചു. സുധാകരന് വേണ്ടി കേരളത്തിൽ നിന്ന് പ്രവർത്തകരുടെ നിരവധി സന്ദേശങ്ങൾ രാഹുൽഗാന്ധിക്ക് ലഭിച്ചു.

നേതാക്കളെ മാനിക്കാം, ഗ്രൂപ്പ് സമ്മർദ്ദങ്ങളെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമായി പ്രഖ്യാപിക്കുകയാണ് ഹൈക്കമാൻഡ് . നേരത്തേ വി.എം. സുധീരനെയും പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനെയും ഇതേ ലക്ഷ്യത്തോടെയാണ് ഹൈക്കമാൻഡ് സംസ്ഥാന അദ്ധ്യക്ഷപദവിയിലേക്ക് നിയോഗിച്ചത്. സുധീരൻ ഒരു ഘട്ടം പിന്നിട്ടപ്പോൾ രാജി വച്ചൊഴിഞ്ഞു. ഗ്രൂപ്പ് സമ്മർദ്ദങ്ങളെ അതിജീവിക്കാൻ മുല്ലപ്പള്ളിക്കായില്ല. സതീശനും സുധാകരനും ഐ ഗ്രൂപ്പ് അക്കൗണ്ടിൽപ്പെട്ടവരായതിനാലാകണം, വർക്കിംഗ് പ്രസിഡന്റുമാരായി എ ഗ്രൂപ്പിലെ ടി. സിദ്ദിഖിനെയും പി.ടി. തോമസിനെയും കൊണ്ടുവന്നു. കൊടിക്കുന്നിൽ സുരേഷിനെ നിലനിറുത്തി. ഇവരെല്ലാം ഗ്രൂപ്പിനപ്പുറത്തേക്ക് ചിന്തിക്കുന്നവരാണെന്നതും ശ്രദ്ധേയം. തലമുറ മാറ്റമായപ്പോൾ, അടുത്തിടെ വർക്കിംഗ്പ്രസിഡന്റാക്കപ്പെട്ട കെ.വി. തോമസും പുറത്തായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.