നിർമ്മാണ പദ്ധതി തയ്യാറാകുന്നു
കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയുടെ ആധുനികവത്കരണത്തിന് 140 കോടി രൂപയുടെ എസ്റ്റിമേറ്റ് ചെലവ് വരുന്ന പദ്ധതി തയ്യാറാകുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി കൊല്ലം ഡിപ്പോ നവീകരിക്കുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തെ തുടർന്നാണ് പദ്ധതി തയ്യാറാക്കുന്നത്.
ടൂറിസം സാദ്ധ്യത കൂടി കണക്കിലെടുത്തുള്ള വ്യാപാര സമുച്ചയവും പാർക്കിംഗ് സംവിധാനവും രൂപരേഖയിലുണ്ടാകും. വേഗത്തിൽ രൂപരേഖ സമർപ്പിച്ച് നിർമ്മാണപ്രവർത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നേരത്തെ എം. മുകേഷ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചെങ്കിലും ഭാവി വികസനം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല.
വർക്ക് ഷോപ്പ് മാറ്റി സ്ഥാപിക്കും
നിലവിലെ കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്പ് ആണ്ടാമുക്കത്തേക്ക് മാറ്റും. ലിങ്ക് റോഡിനായി സ്ഥലം ഏറ്റെടുത്തതിനെ തുടർന്ന് നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 50 സെന്റ് സ്ഥലം കെ.എസ്.ആർ.ടി.സിക്ക് പകരമായി നൽകിയിരുന്നു. ഇവിടേക്കാണ് വർക്ക് ഷോപ്പ് മാറ്റുന്നത്. തൊട്ടടുത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് നിലവിൽ കെ.എസ്.ആർ.ടി.സിയുടെ ഓപ്പറേറ്റിംഗ് റൂം പ്രവർത്തിക്കുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്ന മുറയ്ക്ക് ഇപ്പോഴുള്ള വർക്ക് ഷോപ്പ് പരിസരത്ത് ബസ് സ്റ്റാൻഡും ഓഫീസും പ്രവർത്തിക്കും.
പദ്ധതി തുക: 140 കോടി
ഉൾപ്പെടുന്നത്
1. വ്യാപാര സമുച്ചയം
2. പാർക്കിംഗ് സംവിധാനം
3. ജീവനക്കാർക്കുള്ള ആധുനിക ഓഫീസ് കെട്ടിടം
4. കരകൗശല വില്പനശാല
5. ടൂറിസം സ്ഥാപനങ്ങൾ
6. ഭക്ഷണശാലകൾ
7. പ്രാഥമികാവശ്യങ്ങൾക്കുള്ള ആധുനിക സൗകര്യം
8. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ
രൂപരേഖ തയ്യാറാകുന്നത്: പ്രത്യേക കമ്മിറ്റി
അംഗങ്ങൾ: ജനപ്രതിനിധികൾ, ഗതാഗത, പൊതുമരാമത്ത്, ധന വകുപ്പ്, കെ.എസ്.ആർ.ടി.സി പ്രതിനിധികൾ
"
നടപടികൾ വേഗത്തിലാക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ്. ടൂറിസം സാദ്ധ്യത കൂടി കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സിക്ക് മികച്ചവരുമാനമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
എം. മുകേഷ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |