തിരുവനന്തപുരം: കെ.പി.സി.സിക്ക് പുതിയ അദ്ധ്യക്ഷനായതിൻെറ ധ്വനി ആദ്യം മുഴങ്ങിയത് പേട്ട കവറടി റോഡിലെ കെ. സുധാകരൻെറ വസതിയിൽ . ചികിത്സയുടെ ഭാഗമായി ബഹളങ്ങളിൽ
നിന്നൊഴിഞ്ഞ് സുധാകരൻ ഇപ്പോൾ ഇവിടെയാണ്. കെ.പി.സി.സി പ്രസിഡൻറാകുമെന്ന ചർച്ചകൾ കൊഴുത്തപ്പോൾ നിശബ്ദനായി ഇവിടെയിരുന്ന് സുധാകരൻ എല്ലാം വീക്ഷിക്കുകയായിരുന്നു. ഫോണിൽ പ്രതികരണമാരാഞ്ഞ മാദ്ധ്യമങ്ങളോട് പോലും മനസു തുറക്കാതെ.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ സുധാകരൻെറ ഫോൺ ശബ്ദിച്ചു. അങ്ങേത്തലയ്ക്കൽ രാഹുൽ ഗാന്ധി. കെ.പി.സി.സി പ്രസിഡൻറായി നിയമിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ. ഗ്രൂപ്പ് രാഷ്ട്രീയത്തിൻെറ ശക്തമായ എതിർപ്പുകൾക്ക് നടുവിൽ നിന്ന് ,എതിർപ്പില്ലാതെ വന്ന ആ വാക്കുകൾ കേട്ടതോടെ സുധാകരൻ ആവേശം കൊണ്ടു. പാർട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്ന് രാഹുൽ പറഞ്ഞപ്പോൾ, ആ ദൗത്യം സത്യസന്ധമായി നിർവഹിക്കുമെന്ന് സുധാകരൻ ഉറപ്പ് നൽകി. നിമിഷങ്ങൾക്കകം കവറടിയിലെ വസതി പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു.. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്നേഹാദരവ് പകർന്നു. ഫോണിലൂടെ എത്തിയ അനുമോദനങ്ങളെ ഒരുമയുടെ വാക്കുകൾ കൊണ്ട് സുധാകരൻ എതിരേറ്റു.
കോൺഗ്രസിന് പുതുവസന്തം വന്ന സന്തോഷത്തിൽ പ്രവർത്തകർ മധുരം വിതരണം ചെയ്തു. പടക്കം പൊട്ടിച്ചു. സുധാകരനെ പുകഴ്ത്തി മുദ്രാവാക്യങ്ങളുയർന്നു. ഇടതടവില്ലാതെ അനുമോദനങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിറചിരിയുമായെത്തി മനസിൻെറ പൂച്ചെണ്ട് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |