ഉണ്ണി പി. രാജിന്റെ അമ്മയുടെ അറസ്റ്റ് വൈകുന്നതായി യുവതിയുടെ ബന്ധുക്കൾ
തിരുവനന്തപുരം: ഭർത്തൃഗൃഹത്തിലെ ശാരീരിക, മാനസിക പീഡനങ്ങളെ തുടർന്ന് പ്രിയങ്കയെന്ന യുവതി ജീവനൊടുക്കിയ സംഭവത്തിന്റെ അന്വേഷണം കൊവിഡിൽ കുടുങ്ങി. കേസിൽ കൂടുതൽ അന്വേഷണത്തിനായി പ്രിയങ്കയുടെ ഭർത്താവും അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ മകനുമായ ഉണ്ണി പി.രാജിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എന്നാൽ, ഉണ്ണി പി.രാജിനെ വീണ്ടും കൊവിഡ് പോസിറ്റീവായി നെയ്യാറ്റിൻകരയിലെ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. കേസിൽ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് കൊവിഡ് പോസിറ്റീവായിരുന്ന ഉണ്ണി.പി.രാജിനെ നെഗറ്റീവായ ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനിടെ ഏതാനും ദിവസം മുമ്പാണ് ഇയാൾക്കും വീണ്ടും പോസിറ്റീവായതായി പൊലീസിന് വിവരം ലഭിച്ചത്. ഉണ്ണി.പി.രാജിന്റെ അമ്മ ശാന്തയുടെ അറസ്റ്റും കൊവിഡാനന്തര ചികിത്സയുടെ ഭാഗമായി നീണ്ടുപോകുന്നത് കേസ് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ഉണ്ണിയെയും ശാന്തമ്മയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനും കഴിയാതെ അന്വേഷണ സംഘവും പ്രതിസന്ധിയിലാണ്. പ്രായാധിക്യവും പോസ്റ്റ് കൊവിഡ് ലക്ഷണങ്ങളുമുള്ളതിനാൽ രോഗം ഭേദമായി ആരോഗ്യം മെച്ചപ്പെട്ടശേഷമേ ശാന്തയെ അറസ്റ്റ് ചെയ്യാൻ കഴിയൂവെന്ന് അന്വേഷണ ഉദ്യേഗസ്ഥനായ നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് വെളിപ്പെടുത്തി. അതേസമയം ശാന്തയുടെ അറസ്റ്റ് വൈകുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് പ്രിയങ്കയുടെ വീട്ടുകാർ. കൊവിഡാണെന്ന പേരിൽ അറസ്റ്റ് വൈകിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണം. ജീവനൊടുക്കും മുമ്പ് പ്രിയങ്ക പൊലീസിൽ നൽകിയ പരാതിയിലും മൊഴിയിലും പറഞ്ഞിരുന്നത് ഭർത്താവ് ഉണ്ണിയേക്കാളധികം ഉപദ്രവിച്ചത് ഭർത്തൃമാതാവ് ശാന്തയാണെന്നായിരുന്നു. 25ന് ഉണ്ണിയെ അറസ്റ്റ് ചെയ്യുമ്പോൾ ശാന്തയെ അറസ്റ്റ് ചെയ്യാതിരിക്കാൻ പൊലീസ് പറഞ്ഞ കാരണം ശാന്തയ്ക്ക് കൊവിഡ് ബാധിച്ചതാണെന്നാണ്. ഉണ്ണിയുടെ അറസ്റ്റ് കഴിഞ്ഞ് 13 ദിവസമായി. കൊവിഡാണങ്കിൽ രോഗമുക്തി നേടേണ്ട സമയമായെന്നും എന്നിട്ടും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്നാണ് നെടുമങ്ങാട് പൊലീസ് പറയുന്നതെന്നും പ്രിയങ്കയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |