തൃശൂർ: 40 വയസിന് മുകളിലുള്ളവർക്കെല്ലാം ജൂലായ് മദ്ധ്യത്തോടെ ആദ്യഡോസെന്ന കർമ്മപദ്ധതി നടപ്പിലാക്കാനൊരുങ്ങുമ്പോൾ സ്ഥലവും സമയവും ലഭിച്ചെത്തിയ പലർക്കും വാക്‌സിൻ ലഭിക്കാത്ത സ്ഥിതി വിശേഷം തുടരുന്നു. പല സ്ഥലങ്ങളിലും ഇത് വാക്കേറ്റത്തിന് ഇടയാക്കുന്നു. പല വാക്‌സിനേഷൻ കേന്ദ്രങ്ങളിലും വാക്സിനില്ലാതെ നിരവധി പേർക്ക് മടങ്ങിപ്പോകേണ്ടി വന്നു.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണ് രജിസ്‌ട്രേഷൻ നടക്കുന്നത്. വാക്‌സിന്റെ കുറവ് സംബന്ധിച്ച് ആരോഗ്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരെ അധികൃതർ അറിയിച്ചെങ്കിലും ഷെഡ്യൂളിംഗ് നിറുത്തരുതെന്ന നിർദ്ദേശമാണ് ലഭിച്ചത്. എതാനും ദിവസങ്ങൾക്കുള്ളിൽ ആവശ്യമായ വാക്സിനെത്തുമെന്നാണ് വിശദീകരണം. ദിവസേന 35,000 ഡോസ് വാക്‌സിൻ ലഭിച്ചാലേ നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോകാനാകൂവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
കഴിഞ്ഞ കുറെ ദിവസമായി പതിനയ്യായിരത്തിൽ താഴെ പേർക്കുള്ള വാക്‌സിനാണ് ലഭിക്കുന്നത്. ഇന്നലെ 13,000 പേർക്കുള്ള ഡോസ് ലഭിച്ചപ്പോൾ തിങ്കളാഴ്ച്ച 6,000 ഡോസ് മാത്രമാണ് ലഭിച്ചത്. 25,000 ഡോസ് വരെ ലഭിച്ച ദിവസങ്ങളുണ്ടായിരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസ് അധികൃതർ പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി ഏഴര ലക്ഷത്തോളം പേർക്ക് ആദ്യ ഡോസും 1.8 ലക്ഷത്തിലധികം പേർക്ക് രണ്ടാം ഡോസുമാണ് ലഭിച്ചത്. കുറഞ്ഞത് ഒന്നര ലക്ഷം ഡോസെങ്കിലും ഒരാഴ്ച്ചയിൽ ലഭിച്ചാലേ പരാതികളില്ലാതെ മുന്നോട്ട് പോകാനാകൂ.
നിരവധി വിഭാഗങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവർക്കും പൂർണ്ണമായി നൽകാൻ സാധിക്കാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. ആരോഗ്യ പ്രവർത്തകർ, മുന്നണി പോരാളികൾ, 45 വയസിന് മുകളിലുള്ളവർ, 18 നും 44 നും ഇടയിൽ പ്രായമുള്ളവർ എന്നിങ്ങനെയാണ് വാക്‌സിനേഷൻ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ 40 നും 44 നും ഇടയിൽ പ്രായമുള്ളവർക്കാണ് വാക്സിൻ വിതരണം ചെയ്തത്. 18 വയസിന് മുകളിലുള്ളവരിൽ തന്നെ മുൻഗണന നിശ്ചയിച്ചാണ് വാക്‌സിൻ നൽകുന്നത്. ജൂൺ 21 കഴിഞ്ഞാൽ സംസ്ഥാനത്തേക്ക് കൂടുതൽ വാക്‌സിനെത്തുമെന്ന പ്രതീക്ഷയാണുള്ളത്.
വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 117
മെഗാ ക്യാമ്പുകൾ രണ്ട്
വാക്‌സിനേഷൻ സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നു വരെ
ഒരു ദിവസം വേണ്ടത് 35,000 ഡോസ്
രണ്ട് ദിവസത്തിനുള്ളിൽ ലഭിച്ചത് 19,000 ഡോസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |