ന്യൂഡൽഹി: കേരളത്തിൽ ഗ്രൂപ്പുകളുടെ ആധിപത്യത്തിന് അതീതമായൊരു നേതൃത്വം കൊണ്ടുവരാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമങ്ങളാണ് വി.ഡി. സശീശനെയും കെ.സുധാകരനെയും നിയമിച്ചതിലൂടെ വിജയം കണ്ടത്.
പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ നിയമിച്ചപ്പോൾ തന്നെ മാറ്റങ്ങളുടെ സൂചന ഹൈക്കമാൻഡ് നൽകിയിരുന്നു. ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയുണ്ടായിട്ടും, രമേശിനു പകരം സതീശനെ നിയമിക്കാനുള്ള തീരുമാനം രാഹുൽ ഗാന്ധിയുടേതായിരുന്നു. കേരളത്തിലെ പ്രമുഖ നേതാക്കൾ എതിർത്തിട്ടും കെ.പി.സി. സി അദ്ധ്യക്ഷനായി കെ.സുധാകരനെ നിയമിക്കുന്നതിലും അവസാന വാക്ക് രാഹുലിന്റേതായി.
കേരളത്തിൽ ഗ്രൂപ്പുകൾക്കതീതമായി തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനും ബൂത്ത് തലം മുതൽ സംഘടനാ ഭാരവാഹികളെ നിയമിക്കാനും രാഹുൽ ഗാന്ധി ശ്രമിച്ചപ്പോഴൊക്കെ നിരാശയായിരുന്നു ഫലം. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ വീതംവയ്പ് അവസാനിപ്പിക്കാൻ ഇക്കുറി രാഹുൽ ഇടപെട്ടതിന്റെ ഫലമാണ് പുതുമുഖ സ്ഥാനാർത്ഥികൾ.. എങ്കിലും ഗ്രൂപ്പ് ആധിപത്യം ശമിച്ചില്ല. രാജ്യത്ത് കോൺഗ്രസിന്റെ ശക്തി അവശേഷിക്കുന്ന കേരളത്തിൽ മാറ്റങ്ങൾ അടിച്ചേൽപ്പിച്ചാൽ തിരിച്ചടിക്കുമെന്ന ഭയം മൂലം ഒാരോ തവണയും തീരുമാനങ്ങൾ മാറ്റിവയ്ക്കുകയായിരുന്നു.എ. ഐ ഗ്രൂപ്പുകളെ വെറുപ്പിച്ചാൽ തിരിച്ചടിയാവുമെന്ന എ.കെ. ആന്റണി അടക്കമുള്ള നേതാക്കളുടെ ഉപദേശം പരിഗണിച്ചാണ് കെ.സുധാകരന്റെ കാര്യത്തിൽ തീരുമാനം വൈകിച്ചത്.
വൈകാതെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വന്നാൽ ,കേരളത്തിലടക്കം പുതിയ നേതൃത്വം തനിക്ക് ഗുണം ചെയ്യുമെന്നാണ് രാഹുലിന്റെ കണക്കുകൂട്ടൽ. കേരളത്തിലെ യുവ നേതാക്കളിൽ നല്ലൊരു പങ്കും രാഹുൽ ബ്രിഗേഡിന്റെ ഭാഗമാണ്. യുവാവല്ലെങ്കിലും, അതിലൊരംഗമായി മാറുകയാണ് കെ.സുധാകരനും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |