--------------
കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ അധോലോക നായകൻ രവി പൂജാരിയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ്, കേരളത്തിൽ അയാൾ നടത്തിയ ഓപ്പറേഷനുകൾ ഓരോന്നായി കണ്ടെത്താനുള്ള ശ്രമത്തിലാണ്. അണ്ടർവേൾഡ് ഡോൺ ആയി വിലസിയ പൂജാരി ഇപ്പോൾ കൊച്ചി പൊലീസിന്റെ കൂട്ടിലാണ്.
----------------------
ആസ്ട്രേലിയയിലും ലണ്ടനിലും ആഫ്രിക്കൻ രാജ്യങ്ങളിലുമിരുന്ന് കേരളത്തിൽ അധോലോക ഓപ്പറേഷനുകൾ നടത്തിയ രവിപൂജാരി കൊച്ചി പൊലീസിന്റെ കൂട്ടിലാണിപ്പോൾ. കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ പൂജാരിയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ്, കേരളത്തിൽ അയാൾ നടത്തിയ ഓപ്പറേഷനുകൾ ഓരോന്നായി കണ്ടെത്താനുള്ള ശ്രമത്തിലാണ്. കേരളത്തിൽ സ്വന്തം ഇന്റലിജൻസ്, ഓപ്പറേഷൻസ് സംവിധാനങ്ങളുള്ള അണ്ടർവേൾഡ് കിംഗാണ് പൂജാരിയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. ബിസിനസുകാരുടെയും രാഷ്ട്രീയക്കാരുടെയും സംരക്ഷകന്റെ വേഷമാണ് രവിപൂജാരിക്ക് ഉണ്ടായിരുന്നത്. 2016 ഒക്ടോബറിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെയും ഇയാളുടെ പേരിൽ ഭീഷണിയുണ്ടായിട്ടുണ്ട്.
ഒന്നരപ്പതിറ്റാണ്ടായി രാജ്യത്തെ വിറപ്പിക്കുന്ന രവിപൂജാരി എന്ന ഡോണിനെ മാത്രമേ ഇന്ത്യക്കാർക്ക് അറിയുമായിരുന്നുള്ളൂ. മറ്റൊരു മുഖം കൂടിയുണ്ടായിരുന്നു ഈ അണ്ടർവേൾഡ് കിംഗിന്. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ 'ആന്റണി ഫെർണാണ്ടസ് " എന്ന കള്ളപ്പേരിൽ സാമൂഹ്യസേവനം നടത്തി ഒളിവുജീവിതം സുഖകരമാക്കുകയായിരുന്നു പൂജാരി ഇത്രയും കാലം. പെട്രോൾ പമ്പുകളിൽ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്തും ആഘോഷവേളകളിൽ പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും പലഹാരങ്ങളും നൽകിയും സാമൂഹ്യസേവനത്തിൽ പൂജാരി പേരെടുത്തു.
നമസ്തേ ഇന്ത്യ എന്ന പേരിൽ ഒമ്പത് ഹോട്ടലുകൾ അവിടെ പൂജാരിക്കുണ്ട്. മുംബയ് പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസുകൾക്കും തുടർച്ചയായ അഭ്യർത്ഥനകൾക്കുമൊടുവിൽ സെനഗലിന്റെ തലസ്ഥാനമായ ദകാരിലെ ഒരു ബാർബർഷോപ്പിൽ നിന്ന് പൂജാരിയെ സെനഗൽ പൊലീസ് പിടികൂടുകയായിരുന്നു. മുടി നീട്ടിവളർത്തി, സാത്വികരൂപത്തിലായിരുന്ന പൂജാരിയുടെ ഡി.എൻ.എ, വിരലടയാള പരിശോധന നടത്തിയാണ് ആൾ അതുതന്നെയെന്ന് ഉറപ്പിച്ചത്. 1994ൽ കൊലക്കേസിൽ പിടിയിലായപ്പോൾ മുംബയ് പൊലീസ് ശേഖരിച്ച വിരലടയാളമാണ് ഇപ്പോൾ ഉപയോഗപ്പെട്ടത്. സെനഗലിൽ നിന്ന് ബംഗളുരുവിലെത്തിച്ച പൂജാരിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ബംഗളുരുവിൽ രണ്ട് കൊലപാതങ്ങളിലുള്ള പങ്ക് പൂജാരി സമ്മതിച്ചിട്ടുണ്ട്. മറ്റ് ചിലത് നിഷേധിക്കുകയും ചെയ്തു. കൊച്ചി പൊലീസിന്റെ കസ്റ്റഡിയിൽ കിട്ടിയതോടെ, കേരളത്തിലെ കൂടുതൽ ഓപ്പറേഷനുകളിൽ പൂജാരിയുടെ പങ്ക് കണ്ടെത്താനാവും.
സെനഗലിൽ ക്രിക്കറ്റ് ടൂർണമെന്റുകളും ഗാനമേളകളും സംഘടിപ്പിക്കുന്നത് പൂജാരിയുടെ ഹോബിയായിരുന്നു. എന്നാൽ സെഗനലിൽ ഇരുന്ന് ഇന്ത്യയിൽ ഓപ്പറേഷൻ നടത്താനായിരുന്നു പൂജാരിക്ക് ഹരം. മഹാരാഷ്ട്ര, കർണാടകം, കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് തുടർന്നു. കേരളത്തിലും പൂജാരിക്കെതിരെ നിരവധി കേസുകളുണ്ട്. രവിപൂജാരി ഭീഷണിപ്പെടുത്തിയവരിൽ ഷെഹ്ലാ റഷീദ്, ഉമർ ഖാലിദ്, ജിഗ്നേഷ് മേവാനി, കർണാടക മുൻമന്ത്രി തൻവീർ സേട്ട് എന്നിവരുമുണ്ട്. തന്നോട് പത്തുകോടി ചോദിച്ചെന്നാണ് തൻവീർ സേട്ടിന്റെ പരാതി. മംഗളുരുവിലെ ശബ്നം ഡെവലപ്പേഴ്സിന്റെ ഓഫീസിൽ നടന്ന വെടിവയ്പിലും രവിപൂജാരി പ്രതിയാണ്.
പൂജാരിയുടെ കേരളത്തിലെ ഓപ്പറേഷനുകൾ
രമേശ് ചെന്നിത്തല
2016ഒക്ടോബറിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു വി.ഐ.പി ഇര. ബ്രിട്ടണിൽ നിന്ന് +447440190035 മൊബൈൽ നമ്പരിൽ നിന്നാണ് ചെന്നിത്തലയ്ക്ക് രവിയുടെ ഭീഷണിസന്ദേശം എത്തിയത്. ഈ നമ്പർ ഇന്റർപോൾ മുഖേന ബ്രിട്ടീഷ് പൊലീസുമായി ബന്ധപ്പെട്ട് കണ്ടെത്താൻ ഹൈടെക്സെൽ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചന്ദ്രബോസ് വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെക്കുറിച്ച് മോശമായി സംസാരിച്ചാൽ താങ്കളെയോ കുടുംബത്തിൽ ഒരാളെയോ വധിക്കുമെന്നാണ് രവി പൂജാരി സന്ദേശമയച്ചത്.
മുഹമ്മദ് കുഞ്ഞി
കാസർകോട്ട് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരൻ മുഹമ്മദ്കുഞ്ഞി ഹാജിയുടെ വീടിനു നേർക്ക് രണ്ടുവട്ടം വെടിവയ്പ്പ് നടത്തിയത് പൂജാരിയുടെ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2010 ജൂൺ 25ന് രാത്രിയിലും 2013ജൂലായ് 18ന് പുലർച്ചെയുമാണ് വെടിവച്ചത്. ആദ്യവട്ടം ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വീടിനുനേരെ മൂന്നുറൗണ്ട് വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു. 2013ൽ ബൈക്കിലെത്തിയ രണ്ടുപേർ വീട്ടിലേക്ക് നേരിട്ട് വെടിവച്ചു. വെടിവയ്പ്പുണ്ടായതിന് രണ്ടുമാസം മുൻപ് രവിപൂജാരി ഫോണിൽ വിളിച്ച് അഞ്ച് കോടിരൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജി വഴങ്ങിയിരുന്നില്ല.
എം.കെ.കുരുവിള
സോളാർ കേസിലും രവിപൂജാരിയുടെ പേര് ഉയർന്നുവന്നു. മുൻമുഖ്യമന്ത്രിക്കെതിരായ കേസ് പിൻവലിച്ചില്ലെങ്കിൽ വധിക്കുമെന്ന് ദുബായിൽ നിന്ന് രവിപൂജാരി ഭീഷണിപ്പെടുത്തിയെന്ന് ബംഗളുരുവിലെ ബിസിനസുകാരൻ എം.കെ.കുരുവിള വെളിപ്പെടുത്തിയിരുന്നു. പക്ഷേ, ഇതേക്കുറിച്ച് പിന്നീട് അന്വേഷണമൊന്നും നടത്തിയില്ല.
പി.സി.ജോർജ്ജ്
+8244 എന്ന നമ്പരിൽ നിന്നുള്ള ഇന്റർനെറ്റ് കോളിലാണ് പി.സി.ജോർജിനെ പൂജാരി ഭീഷണിപ്പെടുത്തിയത്. നിങ്ങൾക്ക് അയച്ച സന്ദേശം കണ്ടില്ലേ എന്നായിരുന്നു ആദ്യം ചോദിച്ചത്. കണ്ടില്ല എന്നു പറഞ്ഞപ്പോൾ വിളിക്കുന്നത് രവി പൂജാരിയാണെന്നു പറഞ്ഞു. തന്നെയും മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്നുമായിരുന്നു ഭീഷണി. രവി പൂജാരി സംസാരിക്കുന്നതിനിടെ 'ഫ്രാങ്കോയെ രക്ഷിക്കാൻ തനിക്കെന്തു കാര്യം' എന്ന് മറ്റൊരാൾ മലയാളത്തിൽ ചോദിച്ചു.
കഥ ഇതുവരെ
കർണാടകയിലെ ഉഡുപ്പിയിൽ ജനിച്ചു. പഠനം ഉപേക്ഷിച്ച് മുംബയിലേക്ക് വണ്ടികയറി
അന്ധേരിയിലെ ചായത്തട്ടിൽ ചായക്കാരനായി, പിന്നീട് സ്വന്തമായി ചായത്തട്ട് തുടങ്ങി
ഡോംബിവാലി കേന്ദ്രീകരിച്ച് ചെറിയ ക്വട്ടേഷനുകൾ ഏറ്റെടുത്തു തുടങ്ങി
ബാലാ സാൾട്ടെ എന്ന ദാദയെ കൊലപ്പെടുത്തി ദാദാമാരുടെ കൂട്ടത്തിൽ ഇടംനേടി
ഛോട്ടാരാജന്റെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതോടെ തലവര മാറി
ഛോട്ടാരാജന്റെ വിശ്വാസം പിടിച്ചുപറ്റി വലംകൈയായി മാറി
ഉന്നംതെറ്റാതെ നിറയൊഴിക്കുന്ന ഷാർപ്പ് ഷൂട്ടർ മുംബയിൽ അതിപ്രശസ്തനായി
1990 ൽ ദുബായിലേക്ക് രവിപൂജാരിയെ ദാവൂദിന്റെ ഡി കമ്പനി നിയോഗിച്ചു.
അവിടെ വൻകിട ഹോട്ടൽ, കെട്ടിടനിർമാതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടി
മുംബയ് സ്ഫോടനത്തോടെ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി തെറ്റി
ബാങ്കോക്കിൽ 2000ൽ ഛോട്ടാരാജനെ കൊല്ലാൻ പൂജാരിയുടെ ശ്രമം
സത്താമുമായി ചേർന്ന് പൂജാരി സ്വന്തം അധോലോകസംഘം തുടങ്ങി
ഏറെക്കാലം ആസ്ട്രേലിയയിൽ താമസം, പിന്നീട് ആഫ്രിക്കയിലേക്ക് മാറി
കൊച്ചിയിലെ നടി ലീനമരിയാ പോളിനെ വിളിച്ച് 25കോടിരൂപ ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |