ഒട്ടാവ:കാനഡയിലെ ഒന്റാറിയോയിൽ ഒരു കുടുംബത്തിലെ നാല് പേരെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി. ഒൻപത് വയസുള്ള ഒരു കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.74 ഉം 44 ഉം വയസുള്ള രണ്ട് സ്ത്രീകൾ, കുടുംബത്തിലെ 46 കാരനും 15 വയസുള്ള ഒരു പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ ഇരുപതുകാരനായ നഥാനിയൽ വെൽറ്റ്മാൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെക്ക് ആക്രമണം ഉണ്ടായ ഒന്റാറിയോയിൽ നിന്ന് ആറ് കലോമീറ്റർ അകലെയുള്ള ഒരു ഷോപ്പിംഗ് സെന്ററിൽ നിന്നാണ് യുവാവ് അറസ്റ്റിലായത്. നിലവിൽ യുവാവിനെതിരെ കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെങ്കിലും പ്രതിക്കെതിരെ തീവ്രവാദ കുറ്റം കൂടി ചുമത്തിയേക്കുമെന്നാണ് വിവവരം. അപകടമുണ്ടാകുമ്പോൾ ഇയാൾ സംരക്ഷണ കവചം ധരിച്ചിരുന്നു. ഇടിയുടെ ആഘാതം ഏൽക്കാതിരിക്കാനായിരുന്നു അത്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മുസ്ലീം വിരോധമാണ് യുവാവിനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. അതിവേഗത്തിലെത്തിയ പിക്കപ്പ് വാൻ മോഡലിലുള്ള ട്രക്ക് കുടുംബത്തിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. കുടുംബാംഗങ്ങൾ എല്ലാ ദിവസവും വീടിന് പുറത്തെത്തുന്ന സമയം മുൻകൂട്ടി മനസിലാക്കിയാണ് പ്രതി ആക്രമണം നടത്തിയത്. പാകിസ്ഥാനിൽ നിന്ന് 14 വർഷം മുൻപാണ് കുടുംബം കാനഡയിലേക്ക് കുടിയേറിയതെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അതീവ ദുഖം രേഖപ്പെടുത്തി. വളരെയേറെ നിന്ദ്യവും ഞെട്ടിക്കുന്നതുമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഇത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ മുസ്ലീങ്ങൾക്ക് പിന്തുണ നല്കുന്നുവെന്നും ഇവിടെ ഇസ്ലാമാഫോബിയയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |