ന്യൂഡൽഹി: ബാങ്ക് വായ്‌പ തട്ടിപ്പ് കേസിൽ ഇന്ത്യയിൽ നിന്നും മുങ്ങി കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്കയിലെത്തി ജയിലിലായ വജ്ര വ്യാപാരി മെഹുൽ ചോക്‌സിയെ ആഴ്‌ചകൾക്കകം ഇന്ത്യയിലെത്തിക്കാനാകുമെന്ന് കരുതുന്നതായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന ചോക്‌സിയെ തിരികെയെത്തിക്കാൻ കോടതിയിൽ കേന്ദ്ര സർക്കാരിന് വേണ്ടി വാദിക്കുന്നതിന് മുൻ സോളിസിറ്റർ ജനറലായ സാൽവെയുടെ സഹായം തേടിയിരുന്നു. എന്നാലദ്ദേഹം കേസ് വാദിക്കാൻ ഹാജരായില്ല.
'എനിക്ക് ഡൊമിനിക്കയിലെ കോടതികളിൽ കേസ് വാദിച്ച് ശീലമൊന്നുമില്ല. എന്നാലും മാസങ്ങളെടുക്കില്ല ആഴ്‌ചകൾക്കകം ചോക്‌സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാകും'. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച ഇന്റർവ്യുവിലാണ് സാൽലെ ഇക്കാര്യം വ്യക്തമാക്കിയത്.
കേസ് വാദിക്കുന്നില്ലെങ്കിലും ചോക്‌സിയെ തിരികെ കൊണ്ടുവരാൻ നിയമപരമായ സഹായങ്ങൾ താൻ ചെയ്യുന്നുണ്ടെന്ന് സാൽവെ പറഞ്ഞു. ഡൊമിനിക്ക പൊലീസിനെതിരെ ചോക്‌സി ഉന്നയിച്ച ആരോപണങ്ങളും സാൽവെ തളളി. 'ഇന്ത്യയിൽ തനിക്കിനി നിയമപരമായി നടപടിയൊന്നുമില്ലെന്നായിരുന്നു ചോക്‌സിയുടെ വാദം. ഡൊമിനിക്കൻ കോടതിയിൽ ഇതിനെതിരെ തെളിവ് നൽകാൻ പോകുകയാണ് ഇന്ത്യ' സാൽവെ പറഞ്ഞു.
മേയ് 23ന് ആന്റിഗ്വയിലുളള മെഹുൽ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാൻ ഇന്ത്യൻ സംഘം ആന്റിഗ്വയിലെത്തി. തുടർന്ന് ഇവിടെ നിന്ന് മുങ്ങിയ ചോക്‌സിയെ മറ്റൊരു കരീബിയൻ രാജ്യമായ ഡൊമിനിക്കയിൽ കണ്ടെത്തി. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് ജയിലിലാണ് ചോക്‌സി ഇപ്പോൾ.
അതേസമയം തന്നെ തട്ടിക്കൊണ്ടുവന്നതാണെന്നും ആന്റിഗ്വൻ പൊലീസാണെന്ന് പറഞ്ഞ് എത്തിയ സംഘം തന്നെ ക്രൂരമായി മർദ്ദിച്ചെന്നും ആന്റിഗ്വൻ പൊലീസ് കമ്മീഷണർക്ക് ചോക്‌സി നൽകിയ പരാതിയിലുണ്ട്. ഈ സമയം തന്റെ സുഹൃത്തായ ബാർബറ ജബാറിക്ക തന്നെ സഹായിച്ചില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ ചോക്‌സി തന്നെയും പറ്റിച്ചെന്നും തനിക്ക് സമ്മാനമായി നൽകിയ ബ്രേസ്‌ലറ്റും മോതിരവുമൊന്നും യഥാർത്ഥ രത്നമല്ലെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ബാർബറ ആരോപിച്ചു.13,500 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പ തട്ടിപ്പ് നടത്തിയതിന് ശേഷമാണ് ചോക്‌സി ഇന്ത്യ വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |