തിരുവനന്തപുരം: കേരളത്തിൽ ബി ജെ പിയെ നശിപ്പിക്കാൻ സി പി എമ്മും കേരള പൊലീസും ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽകണ്ട് പരാതി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കള്ളക്കേസും ചമച്ച് ബി ജെ പി നേതാക്കന്മാരെ ജയിലിലടക്കാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസിൽ രണ്ടാമതൊരു അന്വേഷണം പ്രഖ്യാപിച്ചത് ബി ജെ പിയെ വേട്ടയാടാൻ വേണ്ടിയാണ്. പാർട്ടിയുടെ സത്‌പേര് നശിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിക്ക് കേസിൽ ബന്ധമില്ല. അന്വേഷണം പൊലീസ് ബി ജെ പിയിലേക്ക് വഴിതിരിച്ച് വിടുകയാണ്. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പരാതികളെ ബി ജെ പി ചെറുക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
പൊലീസ് അന്വേഷണരഹസ്യം പുറത്തുവിടുകയാണ്. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്‌ക്കെതിരെ കേസെടുക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ ഡി ജി പിയെ നേരിൽ കാണുമെന്നും സുന്ദരയ്‌ക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുമെന്നും കുമ്മനം രാജശേഖരൻ അറിയിച്ചു. ഒ രാജഗോപാൽ, വി വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവരാണ് കുമ്മനത്തിനൊപ്പം ഗവർണറെ കാണാനായി രാജ്‌ഭവനിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |