ഞാൻ ഇന്ന് ജോസഫിന്റെ കഥയെഴുതാൻ ഇരിക്കുകയാണ്. ഉള്ളിൽ ഒരു സംശയം ഒരാളുടെ ജീവിതത്തെ എങ്ങനെ കഥയിലൊതുക്കും, അതൊരുവിസ്തൃത നോവലാക്കേണ്ടതല്ലേ?. എന്നാൽ ഇക്കാലത്ത് പൊതുവെ ഏവർക്കും എല്ലാം ഒരു ചെപ്പിലൊതുക്കാനാണ് താത്പര്യം. അതുകൊണ്ട് കഥ തന്നെമതി എന്നു തീരുമാനമായി. ജോസഫുമായുള്ള സൗഹൃദം എന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഉണ്ടായതാണ്.
ജോസഫ് കേരളത്തിലെ ഒരിടത്തരം ഗ്രാമത്തിൽ നിന്നാണ്. അപ്പനും, അമ്മച്ചിയും മൂന്നു മക്കളും, മൂത്തവൻ ജോസഫ്. ജോസഫിന്റെ അയൽപക്കത്ത് ഒരു ഹിന്ദു കുടുംബമായിരുന്നു. അച്ഛനുമമ്മയും, രണ്ടു മക്കളും. മൂത്തവൾ പെണ്ണ് മാല. ഇളയ ചെക്കനോട് ജോസഫിന് വലിയ കൂട്ടൊന്നും ഉണ്ടായിരുന്നില്ലത്രേ. എന്നാൽ മാലയും ജോസഫും ഒരേ ക്ലാസിലാണ് പഠിച്ചു വന്നത്. അവർ ഒന്നിച്ചായിരുന്നത്രേ സ്ക്കൂളിലേക്ക് പോക്കും വരവും. ജോസഫ് പറയാറുണ്ട്, ''എന്റെ വീട്ടിൽ നിന്ന് സ്കൂളിലേക്കു പോകാൻ കുറച്ചു വഴി നടക്കണം, ചെറിയ ഗ്രാമ പാതയിലൂടെ നടന്ന്, പരന്നു കിടക്കുന്ന പാടത്തിനെ നെറുകെ മുറിച്ചു പോകുന്ന വരമ്പിൽ കയറി, പാടത്തിനു നടുവിലൂടെ ഒഴുകുന്ന കുഞ്ഞൻ തോട്ടിന്റെ കരയിലൂടെ റോഡിലെത്തണം. അടുത്ത ലക്ഷ്യം സ്കൂൾ. തോട്ടിൻ കരയിലിരുന്നു മീൻകുഞ്ഞുങ്ങളെ കണ്ടാസ്വദിക്കുന്നത് എന്നത്തേയും വിശേഷമായിരുന്നു. ബെല്ലടിക്കും മുമ്പ് സ്കൂളിലെത്താനുള്ള ഓട്ടത്തിന്റെ ക്ഷീണമെല്ലാം തോട്ടിൻ കരയിലെ ഇരുപ്പിന്റെ ഓർമയിൽ അലിഞ്ഞു തീരുമായിരുന്നു. മാല ഈ പരിപാടികളിൽ സജീവ പങ്കാളിയായിരുന്നു.""
ഒരിക്കൽ, ഞങ്ങൾക്കന്ന് പതിനൊന്നു വയസുണ്ടാകും, അന്ന് മാലയുടെ മുഖം വാടിക്കണ്ടു. ഞാൻ കാര്യമന്വേഷിച്ചു. മാലയുടെ മറുപടി കുറച്ചു വിഷമിപ്പിച്ചു.
''ഇന്ന് ഞാൻ ഒന്നും കഴിച്ചില്ല.""
കാരണം ചോദിച്ചപ്പോൾ, ''അനിയൻ ഇനിയും വേണമെന്ന് പറഞ്ഞപ്പോൾ, അമ്മ കാണാതെ എന്റെ പുട്ട് ഞാനവന് കൊടുത്തു. നല്ല വിശപ്പുണ്ട്, അതാ ഇങ്ങനെ'. എനിക്ക് വിഷമം തോന്നി, ഞാൻ ഭക്ഷണം കൊടുത്താൽ അവൾ കഴിക്കില്ല, ക്രിസ്ത്യാനിയുടെ കൈയിൽ നിന്ന് കഴിക്കരുതെന്ന് വീട്ടിൽ പറഞ്ഞിട്ടുണ്ടത്രേ.""
കുറേ നേരം അവരിരുവരും ഒന്നും മിണ്ടാതെ നടക്കുകയുണ്ടായത്രേ. അന്ന് മൗനം മുറിച്ചു കൊണ്ട് മാല പെട്ടെന്ന് പറഞ്ഞ കാര്യം ഇന്നും ജോസഫിന് അതിശയമാണത്രേ.
''നിനക്കറിയോ, ഈ ഹിന്ദു ദൈവങ്ങളുടെ കുഴപ്പാണ് ഇത്. അച്ഛനും, അമ്മയും എന്നും പ്രാർഥിച്ചിട്ടും ഞങ്ങടെ ദൈവം ഒന്നും അധികം തന്നിട്ടില്ല. നിന്റെ ക്രിസ്തുവിനെ നോക്കൂ, നിങ്ങടെ വീട്ടിൽ അഞ്ചു പേരുണ്ട്, എന്നാലും ഞങ്ങടെ പോലെ കുഴപ്പമില്ല. ഇനി ആ സുറുമീനെ നോക്കു, ഹോ ചില ദിവസത്തെ മണം എന്റെ പൊന്നേ, എന്തൊരു സുഖാ അടുത്തു നിൽക്കാൻ. അവളുടെ ബാപ്പാക്കു കാറുണ്ട്, കുറെ പണവുമുണ്ട്. അതെല്ലാം അവരുടെ ദൈവം കൊടുത്തതല്ലേ. ഞങ്ങടെ ദൈവത്തിന്റെ കുഴപ്പം കൊണ്ടാ ദാരിദ്ര്യം.""
അന്നു മുഴുവൻ ജോസഫിനെ ആ ചിന്ത അലട്ടിയിരുന്നത്രേ. എന്ത് ഉത്തരം പറയണമെന്ന് ജോസഫിന്നറിയില്ലായിരുന്നു.
ജോസഫ് മറ്റൊരിക്കലാണ് ബാക്കി കഥ പറഞ്ഞത്. പത്താം ക്ലാസ് കഴിഞ്ഞ ശേഷം പ്രീഡിഗ്രി പഠനത്തിൽ ഞങ്ങൾ രണ്ടു വഴിക്കായി. ഒന്നിച്ചുള്ള നടപ്പും, വർത്തമാനവും മുറിഞ്ഞു. എങ്കിലും ഞാൻ ഏതോ ഒരു ശക്തിയുടെ സമ്മർദ്ദത്തിലെന്നപോലെ അവളോട് സംസാരിക്കാൻ വഴി തേടിപിടിച്ചിരുന്നു.
മാല കോളേജിൽ നിന്ന് വരുന്ന വഴിയിൽ കാത്തു നിന്ന ഒരു ദിവസം അവൾ വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ പറഞ്ഞു വന്ന കൂട്ടത്തിൽ അവളുടെ വീട്ടിലെ സാമ്പത്തിക പ്രയാസത്തിൽ വർത്തമാനം എത്തിയപ്പോഴാണ് അവളതു പറഞ്ഞത്.
''ഞാനൊരു കാര്യം തീരുമാനിച്ചു, ഞാനേതായാലും ഒരു ഹിന്ദുനേ കല്യാണം കഴിക്കില്ല, വേറെ മതത്തിൽ നിന്നു കെട്ടിയാൽ അവിടുത്തെ ദൈവത്തിന്റെ ഗുണം കൂടെ കുടുംബത്തിനുണ്ടാകുമല്ലോ, ശരിയായാലും, തെറ്റായാലും അവിടെയും സോഷ്യലിസം ആയിരിക്കില്ലേ നല്ല മാതൃക.""
അവൾ പറഞ്ഞു നിർത്തിയതും എനിക്ക് എവിടെ നിന്നു ധൈര്യം കിട്ടിയെന്നറിയില്ല. ഞാൻ ചോദിച്ചു.
''നിനക്കെന്നെ കെട്ടാമോ, നീ എന്നെ സ്നേഹിക്കുന്നുണ്ടോ?""
ചോദ്യം അവളുടെ മുഖം ചുവപ്പിച്ചു. എന്റെ മുഖത്തു നോക്കി ഒരു നിമിഷം നിന്നിട്ട് അവൾ പറഞ്ഞു.
''ഇത്ര കാലം പിന്നെ എനിക്കെന്തായിരുന്നു, സ്നേഹമല്ലാതെ. ഇപ്പൊ പുതിയതാണോ ഇത്?""
എന്റെ ഉള്ളു നിറഞ്ഞു കവിഞ്ഞു. പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. കുറെ ദൂരം ഒന്നിച്ചു നടന്ന് ഔപചാരികമായി യാത്ര പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. പ്രേമത്തിന്റെ കോലാഹലങ്ങളോ, ചാപല്യങ്ങളോ ഞങ്ങളെ ഒരിക്കലും ബാധിച്ചിരുന്നില്ല. ഒരുപക്ഷേ ജീവിതത്തിന്റെ കർക്കശാനുഭവങ്ങൾ കാരണമാവാം. ഞാൻ ബിരുദ പഠനത്തിന് കോളേജിൽ പോയപ്പോൾ, അവൾ പാരലൽ കോളേജിൽ നിന്ന് ബിരുദമെടുക്കുകയായിരുന്നു. പരസ്പരം കാണലും മിണ്ടലും വല്ലപ്പോഴും ഉണ്ടായി. അതിലധികം ബന്ധത്തെ വളർത്താൻ ഞങ്ങൾ ഒന്നും ചെയ്തില്ല.
ബിരുദം നേടിയ ശേഷം ജോസഫ് ചില പരിചയങ്ങൾ ഉപയോഗപ്പെടുത്തി താത്പര്യമുള്ള ഒരു ജോലിയും സമ്പാദിച്ചു ബോംബെയിൽ എത്തുകയാണുണ്ടായത്. മാലയ്ക്ക് കത്തയക്കണം എന്നൊക്കെ ആശിച്ചിരുന്നത്രേ. പക്ഷെ അത് അവളുടെ വീട്ടിൽ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെ ഭയന്ന് കത്തെഴുതിയില്ല. എന്നാൽ മാലയെക്കുറിച്ച് വിവരങ്ങൾ അറിയാൻ നിർവ്വാഹമില്ലെങ്കിലും ജോസഫ് മാലയെക്കുറിച്ച് എന്നും ഓർമ്മിക്കുമായിരുന്നത്രേ. ഏകാന്ത നിമിഷങ്ങളിൽ മാലയെ സ്വന്തമാക്കാൻ കഴിയാത്തതിന്റെ സങ്കടം ജോസഫിനെ അലട്ടാറുണ്ടായിരുന്നുവെന്നും ജോസഫ് സൂചിപ്പിച്ചിട്ടുണ്ട്.
ഒരു വർഷം കഴിഞ്ഞ ശേഷമാണ് ജോസഫ് വീട്ടിലേക്ക് തിരിച്ചു ചെന്നത്. വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ അമ്മയോട് മാലയെ കുറിച്ചും ജോസഫ് അന്വേഷിച്ചുവത്രേ. അവളെ പുറത്തെങ്ങും കണ്ടിരുന്നില്ല.
''കല്യാണമൊന്നും നോക്കാൻ അവൾ സമ്മതിക്കുന്നില്ല, എന്താണ് കാര്യമെന്ന് പറയുന്നുമില്ല.""
എന്ന അമ്മയുടെ മറുപടി ജോസഫിനെ അമ്പരപ്പിച്ചുവത്രേ.
''അന്ന് രാത്രി ഞാൻ രണ്ടും കൽപ്പിച്ച് അവളുടെ വീട്ടിൽ പതുങ്ങിച്ചെന്നു.""
ജോസഫ് തന്റെ കഥ വീണ്ടും അവതരിപ്പിച്ചു.
''ഞാൻ നാട്ടിൽ വന്നത് അവളറിഞ്ഞിട്ടുണ്ടാകും എന്നെനിക്കുറപ്പായിരുന്നു. ധൈര്യം അവലംബിച്ച് അവളുടെ ജനാലക്കൽ പതിയെ ഞാൻ തട്ടി, ഒന്നു രണ്ടു തവണയായപ്പോൾ അവൾ ജനാല തുറന്നു, ടോർച്ചു തെളിച്ചു ഞാനെന്റെ മുഖം കാണിച്ചു.""
''എനിക്കറിയാം ജോസഫാകുമെന്നു, എന്താ സുഖമല്ലേ.?""അവൾ പറഞ്ഞു,
എനിക്കവളുടെ കൈ പിടിക്കാൻ തോന്നുന്നുണ്ടായിരുന്നു, അവളുടെ ചോദ്യത്തിന് മറുപടിയായി ഞാനൊന്നു നോക്കിയതേയുള്ളൂ.
''താനെന്താ കല്യാണ ആലോചകളോട് സഹകരിക്കാത്തത്. ജോസഫിനെ കെട്ടാൻ താത്പര്യമുണ്ടെന്നു പറയാമായിരുന്നില്ലേ.""
ഞാൻ ചോദിച്ചു. അവളുടെ മുഖത്ത് ഒരു ഭാവഭേദവുണ്ടായിരുന്നില്ല.
''എനിക്ക് വല്യമ്മച്ചിയെ (എന്റെ അമ്മയെ അവൾ അങ്ങനെയാണ് വിളിക്കുന്നത്)വിഷമിപ്പിക്കാൻ താത്പര്യമില്ല. അവർ ജോസഫിന് പെണ്ണാലോചിച്ചു വച്ചിട്ടുണ്ട്. നിന്നോടുള്ളതുപോലെ അമ്മച്ചിയോടും എനിക്കു സ്നേഹം മാത്രമേയുള്ളൂ.""
അവളുടെ മറുപടിയിൽ നിറയെ നിസംഗതയായിരുന്നു. ഞാൻ ജനലഴിയിൽ പിടിച്ചിരുന്ന അവളുടെ കയ്യിൽ അറിയാതെ പിടിച്ചു പോയി. അവളതു വലിച്ചെടുത്തു, എന്നിട്ട് കടുത്ത ഭാഷയിൽ പറഞ്ഞു.
''ജോസഫ് പൊയ്ക്കോ, ഞാൻ എന്റെ സോഷ്യലിസം കളയാം, മറ്റൊരാളെ കെട്ടിക്കൊള്ളാം, ഇവിടെ നിന്നു പേരു ചീത്തയാക്കണ്ട.""
അതു പറഞ്ഞതും അവൾ ജനാലയടച്ചു.
ജോസഫിനന്ന് വല്ലാതെ ശ്വാസം മുട്ടുന്ന പോലെ തോന്നിയത്രേ. പതിയെ നടന്നു വന്നു വീട്ടിലെത്തി കട്ടിലിൽ വീണ് ജോസഫ് ഒരു പാട് കരഞ്ഞു. പിന്നീട് മാലയെ കാണാൻ ശ്രമിച്ചിട്ടില്ല. തന്റെ കല്യാണാലോചന കുറച്ചു നീട്ടിവെപ്പിക്കാൻ അമ്മയോട് ജോസഫ് അപേക്ഷിക്കുകയുണ്ടായി. ലീവു തീർത്തു പോരുമ്പോൾ ജോസഫിന്റെ മനസു തീർത്തും ശൂന്യമായിരുന്നത്രേ.
തുടർന്ന് ഏതാണ്ട് ഒന്നര വർഷം കഴിഞ്ഞപ്പോഴാണ് മാലയുടെ കല്യാണം കഴിഞ്ഞത്. നഗരത്തിൽ ജോലിയുള്ള പയ്യൻ, കാണാനും കൊള്ളാം, വീട്ടിൽ മറ്റു പ്രശ്നങ്ങളൊന്നും ഇല്ല, നല്ല ബന്ധം.
''എന്റെ ഉള്ളിലെ ഏതോ നാഡി ഞരമ്പുകളിലുടെ ഒരു വേദന കയറിയിറങ്ങി പോയി.""
എന്നാണ് ജോസഫ് അതിനെ വിവരിച്ചത്. പിന്നെയും ഒന്നു രണ്ടു വർഷങ്ങൾ കഴിഞ്ഞു, ജോസഫ് കല്യാണം കഴിക്കാൻ തീരുമാനിച്ചു, പെണ്ണിനെ അമ്മ കണ്ടുവച്ചതാണ്, തന്റെ മനസിനും യോജിച്ചതെന്നു ജോസഫിനും തോന്നി.
പിന്നീടൊരിക്കൽ ലീവിനു ജോസഫ് വീട്ടിൽ ചെന്നപ്പോൾ മാലയെക്കുറിച്ചന്വേഷിക്കുകയുണ്ടായി. അവൾ ഭർത്താവിൽ നിന്നും അകന്നു നഗരത്തിലെ ഹോസ്റ്റലിലാണ് താമസമെന്നും, അടുത്തൊരു സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്നുവെന്നും അറിഞ്ഞു. വിവരങ്ങൾ ശേഖരിച്ചു ജോസഫ് പിറ്റേന്ന് തന്നെ മാലയെ കാണാൻ സ്കൂളിൽ ചെന്നുവത്രേ. മാല സ്കൂൾ വിട്ടു വരുന്ന വഴിയിൽ കാത്തു നിൽക്കുമ്പോൾ പഴയ ജീവിത ചിത്രങ്ങൾ ജോസഫ് ഓർത്തു. മാല ആകെ ചടച്ചു പോയിരിക്കുന്നു, മുഖത്തെ ദൃഢഭാവത്തിനു മാത്രം ഒരു മാറ്റവും ഇല്ല. അവൾ കാന്റീനിലേക്കു ജോസഫിനെ കൂട്ടി കൊണ്ടുപോയി. എന്താ സംഭവിച്ചതെന്ന ചോദ്യത്തിനു മുന്നിൽ അവൾ ആദ്യം ഒഴിഞ്ഞു മാറാൻ ശ്രമിച്ചുവത്രേ. ജോസഫ് നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞു തുടങ്ങി.
''മനുഷ്യർ പലതരം സമ്മർദ്ദങ്ങളുടെ അടിമകളല്ലേ, കല്യാണം കഴിച്ചത് അമ്മ നിർബന്ധിച്ചതു കൊണ്ടാണ്. അതു ചടങ്ങ്, അതങ്ങു കഴിഞ്ഞു. പക്ഷേ ജീവിതം, അതത്ര എളുപ്പമാവില്ലല്ലോ. ഞാൻ സഹായിക്കാൻ ശ്രമിച്ചു, അതയാളിൽ സംശയവും ദേഷ്യവുമാണ് ഉണ്ടാക്കിയത്. അപ്പൊൾ എനിക്കുതോന്നി ഞാൻ വഴിമാറി നടന്ന് ആ പാവത്തിനെ രക്ഷിക്കണമെന്ന്. ഭാര്യ ഉപേക്ഷിച്ചു പോയെന്നു പറഞ്ഞാൽ ആൾക്ക് കുറ്റം ഉണ്ടാകില്ലല്ലോ. അങ്ങനെ ഇവിടെ ആദ്യം ജോലി വാങ്ങി, പിന്നെ പതിയെ ഇങ്ങോട്ടു പോന്നു. ഇവിടെ ഒരിക്കൽ അന്വേഷിച്ചു വന്നപ്പോൾ ഇനി മേലിൽ വരരുതെന്ന് കർക്കശമായി പറഞ്ഞു സ്വാതന്ത്രനാക്കി.""
''എനിക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു...""
ജോസഫ് അന്നത്തെ സംഭവത്തെ ഓർത്തെടുത്തു പറഞ്ഞു തുടങ്ങി.
അവൾ എന്റെ വിവാഹ ജീവിതത്തെ കുറിച്ചു ചോദിച്ചു കൊണ്ട് എന്നെ ഉലയ്ക്കുന്ന ഒരു പ്രസ്താവന നടത്തി.
''നീ കുട്ടിയെ ഇഷ്ടപ്പെട്ടിട്ടാണോ കെട്ടിയത്? അല്ലാതെയുള്ളത് കെട്ടല്ല, വ്യഭിചാരം ആണ് കേട്ടോ.""
കൂസലില്ലാതെ അവളെന്നെ നോക്കി, ഞാൻ ആ കയ്യിൽ പിടിച്ചമർത്തി.
''എനിക്കിഷ്ടമാണ് കുട്ടിയെ.""
എന്റെ കൈപ്പിടുത്തം വിടർത്തി അവൾ തുടർന്നു.
''അതു മതി. പിന്നെ ഇപ്പോൾ ഞാൻ ക്രിസ്ത്യാനി ദൈവത്തിന്റെ ഹോസ്റ്റലിൽ താമസിക്കുന്നത് കൊണ്ട് ഒരു തെറ്റിദ്ധാരണ മാറി, ക്രിസ്തുവും ഞങ്ങടെ ദൈവത്തിനെ പോലെ തന്നെ. ചിലരോടേ സ്നേഹമുള്ളൂ, അതുകൊണ്ടു സോഷ്യലിസം കല്യാണത്തിൽ വരുത്താത്തത് നന്നായിയെന്നു മനസിലായി.""
അവൾ സംസാരം അവസാനിപ്പിച്ചു മൗനിയായി. അവളെ ഹോസ്റ്റൽ വരെ അനുഗമിച്ചു ഞാൻ തിരികെ പോന്നു.
മാലയെ ഓർക്കുമ്പോൾ ഇപ്പോഴും ഉള്ളിലെ നീറ്റൽ അതു പോലെ ഉണർന്നുവരാറുണ്ടെന്നു ജോസഫ് പറഞ്ഞു. ഇന്ന് അയാൾ രണ്ടു മുതിർന്ന മക്കളുടെ അച്ഛനും, ഒരു പേരക്കുട്ടിയുടെ മുത്തശ്ശനുമൊക്കെയായി.
രണ്ടു മാസങ്ങൾക്കു മുമ്പ്, ഏറെ കാലങ്ങൾക്ക് ശേഷം ജോസഫ് നാട്ടിൽ പോയിരുന്നുവെന്ന വിവരമറിഞ്ഞിരുന്നു. ഈ കഴിഞ്ഞ ദിവസം ജോസഫിനെ കണ്ടപ്പോൾ ഞാൻ അവന്റെ മാലയുടെ വിവരങ്ങൾ അന്വേഷിച്ചു. ജോസഫ് വാചാലനായി.
''മാലയുടെ കുടുംബവീട്ടിൽ ഇളയ പയ്യൻ താമസമുണ്ട്, മാലയെക്കുറിച്ചു ചോദിച്ചപ്പോൾ അവൻ പറഞ്ഞത് മാല കേരളം വിട്ടു പോയിട്ടു വർഷങ്ങളായെന്നാണ്. കുറേനാൾ ബോംബെയിൽ ഒരാശ്രമത്തിൽ ടീച്ചറായി ജോലി നോക്കിയിരുന്നത്രേ. പിന്നെ അവിടെ നിന്നു ഋഷികേഷിലേക്കു പോയി എന്നും അവൻ പറഞ്ഞറിഞ്ഞു. അവിടെ ഒരാശ്രമത്തിലാണ്. ഒരു ഫോൺ നമ്പർ മാത്രമേ അയാളുടെ പക്കലുള്ളൂ, അത് വാങ്ങിപ്പോന്നു.""
ബോംബയിൽ തിരികെയെത്തി മാലയുടെ നമ്പറിൽ വിളിച്ചു. അങ്ങേ തലക്കൽ കേട്ട ശബ്ദം മാലയുടേതായിരുന്നില്ല. മാലയെ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് അവൾ അവിടെ നിന്ന് പോയെന്നാണ്. ഫോൺ നമ്പർ നൽകിയാൽ വിവരം അറിയിക്കാം എന്നവരേറ്റു. ഞാൻ ഫോൺ നമ്പറും, അഡ്രസും നൽകി. താൻ വിളിച്ചവിവരം മാലയെ അറിയിക്കണമെന്നും പറഞ്ഞു. അവർ സമ്മതിച്ചു. എന്നും ഞാൻ മാലയുടെ ഫോൺവിളി പ്രതീക്ഷിച്ചിരുന്നു. എനിക്ക് വലിയ അസ്വസ്ഥത തോന്നി. ഞാൻ സ്വസ്ഥമായി വീട്ടുകാരോടും, സുഹൃത്തുക്കളോടും ചേർന്ന് കഴിയുന്നു, മാല എവിടെയാണോ ആവോ? എന്താകും അവരുടെ മാനസികാവസ്ഥ? ശരിക്കാലോചിച്ചാൽ അവരെക്കുറിച്ച് ഞാൻ വേവലാതിപ്പെടേണ്ട കാര്യമില്ല, അവർ സ്വയം തിരഞ്ഞെടുത്ത വഴിയാണ്. എന്നാൽ അങ്ങിനെ സമാധാനിക്കാനും സാധിക്കുന്നില്ല. ജോസഫ് മനസിൽ നടക്കുന്ന ദ്വന്ദ്വയുദ്ധത്തെ വ്യക്തമാക്കി..
പിന്നീട് അപ്രതീക്ഷിതമായി ജോസഫിന് മാലയുടെ ഒരെഴുത്തു ലഭിച്ചു. അടുത്ത ദിവസം ജോസഫ് ആ കത്തെന്നെ കാണിച്ചു.
പ്രിയ ജോസഫ്,
എന്നെ വിളിച്ച വിവരം പറഞ്ഞ് അഡ്രസും ഫോൺ നമ്പറും നിർമല അയച്ചു തന്നു. തിരികെ വിളിക്കാൻ ആലോചിച്ചതാണ്, പക്ഷെ അതിനേക്കാൾ നല്ലത് എഴുതുന്നതാണെന്നു തോന്നി.
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് ഏറ്റവും നന്ദിയും, സ്നേഹവും ജീവിച്ചിരിക്കുന്നവരിൽ നിങ്ങളോട് തന്നെ. ഒരുപക്ഷേ ഇന്ന് എന്റെ അവസ്ഥ അന്വഷിക്കുന്ന ഏക വ്യക്തിയും ജോസഫാകും. അക്കാര്യത്തിൽ നിങ്ങളോട് നിറയെ ബഹുമാനവും ഉണ്ട്.
ഞാൻ പണ്ട് പറഞ്ഞിട്ടുള്ള പൊള്ളയായ സോഷ്യലിസ ചിന്തയിൽ നിന്ന് ഞാൻ ഒരുപാടു സഞ്ചരിച്ചു. നാമെല്ലാം നിശ്ചയമായി എത്തിച്ചേരേണ്ട നിലപാടിൽ എത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അനന്തമായി വിസ്തരിച്ചു കിടക്കുന്ന ഈ വലിയ ലോകത്തിന്റെ നിയന്താതാവിനു മുന്നിൽ നാമെല്ലാം എത്ര നിസാരം, നമ്മുടെ വേദനകളെന്ന തെറ്റിദ്ധാരണ അതിലേറെ നിസാരം. നാം എത്തേണ്ട ലക്ഷ്യം ഒന്നു തന്നെയാണ്, അവിടെ തികഞ്ഞ സോഷ്യലിസം ഭഗവാൻ പുലർത്തുന്നുണ്ട്. ഏതു വഴി വന്നാലും ഒരിടത്തു തന്നെയതെത്തും. ആ കാഴ്ച സ്വന്തമാക്കാൻ കഴിഞ്ഞത് എനിക്ക് ഏറെ ശാന്തി തന്നു. എന്റെ ജീവിതം അർഥമില്ലാത്ത പ്രാരബ്ധങ്ങളിൽ ഞാൻ തുലച്ചു കളഞ്ഞില്ല. ശാന്തിയും, ആനന്ദവും നൽകുന്ന അറിവ് അന്വേഷിച്ചിറങ്ങുന്നതിന് എനിക്കു കഴിഞ്ഞു. ഒരുപക്ഷേ ജോസഫിനെ വേണ്ടെന്നു വച്ചതുകൊണ്ടാകണം ഇതു സാധിച്ചത്. അന്ന് ജോസഫിന്റെ സ്നേഹത്തെയല്ല ഞാൻ നിരസിച്ചത്. എന്നിൽ രൂപപ്പെട്ട വൈരാഗ്യം, പിന്നീട് കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ സഹായകമായി. എന്റെ വിവാഹം രണ്ടാൾക്കും ഒരു ഗുണവും നല്കുന്നതാവില്ലെന്ന വസ്തുത ഉൾക്കൊണ്ടാണ് പിന്നീട് ഞാൻ തീരുമാനങ്ങളെടുത്തത്. അന്ന് തീർച്ചയായും ഞാനേറെ സങ്കടപ്പെട്ടിരുന്നു. പക്ഷേ ആ സങ്കടങ്ങൾ എന്റെ ഉള്ളുലച്ചില്ല. പിന്നീട് ഞാനാ വ്യക്തിയെ കുറിച്ചന്വേഷിച്ചിട്ടുമില്ല. എതോ ജന്മത്തിലെ കടം തീർക്കാൻ പരസ്പരം കണ്ടുമുട്ടി, ഞാനാ കടം വീട്ടി, കടന്നുപോന്ന ഒരു പ്രതീതി. ഇവിടെ ഹിമവാന്റെ സ്വച്ഛതയിൽ ശാന്തമായ മനസിന്റെ ആഴങ്ങൾ തിരയുമ്പോൾ ഞാൻ തീർത്തും ഭാരമില്ലായ്മ അനുഭവിക്കുന്നു. ഒരു മനുഷ്യൻ എത്തിച്ചേരേണ്ട മനോഭാവമാണ് ഈ അവസ്ഥ. ജോസഫിനും അതു സാധിക്കട്ടെ.
എന്നെ കുറിച്ചുള്ള വേവലാതികൾ കളയണം, ഞാനന്നത്തെ അവസ്ഥയിൽ നിന്നൊക്കെ എത്രയോ ഉയർന്നിരിക്കുന്നു എന്നറിയണം. ജോസഫും ഉള്ളിലേക്ക് നോക്കി സ്വത്വം തിരയാൻ ശ്രമിക്കണം. എല്ലാ സ്നേഹത്തോടെയുമാണ് ഞാനിതു എഴുതുന്നത്. ഇതിൽ പ്രേമം നഷ്ടപ്പെട്ട, തകർന്ന പെണ്ണിന്റെ ആകുലതകളൊന്നുമില്ല. മറിച്ചു പ്രകൃതിയോട് സമരസപ്പെട്ട സ്ത്രീ ശക്തിയിൽ നിന്നാണ് ഇതെഴുതുന്നത്. സ്വസ്ഥമായ ഒരു ജീവിതം ആകട്ടെ ജോസഫിന് ഇനിയുള്ളത്. ഭാരങ്ങൾ ഒഴിഞ്ഞ, തൂവൽ പോലെ കാറ്റിൽ പറക്കാനാകുന്ന മനസിന്റെ അനായാസത നേടാൻ സാധിക്കട്ടെ. എല്ലാ നന്മകളും നേരുന്നു.
സസ്നേഹം,
നിന്റെ പഴയ മാല.
കത്തു വായിച്ച ശേഷം ജോസഫിന് തിരികെ നൽകുമ്പോൾ ഞാനും സ്വയം ചിന്തിച്ചു പോയി. നാമെത്തേണ്ട ലക്ഷ്യമേതാണ്? ജോസഫ് ആശിച്ച വിധത്തിലുള്ള ഒരു കത്തല്ല മാല എഴുതിയത്. പക്ഷേ കത്തിലെ വരികൾ ജോസഫിനും ആശ്വാസം പകരുന്നത് തന്നെ. ഈ വലിയ ലോകത്തിന്റെ കാഴ്ചകൾ വിസ്മയകരവും, അവിശ്വസനീയ വുമാണ്. മുന്നിലെ കാഴ്ചകളിലെ പഠങ്ങൾ ശരിയായി ഉൾക്കൊള്ളാൻ ഏവർക്കും സാധിക്കട്ടെ.. ഞാൻ പ്രാർത്ഥിച്ചു പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |