തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി തേടി നടത്തിയ പ്രസംഗത്തിൽ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുന്നയിച്ച് തെറ്റിദ്ധാരണ ജനിപ്പിച്ചതിന് പി.ടി. തോമസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ആവശ്യപ്പെട്ടു. മാംഗോ മൊബൈൽ ഫോൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും മുമ്പ് അതിന്റെ പിന്നിലുള്ള പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തെന്ന് പി.ടി. തോമസ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. 2016 ഫെബ്രുവരി 29നാണ് മാംഗോ ഫോൺ കമ്പനി ഉടമകൾ അറസ്റ്റിലായത്. ഞാൻ അന്നു മുഖ്യമന്ത്രിയല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാൻ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ടു പറയിക്കുന്നതിൽ പി.ടി. തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ? സഭാവേദി നൽകുന്ന പരിരക്ഷ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതു സഭാദ്ധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തോട് തോമസ് സഭയിൽ പ്രതികരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |